തിരുവനന്തപുരം: കെട്ടിട നമ്പർ തട്ടിപ്പ് നടന്ന സാഹചര്യത്തിൽ വ്യാപക പരിശോധന നടത്താനുള്ള പരിമിതിയിൽ നഗരസഭ. നിലവിൽ ഏപ്രിൽ മേയ് മാസങ്ങളിലെ കെട്ടിട നമ്പർ അനുവദിച്ചതാണ് പരിശോധിക്കുന്നത്.
എന്നാൽ ഇതിന് മുൻപിലുള്ളത് പരിശോധിക്കുന്നതിനുള്ള ഉദ്യോഗസ്ഥരില്ലാത്തതാണ് നഗരസഭയെ വലയ്ക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സേവനങ്ങൾ നടക്കുന്ന നഗരസഭയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്കും സമയം ലഭിക്കുന്നില്ല. അതുകൊണ്ട് വളരെ സമയം എടുത്ത് മാത്രമേ പരിശോധന നടത്താൻ സാധിക്കുകയുള്ളൂവെന്നാണ് നഗരസഭയുടെ വിശദീകരണം.
ഡാറ്റ എൻട്രി ഓപ്പറേറ്റർമാരുടെ മൊഴി രേഖപ്പെടുത്തും
കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് ജോലിയിൽ നിന്ന് മാറ്റി നിറുത്തിയ രണ്ട് പേരുടെ മൊഴി സൈബർ പൊലീസ് രേഖപ്പെടുത്തും.ഇവർ 20 ലധികം വർഷമായി നഗരസഭയിൽ ജോലി നോക്കുന്നവരാണ്. ഉദ്യോഗസ്ഥന്മാരുടെ പാസ്‌വേഡ് ഉപയോഗിച്ച് ഇവർ ഇത് ചെയ്യില്ലെന്ന് വ്യക്തമാണെങ്കിലും ഏതെങ്കിലും ഉദ്യോഗസ്ഥൻ സഹായിച്ചാൽ ഇവർക്കിത് ചെയ്യാൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് പൊലീസും നഗരസഭയും. ഇതിനുവേണ്ടിയുള്ള അന്വേഷണമാണ് നടക്കുന്നത്.
തട്ടിപ്പിന്റെ പ്രധാന കണ്ണിയായ കെട്ടിട ഉടമ അജയഘോഷാണ് പ്രധാന പ്രതിയിലേക്ക് എത്താനുള്ള പൊലീസിന്റെ ഏക വഴി. അജയഘോഷ് വഴി ഇടനിലക്കാരനിലേക്കും പ്രധാനിയിലേക്കും എത്താനാണ് പദ്ധതി.അജയഘോഷ് കെട്ടിട അനുമതിക്കായി ഒന്നര ലക്ഷം രൂപ കൈക്കൂലി നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്.
എല്ലാവരുടെയും മൊഴികൾ രേഖപ്പെടുത്തുകയാണെന്നും എത്രയും പെട്ടെന്ന് പ്രധാന പ്രതിയെ കണ്ടെത്തുമെന്നും കേസ് അന്വേഷിക്കുന്ന സൈബർ പൊലീസ് സംഘം വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |