തലശ്ശേരി: ഇരിട്ടി പുന്നാട്ടെ റഫീനയെ വാടകവീട്ടിൽ അതിക്രമിച്ചു കയറി വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും 60,000 രൂപ പിഴയും. ചെമ്പിലോട് കൊളന്തേരിക്കണ്ടി ഹൗസിൽ കബീറിനെ (47)യാണ് പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജി കെ.ബി. വീണ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. പ്രതിയുടെ ആദ്യഭാര്യയാണ് വധശ്രമത്തിനിരയായ റഫീന (39).
2012 സെപ്റ്റംബർ 21ന് പുലർച്ചെ അഞ്ചിന് പുന്നാട്ടെ വീട്ടിൽ അതിക്രമിച്ചുകയറി കത്തിവാൾകൊണ്ട് കഴുത്തിനും കാൽപാദത്തിനും വെട്ടിപ്പരിക്കേൽപിച്ചെന്നാണ് കേസ്. വധശ്രമത്തിന് നാലുവർഷം തടവും 30,000 രൂപ പിഴയും ഗുരുതരമായി പരിക്കേൽപ്പിച്ചതിന് രണ്ടുവർഷം തടവും 20,000 രൂപ പിഴയും വീട്ടിൽ അതിക്രമിച്ചുകയറിയ കുറ്റത്തിന് ഒരുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ. രാമചന്ദ്രൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |