കാസർകോട് : കാസർകോട് കോടതിയിൽ ഹാജരാക്കാൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കൊണ്ടുവന്ന് ഭക്ഷണം കഴിച്ചതിനുശേഷം ഹോട്ടലിൽ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതിയെ പൊലീസ് പൊക്കി. അണങ്കൂർ ടിവി സ്റ്റേഷൻ റോഡിലെ നൈന്റി കബീർ എന്ന അഹമ്മദ് കബീറിനെ (25) വിദ്യാനഗർ എസ്.ഐ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്നലെ വൈകുന്നേരം അറസ്റ്റുചെയ്തത്.
ജില്ലയുടെ പല ഭാഗങ്ങളിലായി ചുറ്റിതിരിഞ്ഞ അഹമ്മദ് കബീർ എടനീരിലെ സഹോദരി താമസിക്കുന്ന ക്വാർട്ടേഴ്സിൽ ഉണ്ടെന്ന വിവരം ലഭിച്ച പൊലീസ് സംഘം ഒരുക്കിയ വലയിൽ പ്രതി കുടുങ്ങുകയായിരുന്നു. മഞ്ഞ നിറത്തിലുള്ള ബൈക്കിൽ വ്യാഴാഴ്ച വൈകുന്നേരം കബീറിനെ കാഞ്ഞങ്ങാട് കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ ഈ ബൈക്കിൽ കാസർകോട് കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് രഹസ്യമായി പിന്തുടർന്നാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 13 ന് ഉച്ചക്ക് കാസർകോട് കോടതിയുടെ മുമ്പിലുള്ള ഹോട്ടലിൽ നിന്നാണ് കബീർ സ്‌കൂട്ടറിൽ രക്ഷപ്പെട്ടത്. യുവാവിനെ രക്ഷപ്പെടാൻ സഹായിച്ച ആലംപാടിയിലെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സഹോദരിയുടെ വീട്ടിൽ എത്താൻ സാദ്ധ്യതയുണ്ടെന്ന് സൂചന നൽകിയത്. കഞ്ചാവ് കടത്ത്, മോഷണം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അഹമ്മദ് കബീർ. വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ ചെർക്കള എടനീർ എന്ന സ്ഥലത്തുള്ള ക്വാർട്ടേഴ്സിന് സമീപത്തെ കാട്ടിൽ നിന്നുമാണ് പ്രതി പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ ഇൻസ്‌പെക്ടർ ഇ.അനൂപ്കുമാർ, എസ്.ഐ കെ.പ്രശാന്ത്, എസ്.സി.പി.ഒ സിയാദ്, ഡ്രൈവർ എസ്.സി.പി ഒ.നാരായണൻ, സി.പി.ഒ മാരായ ശരത്ചന്ദ്രൻ, റോജൻ, അനിൽ എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിവന്നിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |