കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനത്ത് ദേശീയപതാക മാലിന്യങ്ങൾക്കൊപ്പം തള്ളി അപമാനിച്ച സംഭവത്തിൽ കരാറുകാരൻ ഉൾപ്പടെ മൂന്നുപേരെ പൊലീസ് പിടികൂടി. കപ്പൽ പൊളിക്കുന്ന കരാർ ജോലികൾ ഏറ്റെടുക്കുന്ന ചേലക്കുളം കീടേത്ത് ഷമീർ മുഹമ്മദ് (42), ലോറി ഡ്രൈവർ ചേലച്ചുവട് വെട്ടിക്കാട്ടിൽ മണി ഭാസ്ക്കർ (49), തോപ്പുംപടിയിലെ ഗോഡൗൺ ഉടമ തോപ്പുംപടി ചിരിക്കണ്ടത്ത് സജർ (49) എന്നിവരാണ് ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. കോസ്റ്റ് ഗാർഡിന്റെ മാലിന്യം ശേഖരിച്ച് ആദ്യം തോപ്പുംപടിയിലെ ഗോഡൗണിൽ സൂക്ഷിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാലിന്യം ലോറിയിലാക്കി ഇരുമ്പനത്തെ കടത്തുകടവിന് സമീപമുള്ള തുറസായ സ്ഥലത്ത് കൊണ്ടുവന്ന് നിക്ഷേപിച്ചത്. അതിൽ ദേശീയ പതാകകളും കോസ്റ്റ് ഗാർഡ് പതാകകളും ഉണ്ടായിരുന്നു. മൂന്ന് പ്രതികളിൽ സജറിന് കോടതി ജാമ്യം അനുവദിച്ചു. മറ്റ് രണ്ടുപേരെയും റിമാൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദേശീയ പതാക മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും പതാക ആദരപൂർവം മടക്കിയെടുത്ത് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |