കോഴിക്കോട്: ആറു മാസത്തെ നികുതി കുടിശ്ശിക വരുത്തിയതിന് ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇന്നലെ വൈകിട്ട് ഫറോക്ക് ചുങ്കത്തെ വർക്ക് ഷോപ്പിൽ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂവെന്ന് ആർ.ടി.ഒ അറിയിച്ചു. ഏകദേശം 50,000 രൂപയാണ് അടയ്ക്കേണ്ടത്. ഫറോക്ക് ജോയിന്റ് ആർ.ടി.ഒ ഷാജു ബക്കറിന്റെ നിർദ്ദേശ പ്രകാരം അസി.മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർമാരായ ഡി. ശരത്, ജി.ജി.അലോഷ്യസ് എന്നിവരാണ് വാഹനം പിടികൂടിയത്. സംഭവത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മോട്ടോർ വാഹന വകുപ്പ് സാധാരണ സ്വീകരിച്ച് വരുന്ന നടപടികൾ മാത്രമാണെന്നും ഫറോക്ക് ജോയിന്റ് ആർ.ടി.ഒ ഷാജു ബക്കർ പറഞ്ഞു. ഇത്രയും നാൾ എയർപോർട്ടിനകത്ത് സർവീസ് നടത്തുകയായിരുന്ന ബസ് ഇന്നലെ വർക്ക് ഷോപ്പിലെത്തിച്ചപ്പോഴാണ് പിടികൂടാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |