നിലമ്പൂർ: നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ തടങ്കലിൽ പാർപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാറിൽ തള്ളിയ കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്ന(28) അറസ്റ്റിൽ. തെളിവു നശിപ്പിക്കൽ, വിവരം മറച്ചുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടെന്ന നിഗമനത്തിൽ ആദ്യഘട്ടത്തിൽ പൊലീസ് ഫസ്നയെ ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തോട് സഹകരിച്ചില്ല. മറ്റുപ്രതികളുടെ മൊഴികളിൽ നിന്ന് തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റ്. നാട്ടുവൈദ്യനെ തടവിൽ പാർപ്പിച്ചിരുന്നപ്പോൾ ഷൈബിനൊപ്പം ഇതേ വീട്ടിൽ ഫസ്നയും കഴിഞ്ഞിരുന്നു. വയനാട് മേപ്പാടിയിലെ വീട്ടിൽ നിന്നും തിങ്കളാഴ്ച വൈകിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിനോടകം പതി്മൂന്ന് പ്രതികൾ പിടിയിലായി.മൂന്ന്പേർ ഇപ്പോഴും ഒളിവിലാണ്.
2019 ലാണ് മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലിക്കായി മൈസൂർ സ്വദേശിയായ വൈദ്യനെ പ്രവാസി വ്യവസായി ഷൈബിൻ അഷ്‌റഫും സംഘവും നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്ന് ചാലിയാറിലേക്ക് എറിയുകയായിരുന്നു. ഇതിനുശേഷം മറ്റുപ്രതികളുമായി സാമ്പത്തിക തർക്കത്തിൽ തെറ്റിപ്പിരിഞ്ഞതോടെ 2022 ഏപ്രിൽ 24ന് വീട്ടിൽ അതിക്രമിച്ചുകയറിയെന്ന് ഇവർക്കെതിരെ ഷൈബിൻ കേസ് നൽകുകയും ഒരാൾ പൊലീസ് കസ്റ്റഡയിലാവുകയും ചെയ്തു. തൊട്ടടുത്ത ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ മറ്റു പ്രതികൾ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ നാടകം നടത്തിയതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |