വെള്ളറട: ആഡംബര വാഹനങ്ങളിൽ അതിർത്തി റോഡുകളിലൂടെ സ്പിരിറ്റ് കടത്ത് വ്യാപകമെന്ന് പരാതി. പേരിന് പോലും വാഹന പരിശോധനയില്ലെന്നത് അനധികൃത സ്പിരിറ്റ് കടത്തിന് വളമാകുന്നു. ഓണക്കച്ചവടം ലക്ഷ്യമാക്കി അതിർത്തിയിലെ ഇടറോഡുകളിലൂടെ ദിനംപ്രതി പതിനായിരക്കണക്കിന് ലിറ്റർ സ്പിരിറ്റാണ് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് വിവരം.
ആന്ധ്ര, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന സ്പിരിറ്റ് തമിഴ്നാട്ടിലെ രഹസ്യ ഗോഡൗണുകളിൽ സൂക്ഷിച്ചശേഷം ചെറു ആഡംബരവാഹനങ്ങളിൽ രാത്രികാലങ്ങളിൽ പനച്ചമൂട്, ചെറിയകൊല്ല, തോലടി, ആറുകാണി വഴിയാണ് കേരളത്തിലേക്ക് എത്തുന്നത്.
ഈ റോഡുകളിൽ ഒന്നും തന്നെ രാത്രികാല പരിശോധനയോ ചെക്ക് പോസ്റ്റോ ഇല്ല. ഇത് കടത്തുകാർക്ക് ഏറെ പ്രയോജനകരമാണ്.
സ്പിരിറ്റ് കടത്തുകാർക്ക് എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉള്ളതുകൊണ്ട് പൊലീസിന്റെ ഒാരോ നീക്കവും നിരീക്ഷിക്കാൻ പൊലീസ് സ്റ്റേഷന് മുന്നിൽ തന്നെ മൊബൈൽ ഫോണുമായി കടത്ത് സംഘത്തിന്റെ അംഗങ്ങൾ ഉണ്ടാകും. ഇതു കാരണം സ്റ്റേഷനിൽ നിന്ന് പൊലീസ് വാഹനം ഏത് റൂട്ടിലേക്കാണെന്ന് മനസിലാക്കിയാണ് കടത്ത്.
പരിശോധനയില്ലെന്ന് പരാതി
മുൻ വർഷങ്ങളിൽ ഓണത്തിന് അതിർത്തിയിലെ പ്രധാന റോഡുകളിൽ എക്സൈസിന്റെയും പൊലീസിന്റെയും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുമായിരുന്നു. എന്നാലിപ്പോൾ അതൊന്നുമില്ല. പ്രത്യേകിച്ച് പൊലീസിന്റെ രാത്രികാല വാഹന പരിശോധനയും നടക്കുന്നില്ല.
യുവാക്കളെ വലവീശി
യുവാക്കളാണ് കടത്ത് സംഘത്തിലെ അംഗങ്ങൾ. ആകർഷകമായ ശമ്പളം വാഗ്ദാനം നൽകി സീസൺ തുടങ്ങും മുൻപ് തന്നെ കടത്തിനാവശ്യമായ യുവാക്കളെ കണ്ടെത്തുന്നു. ഓണത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോൾ അതിർത്തിയിലെ റോഡുകൾ കടത്തുകാർക്കുവേണ്ടി തുറന്നിട്ടിരിക്കുകയാണ്.
എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കണം
വർഷങ്ങളായി അതിർത്തി ഗ്രാമമായ വെള്ളറടയിൽ ഒരു എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പിലായില്ല. ഇതും കടത്തുകാർക്ക് ഗുണമായി മാറുന്നു. നിരവധി വാഹനങ്ങളാണ് രാത്രിയുടെ മറവിൽ അതിർത്തി കടന്നെത്തുന്നത്
അതിർത്തിയിലെ വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പൊലീസ് പട്രോളിഗും വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ഇത് ഒരു പരിധിവരെ സ്പിരിറ്റ് കടത്ത് തടയുന്നതിന് സഹായകമാകും.
വെള്ളറട സി.ഐ മൃദുൽകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |