തൊടുപുഴ: 13കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ഏഴുവർഷം തടവും 30,000 രൂപ പിഴയും. കീഴാന്തൂർ സ്വദേശി ഗോവിന്ദരാജിനെയാണ് (25) ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്. ബലാത്സംഗത്തിന് ഏഴു വർഷവും 25,000 രൂപ പിഴയും ലൈംഗികാതിക്രമത്തിന് രണ്ടു വർഷം തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. തടവ് ഏഴുവർഷം അനുഭവിച്ചാൽ മതി. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയിൽ നിന്ന് അര ലക്ഷം രൂപ നൽകാനും ഉത്തരവിട്ടു. 2015ൽ മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |