കൊച്ചി: സ്വകാര്യ കമ്പനിയിലെ ഫീൽഡ് എക്സിക്യുട്ടീവ് ജോലിക്കൊപ്പം ലഹരിമരുന്ന് കച്ചവടവും നടത്തിവരികയായിരുന്ന യുവാവ് പൊലീസ് പിടിയിലായി. വടുതല എൻ.കെ. ശ്രീധരൻ റോഡിൽ തൈക്കൂട്ടത്തിൽ വീട്ടിൽ ജോക്സി തോമസാണ് (31) പിടിയിലായത്. ഇയാളിൽനിന്ന് 3.5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കൊച്ചിയിൽ റേവ് പാർട്ടികൾക്കായി വൻതോതിൽ ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് നഗരത്തിലെ ഓയോ റൂമുകൾ കേന്ദ്രീകരിച്ച് ഡാൻസാഫ് സംഘവും എറണാകുളം നോർത്ത് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ജോക്സി പിടിയിലായത്.
പൊലീസ് പറയുന്നത്: ഫീൽഡ് എക്സിക്യുട്ടീവായി ജോലിചെയ്യുന്ന ഇയാൾ വിദ്യാർത്ഥികൾക്കും നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്തുവരുന്ന യുവതികൾക്കുമാണ് എം.ഡി.എം.എ വില്പന നടത്തിയിരുന്നത്. ബംഗളൂരുവിൽനിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന എം.ഡി.എം.എ വൻവിലയ്ക്കാണ് വിറ്റിരുന്നത്. ലഹരി ഉപയോഗിക്കാൻ ഇയാൾ മുറിവരെ എടുത്തു നൽകിയിരുന്നു. ആഡംബരജീവിതം നയിച്ചുവരികയായിരുന്നു ഇയാൾ. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡെപ്യൂട്ടി കമ്മിഷണർ എസ്. ശശിധരന്റെ നേതൃത്വത്തിൽ നർക്കോട്ടിക്സ് സെൽ അസി. കമ്മിഷണർ അബ്ദുൾ സലാം, ഡാൻസാഫ് എസ്.ഐ. രാമു ബാലചന്ദ്ര, നോർത്ത് എസ്.എച്ച്.ഒ അഖിൽദേവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |