മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ കസ്റ്റംസിന്റെ പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ യുവാവിൽ നിന്നും സ്വർണം പിടികൂടി എയർപോർട്ട് പൊലീസ് . മാർക്കറ്റിൽ എട്ടു ലക്ഷത്തിലധികം വില വരുന്ന 203 ഗ്രാം സ്വർണമാണ് കാസർകോട് സ്വദേശി അസ്ലമിൽ നിന്നും പൊലീസ് പിടികൂടിയത്.
ഇന്നലെ പുലർച്ചെ ഗോ എയർ വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ അസ്ലം കസ്റ്റംസിന്റെ പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയപ്പോഴാണ് പാസഞ്ചർ ടെർമിനൽ ബിൽഡിംഗ് പരിസരത്തു വച്ച് എയർപോർട്ട് സ്റ്റേഷനിലെ സി.ഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് സംശയം തോന്നി ബാഗ് പരിശോധിച്ചത്. ബാഗേജിനുള്ളിലെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണാഭരണങ്ങൾ . മാല, വള തുടങ്ങിയവയായിരുന്നു കണ്ടെടുത്തത്. പരിശോധനയിൽ പിടിക്കപ്പെടാതെ കടത്തുന്ന സ്വർണം വിമാന താവളത്തിന് പുറത്ത് വച്ച് തട്ടി പറിച്ചെടുക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് എസ്.പിയുടെ കീഴിലുള്ള സ്ക്വാഡ് പൂർണ സമയവും നിരീക്ഷണം നടത്തിവരുന്നത്. യാത്രക്കാരെ സ്വീകരിക്കാനെത്തുന്ന വ്യാജേനെ മഫ്ടി പൊലിസാണ് നിരീക്ഷണം നടത്തുന്നത്. കഴിഞ്ഞ ജൂൺ 11ന് എയർപോർട്ട് പൊലീസ് 38 ലക്ഷത്തിന്റെ സ്വർണം പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |