തിരുവനന്തപുരം:യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.വട്ടിയൂർക്കാവ് ശാസ്താ നഗറിൽ കുന്നുംപുറത്ത് വീട്ടിൽ രാഹുൽ(31),ചെമ്പഴന്തി ഉദയഗിരി കൃഷ്ണ നിവാസിൽ അജിതൻ(37),ചെമ്പഴന്തി കണ്ണങ്കര ഷൈലജ ഭവനിൽ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ചെമ്പഴന്തി ഗുരുമന്ദിരത്തിന് സമീപമുള്ള കടയുടെ മുന്നിൽ ഇരിക്കുകയായിരുന്ന ചെമ്പഴന്തി സ്വദേശി അഭിമന്യുവിനെയും സുഹൃത്തുക്കളെയും ആയുധവുമായെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും ഇരുചക്ര വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ചെമ്പഴന്തി ജംഗ്ഷനിൽ നിന്ന അഭിമന്യുവിനെ അവിടെയെത്തിയ സംഘം വീട്ടിൽ പോകാൻ പറഞ്ഞിട്ട് കേൾക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. സംഭവത്തിനു ശേഷം ഒളിവിൽപോയ പ്രതികളെ ഡെപ്യൂട്ടി കമ്മീഷണർ അജിത് കുമാറിന്റെ നിർദ്ദേശ പ്രകാരം എസ്.എച്ച്.ഒ പ്രവീൺ. ജെ.എസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജിനു,മിഥുൻ,ശ്രീകുമാർ,സി.പി.ഒ മാരായ പ്രബിൻ,ഷൈജേഷ്,അരുൺ.എസ്.നായർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |