തിരുവനന്തപുരം: സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നെയ്യാറ്റിൻകര മണവാരിയിലെ വീടിനുനേരെയുണ്ടായ കല്ലേറിൽ മരായമുട്ടം പൊലീസ് 40ഓളം പേരെ ചോദ്യം ചെയ്‌തു. ശനിയാഴ്ച രാത്രി 11നുശേഷം ആനാവൂർ നാഗപ്പന്റെ വീടിന് പരിസരത്തുണ്ടായിരുന്നവരാണിവർ. ഇവരെന്തിനാണ് ഇവിടെയെത്തിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് ചോദിച്ചറിഞ്ഞത്. ഇവർ പറഞ്ഞ കാരണങ്ങൾ സത്യമാണോയെന്നും പരിശോധിക്കും.
ശനിയാഴ്ച രാത്രി 11നും ഞായറാഴ്ച പുലർച്ചെ അഞ്ചുവരെയും വീടിന് സമീപത്തുകൂടി പോയ വാഹനങ്ങളും യാത്രക്കാരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വീടിന്റെ പരിസരത്തോ തൊട്ടടുത്ത പ്രദേശങ്ങളിലെ സി.സി ടി.വിയില്ലാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. പ്രധാന ജംഗ്ഷനുകളിലെയും വ്യാപാരസ്ഥാപനങ്ങളുടെയും സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചതിൽ നിന്ന് സംശയം തോന്നിയവരെയാണ് ചോദ്യം ചെയ്യുന്നത്. ഇവർ പ്രദേശത്തുണ്ടായിരുന്ന സമയം സ്ഥിരീകരിക്കുന്നതിനായി ഫോൺ രേഖകളടക്കം പരിശോധിക്കും.
വീടിന്റെ കാർപോർച്ചിനോട് ചേർന്നുള്ള ജനാലച്ചില്ല് കല്ലേറിൽ തകർന്ന കാര്യം പിറ്റേന്നാണ് വീട്ടുകാർ അറിയുന്നത്. അതിനാൽ ആക്രമണം പുലർച്ചയോടെയാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ആനാവൂരിന്റെ മകൻ എൻ.എസ്. ദീപു, ഭാര്യ അശ്വതി, മകൾ നാലുവയസുള്ള ആരണ്യ എന്നിവരാണ് കല്ലേറുണ്ടാകുമ്പോൾ വീട്ടിലുണ്ടായിരുന്നവർ. ഇവർ രാത്രി ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ല. പോർച്ചിലുണ്ടായിരുന്ന കാറിനും ചെറിയ പോറലുണ്ട്. ആക്രമണ പശ്ചാത്തലത്തിൽ വീടിന് പൊലീസ് കാവലേർപ്പെടുത്തി. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പട്രോളിംഗ് ശക്തമാക്കിയ പൊലീസ് പ്രധാന ജംഗ്ഷനുകളിൽ തമ്പടിക്കുന്നുണ്ട്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. ശ്രീകാന്തിന്റെ മേൽനോട്ടത്തിൽ മാരായമുട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |