മീഷോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയുടെ പേരിൽ തട്ടിപ്പ്
കൽപ്പറ്റ: ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ച ഓൺലൈൻ തട്ടിപ്പ് സംഘത്തെ വയനാട് സൈബർ പൊലീസ് വിദഗ്ധമായി പിടികൂടി. മീഷോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയിൽ എക്സ്യു വി കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് വൈത്തിരി സ്വദേശിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെയാണ് പിടികൂടിയത്. ബീഹാർ സ്വദേശി സിന്റു ശർമ (31) തമിഴ്നാട് സേലം സ്വദേശി അമൻ(19), എറണാകുളം സ്വദേശിയും ഡൽഹിയിലെ സ്ഥിരതാമസകാരനുമായ അഭിഷേക് (24), പത്തനംതിട്ട സ്വദേശിയും ഡൽഹിയിലെ സ്ഥിര താമസിക്കാരനുമായ പ്രവീൺ (24) എന്നിവരാണ് പിടിയിലായത്. സംഘം നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെടുത്തതായി സൂചനയുണ്ട്. ഡൽഹിയിലെ വ്യാജ കോൾ സെന്റർ റെയ്ഡ് നടത്തിയാണ് തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടിയത്. ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ.
വയനാട് സൈബർ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഷജു ജോസഫ്, എ.എസ്.ഐ ജോയ്സ് ജോൺ, എസ്.സി.പി.ഒ മാരായ കെ.എ സലാം, പി.എ റിയാസ്, സി.പി.ഒ ജബലുറഹ്മാൻ, സി വിനീഷ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തട്ടിപ്പ് ഇങ്ങനെ
15 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന സന്ദേശമാണ് വൈത്തിരി സ്വദേശിക്ക് ഫോണിൽ ലഭിച്ചത്. സന്ദേശത്തിൽ കണ്ട ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചപ്പോൾ രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ ചെറിയ സംഖ്യ അടയ്ക്കാൻ ആദ്യം ആവശ്യപ്പെട്ടു. തുടർന്ന് തട്ടിപ്പ് സംഘം തന്ത്രപരമായി വിവിധ ഫീസിനങ്ങളിൽ 12 ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരൻ സൈബർ പൊലീസിനെ സമീപിക്കുന്നത്.
പ്രതികളെ പിടികൂടിയത് കൊറിയർ ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച്
ബീഹാറിൽ നിന്നുള്ള ആളുകൾ നടത്തുന്ന വ്യാജ കോൾ സെന്റർ മാഫിയയാണ് സംഭവത്തിന് പിന്നിലെന്ന് മനസ്സിലാക്കിയ സൈബർ പൊലീസ് കൊറിയർ ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷമാണ് പ്രതികളിൽ ഒരാളെ പിടികൂടിയത്. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ കോൾ സെന്റർ റെയ്ഡ് നടത്തി സംഘത്തെ പിടികൂടിയത്.
സംഘം തട്ടിപ്പ് നടത്താനായി ഉപയോഗിച്ച നിരവധി മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |