തിരുവനന്തപുരം: നഗരത്തെ വിറപ്പിച്ച് തോക്കുമായി കവർച്ചയ്‌ക്കിറങ്ങിയശേഷം മുങ്ങിയ യു.പി സ്വദേശി മൊഹ്ദ് മോനിഷിനും (25) കൂട്ടാളികൾക്കുമായി ഓണത്തിന് ശേഷം സിറ്റി പൊലീസ് യു.പിയിലേക്ക് തിരിക്കും. തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഒരു ഫോൺ നമ്പരിലേക്ക് മൊഹ്ദ് മോനിഷ് ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. ഇക്കഴിഞ്ഞ 22നാണ് ഇടപ്പഴഞ്ഞിയിൽ മലയിൻകീഴ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായ സിന്ധുവിന്റെ വീട്ടിൽ കവർച്ചാശ്രമം നടന്നത്. സംഭവം തൊട്ടടുത്ത ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീണിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഘം പ്രവീണിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം രക്ഷപ്പെട്ടത്. ആറ്റുകാൽ ക്ഷേത്രത്തിന് സമീപം കട നടത്തുന്ന സുരേഷിന്റെ വീട്ടിലും സംഘം അന്നേദിവസം കവർച്ച നടത്തിയിരുന്നു. കോവളം സ്വദേശിയായ ദസ്തജീറിൽ നിന്ന് തുണിക്കച്ചവടത്തിനെന്ന പേരിൽ വാടകയ്‌ക്കെടുത്ത സ്‌കൂട്ടറാണ് വ്യാജ നമ്പരിൽ കവർച്ചാസംഘം ഉപയോഗിച്ചിരുന്നത്. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയതോടെ സംഘം കേരളം വിട്ടതായാണ് പൊലീസ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |