തിരുവനന്തപുരം: അർദ്ധരാത്രിയിൽ ചാരായം വാറ്റുന്നതിനിടെ കൊലക്കേസ് പ്രതി ഉൾപ്പെടെ മൂന്ന് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നഗരൂരിലെ ഒരു കൊലപാതകക്കേസിൽ രണ്ടാംപ്രതിയായ വാമനപുരം പൂവത്തൂർ പൂജാ ഭവനിൽ തമ്പുവെന്ന ശിവപ്രസാദ് (37), മുളവന സ്കൂളിന് പുറകിൽ ആനാകുടി കുഴിവിള വീട്ടിൽ കൊച്ചുമോനെന്ന ശിവകുമാർ (36), ആനാകുടി യു.പി.എസിന് സമീപം വേടർവിളകത്ത് വീട്ടിൽ ചൊക്കനെന്ന ബിജു(36) എന്നിവരെയാണ് വാമനപുരം എക്സൈസ് സി.ഐ മോഹൻകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശിവപ്രസാദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനിടെ മൂവരും പിടിക്കപ്പെട്ടത്. പ്രതികളിൽ നിന്ന് 5 ലിറ്റർ ചാരായം, 105 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശിവപ്രസാദും ശിവകുമാറും സഹോദരങ്ങളാണ്. ബൈക്കിൽ ചാരായം കടത്തിക്കൊണ്ടു വന്നതിന് നിരവധി കേസുകളിലെ പ്രതിയായ പെരിങ്ങമല ചല്ലിമുക്ക് സ്വദേശി സതീഷിനെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഓണം പ്രമാണിച്ച് വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു. പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരായ മനു, അരുൺകുമാർ, സജീവ് കുമാർ, റിജു, ഹാഷിം, മഞ്ജുഷ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |