കൊച്ചി: ഇൻസ്റ്റാഗ്രാം പോസ്റ്റിലെ കമന്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതി ചമ്മിണി റോഡിൽ പുളിക്കൽ വീട്ടിൽ കിരൺ ആന്റണിയെ (25) സംഘംചേർന്ന് ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 11 പേർക്കെതിരെയാണ് കേസ്.
കലൂർ, വൈറ്റില സ്വദേശികളായ പ്രതികൾ ഇന്ന് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം. എന്നാൽ ഇവർ ഫോൺ സ്വിച്ച് ഒഫ് ചെയ്ത് ഒളിവിലാണെന്നാണ് പൊലീസിന്റെ നിലപാട്. കിരൺ, ഇയാളുടെ മാതാപിതാക്കൾ, സഹോദരൻ കെവിൻ, അയൽവാസി ജിനീഷ് എന്നിവരിൽ നിന്ന് ഇന്നും നാളെയുമായി മൊഴിയെടുക്കും. പ്രതികളെ കണ്ടെത്തി ഇവരുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കും. കേസിൽ ഇന്നലെ 15ലധികം പേരെ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തി.
വെണ്ണല ശാന്തിനഗർ റോഡിൽ കരിപ്പാലവേലിയിൽ വീട്ടിൽ സജുൻ സക്കീർ ഹുസൈൻ (28) ആണ് കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രി ഒരുമണിയോടെ കലൂർ ജേർണലിസ്റ്റ് കോളനിക്ക് സമീപമായിരുന്നു സംഭവം. സംഘർഷം കണ്ട് എത്തിയ ചക്കരപ്പറമ്പ് വെള്ളായി വീട്ടിൽ അശ്വിൻ അയൂബിനും (25) ആളുമാറി കുത്തേറ്റിരുന്നു. ചികിത്സയിൽ കഴിയുന്ന ഇയാൾ ഇതുവരെ പരാതി നൽകിയിട്ടില്ല. തലയ്ക്കും മുഖത്തും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കിരണിന്റെ അറസ്റ്ര് രേഖപ്പെടുത്തിയിട്ടില്ല. ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഉച്ചയോടെ കാക്കനാട് പടമുകൾ ജുമാ മസ്ജിദിൽ കബറടക്കി.
കൊല്ലപ്പെട്ട സജുനുൾപ്പെടുന്ന സംഘത്തിലെ അംഗമായിരുന്നു കിരണിന്റെ സഹോദരൻ കെവിൻ. നടിയും മോഡലുമായ യുവതിയുമായി കൂട്ടത്തിലെ ഒരാൾക്കുണ്ടായ തർക്കത്തടർന്ന് സംഘം രണ്ടായി. ഇതിനിടെ കഴിഞ്ഞ ദിവസം കെവിൻ സഹോദരൻ കിരണും മറ്റൊരു സുഹൃത്തുമൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെ ഇരുകൂട്ടരും പരസ്പരം ആക്ഷേപിച്ച് കമന്റുകളിട്ടു. ഇതേചൊല്ലിയാണ് സംഘം കെവിനെ ആക്രമിക്കാൻ പദ്ധതിയിട്ട് കാറിലും ബൈക്കിലുമായി ചമ്മിണി ലൈനിലെ വീട്ടിലെത്തിയത്. എന്നാൽ ഇവിടെ കെവിൻ ഉണ്ടായിരുന്നില്ല. കെവിനെ പകരം കിരണിനെ വീട്ടിൽ നിന്ന് ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുന്നതിനിടെയാണ് കത്തിക്കുത്ത് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |