കൊച്ചി: ഇൻസ്റ്റാഗ്രാം പോസ്റ്റിലെ കമന്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതി ചമ്മിണിറോഡിൽ പുളിക്കൽ വീട്ടിൽ കിരൺ ആന്റണിയുടെ (25) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഘർഷത്തിൽ പരിക്കേറ്റ കിരൺ സ്വകാര്യ ആശുപത്രി ന്യൂറോ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ ഇയാളെ ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം അസി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരുന്നു.
കിരണിനെ അക്രമിക്കാനെത്തിയവരിൽ 11പേർ നേരത്തെ കീഴടങ്ങിയിരുന്നു. അടിപിടിക്കേസിലായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കിരണിന്റെ മൊഴിയെ അടിസ്ഥാനമാക്കി കൂടുതൽ വകുപ്പ് ചുമത്തിയേക്കും. വെണ്ണല ശാന്തിനഗർ റോഡ് കരിപ്പാലവേലിൽ സക്കീർ ഹുസൈന്റെ മകൻ സജുൻ സഹീറാണ് (28) 10ന് പുലർച്ചെ കുത്തേറ്റുമരിച്ചത്.
ഇൻസ്റ്റാഗ്രാമിലെ കമന്റിനെ ചൊല്ലിയാണ് സെബിനും സജുനും സംഘവും കിരണിന്റെ സഹോദരൻ കെവിനെ ആക്രമിക്കാൻ കാറിലും ബൈക്കിലുമായി ചമ്മിണി ലെയ്‌നിലെ കെവിന്റെ വീട്ടിലെത്തിയത്. ഈ സമയം സുഹൃത്തിന്റെ ഫ്‌ളാറ്റിലായിരുന്നു കെവിൻ. സഹോദരൻ കിരണാണ് വീട്ടിലുണ്ടായിരുന്നത്. അക്രമിസംഘം കിരണിനെ റോഡിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിച്ചു. ഇതിനിടെ കിരൺ കത്തിയെടുത്ത് സജുനെ കുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |