അന്തിക്കാട്: പെരിങ്ങോട്ടുകരയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ അന്തിക്കാട് പൊലീസ് പിടികൂടി. എടവിലങ്ങ് പള്ളത്ത് സ്വദേശി സനീപ് ഹുസൈൻ (36), വെട്ടുകാട് സ്വദേശി ചിറയത്ത് വീട്ടിൽ ജിബിൻ ജോസ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രേയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾക്ക് രൂപം നൽകിയാണ് പ്രതികളെ പിടികൂടിയത്. ചെറുതുരുത്തിയിൽ പ്രതികൾ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴോടെ ചെറുതുരുത്തി പൊലീസിന്റെ സഹായത്തോടെയാണ് അന്തിക്കാട് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മാല പൊട്ടിക്കാൻ ഉപയോഗിച്ച സ്‌കൂട്ടർ മോഷ്ടിച്ചതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. എറണാകുളം ഭാഗത്തുനിന്ന് മോഷ്ടിച്ച സ്‌കൂട്ടറുമായി വരുന്നതിനിടയിൽ പെരിങ്ങോട്ടുകരയിൽ വച്ചാണ് ഇവർ കാൽനടയാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ഇവർക്കെതിരെ മോഷണ കേസുകൾ നിലനിൽക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, അന്തിക്കാട് എസ്.എച്ച്.ഒ പി.കെ. ദാസ്, എസ്.ഐമാരായ എം.സി. ഹരീഷ്, ബെനഡിക്ട്, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജീഷ് ആകാശ്, അമൽ, സിദ്ദിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |