തിരുവനന്തപുരം: കഞ്ചാവും, മയക്കുമരുന്നും മദ്യവും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന അതേ അനുഭവമാണ് പലർക്കും അമിതമായ ദൈവവിശ്വാസം വഴിയും ലഭിക്കുന്നത്. അമിതമായി വിശ്വാസം വർദ്ധിക്കുന്നതോടെ തന്റെയും പ്രിയപ്പെട്ടവരുടെയും ജീവനെടുക്കാൻ പോലും ഇത്തരക്കാർ മടിക്കാറില്ല. അമിത വിശ്വാസികളെ ചൂഷണം ചെയ്ത് മന്ത്രവാദവും കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്. സാക്ഷരതയിൽ മുന്നിൽ നിൽക്കുമ്പോഴും കേരളം അന്ധവിശ്വാസികളുടെ പിടിയിലാണ്.
കള്ള മന്ത്രവാദികളും കേരളത്തിൽ തഴച്ചുവളരുകയാണ്. ഒരു തൊഴിലും ചെയ്യാതെ അധികം കഷ്ടപ്പെടാതെ പണമുണ്ടാക്കാൻ, മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നവരാണ് മന്ത്രവാദികളുടെ രൂപത്തിലും എത്തുന്നത്.മന്ത്രവാദം തടയാൻ ശക്തമായ നിയമം ഇല്ലാത്തതിനാൽ മന്തവാദികളുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്.
ഭക്തിയുടെ പേരിൽ ഉപദേശ നിർദേശങ്ങളുമായി ചൂഷണം നടത്തുന്ന വ്യാജ സിദ്ധന്മാരും ആൾദൈവങ്ങളും മലയാലപ്പുഴയിലും പരിസരപ്രദേശങ്ങളിലും പലരുണ്ട്. ഒരു വിശ്വാസിയെക്കിട്ടിയാൽ ഇയാളെ ഏജന്റാക്കി മാറ്റി കൂടുതൽ പേരെ ക്യാൻവാസ് ചെയ്യുകയാണ് ഇവരുടെ തന്ത്രം. സാമ്പത്തികമായി തകർന്ന കുടുംബങ്ങൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകി ദുർമന്ത്രവാദം നടത്തി പണം തട്ടുകയാണ് ഇക്കൂട്ടർ. ഇവരുടെ വലയിൽ കുടുങ്ങി പണംനഷ്ട്ടപ്പെട്ടവർ നിരവധിയാണ്. നാണക്കേടു കാരണം പലരും പരാതിപ്പെടില്ല എന്നതാണ് ഇവർക്ക് രക്ഷയാകുന്നത്. . പൊതിപ്പാട്ടെ വാസന്തിമഠത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. നാട്ടുകാരുടെ വിശ്വാസം നേടാനായി വാസന്തി സമൂഹത്തിലെ ഉന്നതരുമായി ബന്ധം പുലർത്തുകയും തന്റെ കേന്ദ്രങ്ങളിലേക്ക് അവരെ കൊണ്ടുവരികയും ചെയ്തിരുന്നു. കുടുബപ്രശ്നങ്ങൾ കടബാദ്ധ്യത വിവാഹതടസം ജോലി ലഭിക്കുന്നതിനുള്ള തടസം എന്നിവ മൂലം കഷ്ടപെടുന്നവരാണ് കൂടുതലും ഇവരുടെ വലയിൽ അകപ്പെടുന്നത്.
മന്ത്രവാദികൾക്ക് വൻ സാമ്പത്തികം
കോന്നി: മലയാലപ്പുഴയിൽ പൊലീസ് പിടിയിലായ വാസന്തി മന്ത്രവാദിനിയെ തേടി എത്തിയിരുന്നത് നിരവധി വിശ്വാസികളാണ്. ദൂരസ്ഥലങ്ങളിൽ നിന്നാണ് കൂടുതലും ആളുകളെത്തിയിരുന്നത്.
കുമ്പഴ സ്വദേശിയായ വാസന്തി മുൻപ് ഏലിയറയ്ക്കലിലും മല്ലശേരിയിലും ആശ്രമം സ്ഥാപിച്ച് മന്ത്രവാദം നടത്തിയിരുന്നു. അക്കാലത്ത് സമീപവാസികളുമായി അവിടെയും പ്രശ്നങ്ങൾ നടന്നിരുന്നു. വിശ്വാസികൾ കൂടിയതോടെ പൂജയ്ക്കുള്ള ദക്ഷിണ വൻതുകയാക്കി. പണം നന്നായി കിട്ടിത്തുടങ്ങിയതോടെ ഇവർ പലിശയ്ക്ക് പണം കൊടുക്കാൻ തുടങ്ങി. പലിശയ്ക്ക് കൊടുക്കുന്ന പണം തിരികെ വാങ്ങാനും സ്വന്തം സുരക്ഷയ്ക്കുമായി ഇവർ ഗുണ്ടകളെയും ഏർപ്പാടാക്കി. ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുത്തതാണ് പൊതിപ്പാട്ടെ വീട് എന്ന് പറയപ്പെടുന്നു. വാസന്തിയമ്മ മഠം എന്ന പേരിൽ പിന്നീട് ഇത് ആശ്രമമാക്കി മാറ്റി. സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരം നൽകി. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് വാസന്തി ഭക്തർക്ക് ദർശനം നൽകിയിരുന്നത്.മറ്റുദിവസങ്ങളിൽ അത്യാവശ്യക്കാർക്കു വേണ്ടിയും പൂജ നടത്തിയിരുന്നു. ഒരുകുട്ടിക്ക് മന്ത്രവാദ ചികിത്സ നൽകുമ്പോൾ കുട്ടി നിലവിളിച്ചുകൊണ്ട് വീഴുന്നതിന്റെയും ചുറ്റും നിൽക്കുന്നവർ നിലവിളിപോലെ പ്രാർത്ഥിക്കുന്നതിന്റെയും വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാസന്തി കുടുങ്ങിയത്. ഇടയ്ക്ക് ഡി .വൈ.എഫ്.ഐ പ്രവർത്തകരുടെ സമരത്തെ തുടർന്ന് വാസന്തി മഠം അടച്ചുപൂട്ടിയെങ്കിലും വീണ്ടും പ്രവർത്തനം തുടങ്ങി. ഇവിടുത്തെ ദുരൂഹതകൾ നാട്ടുകാരിൽ സംശയം ജനിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |