വർക്കല: വ്യാജരേഖ നിർമ്മിച്ച് കേരളബാങ്കിൽ നിന്ന് 81 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ. വർക്കല ശ്രീനിവാസപുരം അരുണഗിരിയിൽ രേഖ വിജയൻ (33), വർക്കല ചെറുകുന്നം പള്ളിക്ക് സമീപം കണ്ണങ്കര വീട്ടിൽ സൽമ(42) എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റുചെയ്‌തത്.
കുറച്ചുദിവസം മുമ്പാണ് കേരള ബാങ്കിന്റെ വർക്കല പുത്തൻചന്ത ശാഖയിൽ നിന്ന് യുവതികൾ പണം തട്ടാൻ ശ്രമിച്ചത്. വർക്കല നഗരസഭയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (സി.ഡി.എസ് ) ചെയർപേഴ്സൺ ഭവാനിയമ്മയുടെ വ്യാജ ഒപ്പും സീലും ലെറ്റർ പാഡും മെമ്പർ സെക്രട്ടറിയുടെ ഒപ്പും ഓഫീസ് സീലും ഉപയോഗിച്ച് ശുപാർശ കത്തും അഫിലിയേഷൻ സർട്ടിഫിക്കറ്റുമാണ് യുവതികൾ വ്യാജമായി നിർമ്മിച്ചത്.
വാർഡ് തലങ്ങളിൽ ഒരാളിന് 60000 രൂപ വച്ച് 5 സ്ത്രീകളടങ്ങുന്ന 27 ഗ്രൂപ്പുകൾക്ക് വായ്‌പയിനത്തിൽ പണം തട്ടിയെടുക്കാനാണ് യുവതികൾ ശ്രമിച്ചത്. ലെറ്റർ പാഡിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സംസാരിച്ച യുവതിയുടെ ശബ്ദത്തിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ ഇന്റർനെറ്റിൽ നിന്ന് വർക്കല സി.ഡി.എസ് ചെയർപേഴ്സന്റെ നമ്പർ ശേഖരിച്ച് വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. ഉടൻ സി.ഡി.എസ് ചെയർപേഴ്സൺ ഭവാനിയമ്മ നേരിട്ട് ബാങ്കിലെത്തുകയും രേഖകളൊന്നും താൻ നൽകിയതല്ലെന്ന് നേരിട്ട് കണ്ട് ഉറപ്പുവരുത്തുകയും ചെയ്‌തു.
തട്ടിപ്പ് മനസിലാക്കിയ ബാങ്ക് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സി.ഡി.എസ് ചെയർപേഴ്സൺ ഭവാനിയമ്മ, മുനിസിപ്പൽ സൂപ്രണ്ട്, നഗരസഭാ സെക്രട്ടറി എന്നിവർ പ്രത്യേകം പരാതികൾ പൊലീസിൽ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ സമാനമായ മറ്റു തട്ടിപ്പുകൾ യുവതികൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി അന്വേഷിക്കും. യുവതികൾക്ക് വ്യാജ രേഖകൾ ഒറ്റയ്‌ക്ക് നിർമ്മിക്കാൻ കഴിയില്ലെന്നും പിന്നിൽ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും സി.ഐ എസ്. സനോജ് പറഞ്ഞു.
വർക്കല ഡി.വൈ.എസ്.പി.പി നിയാസിന്റെ നിർദ്ദേശപ്രകാരം വർക്കല എസ്.എച്ച്.ഒ സനോജ്. എസ്, എസ്.ഐ രാഹുൽ പി.ആർ, പ്രൊബേഷൻ എസ്.ഐ മനോജ്, എ.എസ്.ഐമാരായ ഫ്രാങ്ക്ളിൻ, ബിജുകുമാർ, എസ്.സി.പി.ഒമാരായ ഹേമവതി, സുരജ, ബ്രിജിലാൽ, സി.പി.ഒമാരായ ഷിറാസ്, സുജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവതികളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |