മതിയായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ
മാവേലിക്കര : രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രോസിക്യൂഷൻഭാഗം പ്രീചാർജ് ഹിയറിംഗ് ഇന്നലെ പൂർത്തിയാക്കി. പ്രതികൾക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ഡി.വൈ.എസ്.പി എൻ.ആർ.ജയരാജ് ഹാജരാക്കിയ കുറ്റപത്രത്തിലെ എല്ലാ വകുപ്പുകളും തെളിയിക്കുന്നതിനുള്ള മതിയായ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് പ്രാരംഭ വാദത്തിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്.ജി പടിക്കൽ അവകാശപ്പെട്ടു.
വയലാറിൽ നന്ദു എന്ന ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് തിരിച്ചടി ഉണ്ടാകുമ്പോൾ കൊല ചെയ്യപ്പെടേണ്ടവരുടെ ലിസ്റ്റ് ഉണ്ടാക്കുവാൻ പോപ്പുലർ ഫ്രണ്ടുകാരായ പ്രതികൾ ഗൂഡാലോചന നടത്തി ലിസ്റ്റ് തയ്യാറാക്കി. തുടർന്ന് 2021 ഡിസംബർ 18ന് രാത്രിയിൽ മണ്ണഞ്ചേരി, ആലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം എന്നിടങ്ങളിലായി തുടർ ഗൂഡാലോചന നടത്തി രൺജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്താൻ തീരുമാനത്തിലെത്തി. രൺജിത്ത് ശ്രീനിവാസൻ വീട്ടിൽ ഉണ്ടോയെന്ന് ഉറപ്പു വരുത്താൻ മൂന്നാം പ്രതി അനൂപിന്റെ നേതൃത്വത്തിൽ വീടിന് മുന്നിലെത്തി അന്വേഷണം നടത്തി. തുടർന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആലപ്പുഴ നഗരത്തിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിലും മണ്ണഞ്ചേരിയിലെ കെട്ടിടത്തിലും ഒത്തു കൂടി അവസാന മുന്നൊരുക്കങ്ങൾ നടത്തിയ ശേഷം 6 വാഹനങ്ങളിലായി മഴു, ഹാമർ, കൊടുവാൾ, വാൾ, കമ്പിവടി തുടങ്ങിയ ആയുധങ്ങളുമായി 12 പ്രതികൾ രൺജിത്തിന്റെ വീട്ടിൽ അതിക്രമിച്ച് കടന്നു കയറി ഹാമർ കൊണ്ട് അടിച്ചും വാളുകൾ കൊണ്ടും മഴു കൊണ്ടും വെട്ടിയും കുത്തിയും കൊലപ്പെടുത്തി. തടയാനായി എത്തിയ ഭാര്യ ലിഷയെയും അമ്മ വിനോദിനിയെയും ഉപദ്രവിച്ചുവെന്നും തുടർന്ന് വീട്ടുമുറ്റത്ത് കിടന്ന കാറും ബൈക്കും നശിപ്പിച്ച ശേഷം തിരികെ പോയിയെന്നും തുടർന്ന് ഏതാനും പ്രതികൾ തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തങ്ങളുടെ വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ചുവെന്നും ആയുധങ്ങൾ ഒളിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
178 സാക്ഷികൾ, 380 രേഖകൾ
കേസ് തെളിയിക്കുവാനായി ആവശ്യമായ സാക്ഷികളും തെളിവുകളും പ്രോസിക്യൂഷന് ഉണ്ടെന്നും പ്രാഥമിക ലിസ്റ്റിൽ 178 സാക്ഷികളും ശാസ്ത്രീയ തെളിവുകളടക്കം 380 രേഖകളും ഉണ്ടെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. കൂടാതെ മൂന്ന് മജിസ്‌ട്രേറ്റുമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രധാന സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞ വിവരവും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ആലുവ, എറണാകുളം ജയിലുകളിൽ ആയി കഴിയുന്ന പ്രതികളെ മാവേലിക്കര സെഷൻസ് ജഡ്ജ് വി.ജി ശ്രീദേവിയുടെ ഉത്തരവ് പ്രകാരം ഇന്നലെ കോടതിയിൽ ഹാജരാക്കി. അതിശക്തമായ സുരക്ഷയാണ് പൊലിസ് ഒരുക്കിയിരുന്നത്.
കോടതിയിൽ പ്രതികൾക്ക് വേണ്ടി അഭിഭാഷകർ ഹാജരാകാതിരുന്ന സാഹചര്യത്തിൽ അഭിഭാഷകരെ ഹാജരാക്കുവാൻ കൂടുതൽ സമയം പ്രതികൾ ആവശ്യപ്പെട്ടതിനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തു. പ്രതികൾക്ക് സർക്കാർ ചിലവിൽ അഭിഭാഷകനെ നിയോഗിച്ചു വിചാരണ നടപടികളുമായി മുന്നോട്ടു പോകാമെന്ന് കോടതി നിർദ്ദേശിച്ചപ്പോൾ തങ്ങൾക്ക് സ്വന്തമായി അഭിഭാഷകർ ഉണ്ടെന്നും അവർ കോടതിയിൽ ഹാജരാകുമെന്നും പ്രതികൾ അറിയിച്ചു. തുടർന്ന് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയ കോടതി പ്രതിഭാഗം വാദം കേൾക്കുവാനായി കേസ് ഡിസംബർ 12ലേക്ക് മാറ്റിവെച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് പ്രതാപ് ജി.പടിക്കലിനോടൊപ്പം അഡ്വ.ശ്രീദേവി പ്രതാപ്, അഡ്വ.ശില്പ ശിവൻ, അഡ്വ.ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |