വയലോടി(കാസർകോട്): വയലോടിയിലെ കൃഷ്ണന്റെ മകൻ പ്രിജേഷിനെ (32) കൊലപ്പെടുത്തിയ സംഭവത്തിൽ ചന്തേര പൊലീസ് സ്റ്റേഷനിൽ അഭിഭാഷകൻ മുഖേന കീഴടങ്ങിയ മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൗത്ത് തൃക്കരിപ്പൂർ പൊറപ്പാട് ദാറുൽ മുബാറക് ഹൗസിൽ എം.ടി.പി മുഹമ്മദ് സഫ്‌വാൻ (24) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.പി. ബാലകൃഷ്ണൻ നായരുടെയും ചന്തേര ഇൻസ്‌പെക്ടർ പി. നാരായണന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിനുശേഷം ഇന്നലെ രാവിലെ ഒമ്പതിന് കൊലപാതകം നടന്ന പൊറോപ്പാട് സഫ്‌വാനെ എത്തിച്ചു തെളിവെടുപ്പ് നടത്തി.
പ്രിജേഷിനെ അടിച്ചുകൊന്ന സ്ഥലവും സാഹചര്യവും പ്രതി കാണിച്ചു കൊടുത്തു. പ്രതിയെയും കൊണ്ട് വീട്ടിൽ എത്തിയ പൊലീസ് പ്രിജേഷിനെ ചെളിയിൽ മുക്കി കൊല്ലുമ്പോൾ സഫ്‌വാൻ ധരിച്ചിരുന്ന ട്രൗസറും ടീഷർട്ടും കണ്ടെത്തു. ഒന്നാം പ്രതി മുഹമ്മദ് ഷബാസ് വിളിച്ചിട്ടാണ് സഫ്‌വാൻ പൊറോപ്പാട് എത്തിയത്. കൊലപാതകത്തിൽ നേരിട്ട് ബന്ധപ്പെട്ട സഫ്‌വാൻ പൊറോപ്പാട് എത്തുന്നതിന് ഉപയോഗിച്ചിരുന്ന ബുള്ളറ്റും പൊലീസ് ബന്തവസിലെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. അതിനിടെ കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നത് ആറു പേരാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ തിരിച്ചറിഞ്ഞ മറ്റ് മൂന്നു പേരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |