പോത്തൻകോട് : വട്ടപ്പാറ തേക്കട ജംഗ്ഷനുസമീപം സർക്കിൾ ഇൻസ്‌പെക്‌ടറെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ 5 പേരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്‌തു. മാണിക്കൽ കൊപ്പം അയോദ്ധ്യയിൽ ആനന്ദ് (26), മാണിക്കൽ തേവലക്കാട് എസ്.എസ്. ഭവനിൽ അനൂപ് (23), മാണിക്കൽ കൊപ്പം അഖിൽ ഭവനിൽ അഖിൽ (23), കൊപ്പം നന്ദു മന്ദിരത്തിൽ അരവിന്ദ് (22), കാട്ടായിക്കോണം ചന്തവിള തെങ്ങുവിളാകത്ത് വീട്ടിൽ ഗോകുൽ കൃഷ്‌ണൻ (23) എന്നിവരാണ് അറസ്റ്റിലായത്.
ആലപ്പുഴ തോട്ടപ്പളി കോസ്റ്റൽ പൊലീസ് സ്‌റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടറായ വട്ടപ്പാറ തേക്കട ജംഗ്ഷനു സമീപം താമസിക്കുന്ന യഹിയാഖാനെയാണ് സംഘം മർദ്ദിച്ചത്. തിങ്കളാഴ്ച രാത്രി 8 നായിരുന്നു സംഭവം. സി.ഐയുടെ വീടിനു സമീപത്തെ ഓഡിറ്റോറിയത്തിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വിവാഹവാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയവർ ഓഡിറ്റോറിയത്തിനു സമീപത്തെ സി.ഐ യഹിയാഖാന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ വീടിനകത്തേക്ക് വാഹനം കടക്കാൻ കഴിയാത്ത തരത്തിൽ വാഹനങ്ങൾ നിരത്തിയിട്ടു. ഡ്യൂട്ടി കഴിഞ്ഞെത്തിയ സി.ഐയുടെ വാഹനം വീടിനുള്ളിലേക്ക് കയറ്റാനോ പുറത്ത് നിറുത്തിയിടാനോ കഴിയാതെയായി. ഗേറ്റിനു മുന്നിൽ നിന്ന് വാഹനങ്ങൾ മാറ്റിയിടാൻ സി.ഐ ആവശ്യപ്പെട്ടു. ഇത് വിവാഹത്തിനെത്തിയവർ ചോദ്യം ചെയ്‌തതിനെ തുടർന്ന് വാക്കേറ്റമുണ്ടാവുകയും വാഹനത്തിനടുത്തുണ്ടായിരുന്നവരും ഓഡിറ്റോറിയത്തിൽ നിന്നെത്തിയവരും ചേർന്ന് സി.ഐയെ വളഞ്ഞിട്ട് മർദ്ദിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |