ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ വയോധികയെ ഉറക്ക ഗുളിക കഴിപ്പിച്ച് യുവതി ആറ് പവൻ സ്വർണാഭരണം കവർന്നു.
മുരിങ്ങൂർ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന കിഴക്കഞ്ചേരി തങ്കമ്മ(85)യെ കബളിപ്പിച്ചാണ് 40 വയസ് പ്രായമുള്ള യുവതി മാല, വളകൾ, കമ്മൽ എന്നിവ കൈക്കലാക്കിയത്. ഇവരുടെ പഴ്‌സും മൊബൈലും തട്ടിയെടുത്തു.
കണ്ണ് പരിശോധനയ്ക്കായി എത്തിയ വൃദ്ധ ഫാർമസിയിലക്ക് മരുന്ന് വാങ്ങാൻ പോകുന്നതിനിടയിൽ കൂടെക്കൂടിയ യുവതിയാണ് തട്ടിപ്പ് നടത്തിയത്. മരുന്ന് വാങ്ങിയ ശേഷം ചായ വാങ്ങി നൽകുകയും ചെയ്തു. പിന്നീട് ഒ.പി വിഭാഗത്തിന്റെ ടോയ്‌ലറ്റിന് സമീപത്തേയ്ക്ക് കൂട്ടികൊണ്ട് പോയി ബെഞ്ചിൽ ഇരുത്തുകയും ആശുപത്രിയിൽ നിന്ന് തന്നതാണെന്ന് വിശ്വസിപ്പിച്ച് റോസ് നിറത്തിലുള്ള രണ്ട് ഗുളികകളും കഴിക്കാൻ നൽകി. എക്‌സറെ എടുക്കാൻ ഡോക്ടർ ലിസ്റ്റിൽ പറഞ്ഞിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആഭരണങ്ങൾ ഊരാൻ പറയുകയായിരുന്നു. ഇതിനിടെ ഗുളിക കഴിച്ചതോടെ പരവശം തോന്നിയ വയോധിക ടോയ്‌ലറ്റിൽ പോകണമെന്ന് പറഞ്ഞ് മൊബൈലും പണവുമടങ്ങിയ പഴ്‌സും യുവതിയെ ഏൽപ്പിച്ചു. വയോധിക ടോയ്‌ലറ്റിൽ കയറിയ നേരത്ത് യുവതി മുങ്ങുകയും ചെയ്തു. യുവതിയെ തിരക്കി നടന്ന ഇവർ പിന്നീട് ആശുപത്രി അധികൃരോട് വിവരം പറഞ്ഞു. തുടർന്ന് പൊലീസ് എത്തി അന്വേണം ആരംഭിച്ചു. ചുവപ്പ് ചുരിദാർ ടോപ്പും മഞ്ഞ നിറത്തിലുള പാന്റ്‌സുമാണ് യുവതി ധരിച്ചിരുന്നതെന്ന് വയോധിക പറത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |