തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ നെടുമങ്ങാട് തൊളിക്കോട്, കല്ലമ്പലം, തോന്നയ്ക്കൽ എന്നിവിടങ്ങളിലെ പൊപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലായിരുന്നു എൻ.ഐ.എ റെയ്ഡ്. മൂന്നു പേർ കസ്റ്റഡിയിലായി. ഡിവൈ.എസ്.പി ആർ.കെ.പാണ്ഡെ നേതൃത്വം നൽകി. ഡൽഹിയിൽ നിന്നെത്തിയ ഉദ്യോഗസ്ഥരടക്കം പങ്കെടുത്തു.
തൊളിക്കോട് പുളിമൂട് കണ്ണങ്കരയിലെ സുൽഫിയുടെ വീട്ടിലും തൊട്ടടുത്തുള്ള കുടുംബവീട്ടിലും നടത്തിയ പരിശോധനയിലാണ് മൂന്നു പേർ പിടിയിലായത്. പുലർച്ചെ മൂന്നിന് തുടങ്ങിയ റെയ്ഡ് വൈകിട്ട് 5വരെ തുടർന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗവും തിരുവനന്തപുരം സോണൽ പ്രസിഡന്റുമായിരുന്നു സുൽഫി (40), സഹോദരൻ പുളിമൂട് കണ്ണങ്കര ദാറുൽ മൻസിലിൽ സുധീർ (37), സുധീറിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ സലീം (50) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
റെയ്ഡ് വിവരം മുൻകൂട്ടിയറിഞ്ഞ് സുൽഫി വീട്ടിൽ നിന്ന് പോയെങ്കിലും ഉച്ചയോടെ തിരിച്ചെത്തിയപ്പോൾ എൻ.ഐ.എ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്തു. നെടുമങ്ങാട് കേന്ദ്രീകരിച്ചുള്ള പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം വിശദമായി അന്വേഷിക്കാനാണ് എൻ.ഐ.എ നീക്കം. വിതുര സി.ഐ എസ്. അജയകുമാറിന്റെ നേതൃത്വത്തിൽ സുരക്ഷയൊരുക്കി.
പള്ളിക്കൽ ഞാറയിൽക്കോണം കരിമ്പുവിള ഫാസിലിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെ 5ന് തുടങ്ങിയ റെയ്ഡ് 11വരെ നീണ്ടു. എൻ.ഐ.എ എത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പള്ളിക്കൽ പൊലീസ് വിവരമറിയിച്ചതിനെത്തുടർന്ന് ബന്ധുക്കളെത്തി താക്കോൽ കൈമാറി. ഭാര്യാപിതാവിന്റെ ചികിത്സയ്ക്കായി ഫാസിൽ തിരുവനന്തപുരത്തായിരുന്നു. ഫാസിൽ മുൻകാലങ്ങളിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ടെന്ന് എൻ.ഐ.എ പറഞ്ഞു. ഇവിടെ നിന്ന് ചില രേഖകൾ കണ്ടെടുത്തു. പള്ളിക്കൽ പൊലീസ് സുരക്ഷയൊരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |