തൃക്കാക്കര: ഗതാഗത വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. കേസിലെ മുഖ്യ സൂത്രധാരനായ തിരുവനന്തപുരം തൈക്കാട് അൽസാ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സുരേഷ് കുമാറിനെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്.
2015- ൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ അസി. മോട്ടോർ വെഹിക്കിൾ തസ്തികയിലേക്കുള്ള പരീക്ഷ പാസായ ശരത്ത് എന്ന യുവാവാണ് തട്ടിപ്പിനിരയായത്.വൈദ്യ പരിശോധനയിൽ അയോഗ്യനായ ശരത്തിന് ജോലി തരപ്പെടുത്താമെന്ന വാഗ്ദാനവുമായി സുരേഷ് കുമാർ കൂട്ടുപ്രതികളോടൊത്ത് സമീപിക്കുകയും പല തവണകളായി അഞ്ചു ലക്ഷത്തി എഴുപത്തയ്യായിരം രൂപ കൈക്കലാക്കുകയുമായിരുന്നു.
നാളിതുവരെ ജോലി ശരിയാകാത്തതിനാലാണ് പൊലീസിൽ പരാതി നൽകിയത്. ഇൻഫോപാർക്ക് സി.ഐ വിബിൻദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശ്രീജിത്ത്,സീനിയർ സിവിൽ ഓഫീസർ മുരളീധരൻ,സി.പി.ഓ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഈ കേസിലെ മറ്റൊരു പ്രതിയായ ദീപക്ക് നേരത്തെ അറസ്റ്റിലായിരുന്നു. മറ്റൊരു പ്രതിയായ ഗോപകുമാരൻ തമ്പി എന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മ്യൂസിയം, തമ്പാനൂർ, മെഡിക്കൽ കോളേജ്, പൂജപ്പുര എന്നീ പോലീസ് സ്റ്റേഷനുകളിൽ തട്ടിക്കൊണ്ട് പോകൽ, മോഷണം, വഞ്ചനാ കേസുകളടക്കം നിരവധി കേസുകളിലെ പ്രതിയാണ് സുരേഷ് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |