നെടുമങ്ങാട്: അരുവിക്കര ജയ് ഹിന്ദ് ടി വി ടെക്നിക്കൽ ജീവനക്കാരൻ ചെറിയ കൊണ്ണി ഉത്രാടത്തിൽ മുരുകന്റെ വീട് കുത്തിത്തുറന്ന് 8.5ലക്ഷം രൂപയും 32 പവനും കവർന്ന കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. പേരൂർക്കട മൂന്നാമൂട് പളളിവിള ജയൻ ഭവനിൽ ജപ്പാൻ ജയൻ എന്ന ജയൻ(50)ആണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന കുറച്ച് പണവും സ്വർണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
കേസന്വേഷണത്തിനായി റൂറൽ എസ്.പി.ശില്പ ദേവയ്യ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു.നെടുമങ്ങാട് ഡിവൈ.എസ്.പി എസ്.സ്റ്റുവർട്ട് കീലർ,അരുവിക്കര സി.ഐ എസ്.ഷിബു കുമാർ,എസ്.ഐമാരായ വിനീഷ് ഖാൻ,ഷാജി,ഷിബു,പൊലീസുകാരായ ഉമേഷ് ബാബു,സജി എന്നിവർ ഉൾപ്പെട്ട ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച മുരുകനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ റിസർച്ച് ഓഫീസറായ ഭാര്യ പി.ആർ.രാജിയും അരുവിക്കര ചെറിയകൊണ്ണി കാവുനടയിലുളള വീട് പൂട്ടി ജോലിക്ക് പോയ ശേഷമാണ് സംഭവം.വീടിന്റെ പ്രധാന വാതിൽ കുത്തിപ്പൊളിച്ച് അലമാരയിൽ ഉണ്ടായിരുന്ന പണവും സ്വർണാഭരണങ്ങളും കവർച്ച നടത്തിയ ശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു.പകൽ സമയത്ത് ചിലർ മതിൽ ചാടിക്കടന്ന് പോകുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |