കോട്ടയം: തമിഴ്‌നാട്ടിലെ കുപ്രസിദ്ധരായ കുറുവാസംഘം കോട്ടയത്ത് എത്തിയോ എന്ന് സംശയം. അതിരമ്പുഴ തൃക്കേൽ ക്ഷേത്രം, മറ്റം കവല ഭാഗങ്ങളിൽ നാട്ടുകാരെ മോഷണ സംഘങ്ങൾ ഭീഷണിപ്പെടുത്തി. മൂന്നുവീടുകളിൽ മോഷണത്തിന് ശ്രമിച്ചു. വീട്ടുകാർ ബഹളംവച്ചതോടെ കള്ളന്മാർ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപ പ്രദേശങ്ങളിൽ നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ കണ്ടതോടെയാണ് മോഷണ ശ്രമത്തിന് പിന്നിൽ കുറുവാസംഘമാണെന്ന സംശയം ഉയർന്നത്.
മൂന്ന് പേരാണ് ദൃശ്യങ്ങളിലുള്ളത്. പുലർച്ചെ മൂന്നുമണിയോടെയാണ് സംഘം മോഷ്ടിക്കാനായി എത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച് മുഖംമൂടിയ നിലയിലായിരുന്നു ഇവർ. കൈയിൽ ആയുധമുണ്ടെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവർ തുണിയും കമ്പിയും മറ്റും ഉപയോഗിച്ച് വീടുകളുടെ വാതിലുകളും ജനാലകളും തുറക്കാൻ ശ്രമിക്കുകയായിരുന്നു.
വിട്ടുകാർ ബഹളംവച്ചതോടെ ഓടി രക്ഷപ്പെട്ടു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ചെരിപ്പുകളും വസ്ത്രങ്ങളും അവർ എടുത്തുകൊണ്ടുപോയി.വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ജനപ്രതിനിധി അടക്കമുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചില്ല.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. അടഞ്ഞുകിടക്കുന്ന വാതിലിനു പിറകിൽ ആയി ഒന്നിലധികം അലുമിനിയം പാത്രങ്ങൾ അടുക്കിവയ്ക്കുക, വീടുകളിലേക്ക് വരുന്ന യാചകരെയും, മറ്റ് കച്ചവടക്കാരെയുമൊക്കെ അകറ്റി നിർത്തണം, അയൽവാസികളുടെയും പൊലീസ് സ്റ്റേഷനിലെയും നമ്പരുകൾ സേവ് ചെയ്യണമെന്നും പൊലീസ് നിർദേശം നൽകി.
കുറുവ സംഘത്തെക്കുറിച്ച് കൂടുതലറിയാം
പകൽ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വിൽക്കുന്നവരുടെ വേഷത്തിലാണ് കുറുവകൾ പ്രവർത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവർച്ചയ്ക്ക് ഇറങ്ങുക. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിർക്കുന്നവരെ വകവരുത്താനും ഇവർ ശ്രമിച്ചേക്കുമെന്നും പൊലീസ് പറയുന്നു. കവർച്ചയ്ക്ക് ശേഷം തിരുനേൽവേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി. പ്രത്യേകമൊരു താവളം കേന്ദ്രീകരിച്ചല്ല ഇവർ കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കിൽ പാലങ്ങൾക്കടിയിലോ ആണ് തമ്പടിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |