കുളത്തൂർ: കഴക്കൂട്ടത്ത് റെയിൽവേ പാളത്തിന് സമീപം കഴിഞ്ഞ ദിവസം നാടൻ ബോംബുശേഖരം കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. കുളത്തൂർ സ്റ്റേഷൻകടവ് സ്വദേശികളായ സന്തോഷ് (45), സുൽഫി (43), ഷാജഹാൻ (45), അസാം സ്വദേശികളായ നാസിർ റഹ്മാൻ (30), ഷാജഹാൻ (18) എന്നിവരെയാണ് തുമ്പ പൊലീസ് അറസ്റ്റുചെയ്‌തത്.
കേസിലെ ഒന്നാം പ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സായികുമാറിനെ പിടികൂടാനായില്ല. സമീപത്ത് നടന്ന ക്ഷേത്രോത്സവത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ എതിർവിഭാഗക്കാരെ ആക്രമിക്കാനാണ് നാടൻ ബോംബ് നിർമ്മിച്ചതെന്ന് പ്രതികൾ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് സമ്മതിച്ചു. പിടികൂടുന്നതിനിടെ രക്ഷപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ഒളിച്ചിരിക്കുമ്പോഴാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയോടെ കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ അകലെയായി റെയിൽവേ ട്രാക്കിന് സമീപത്താണ് നാടൻ ബോംബുകൾ കണ്ടെത്തിയത്. രാത്രി എട്ടോടെ പട്രോളിംഗ് നടത്തുകയായിരുന്ന റെയിൽവേ സംരക്ഷണ സേനയാണ് ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ സംശയാസ്‌പദമായി നാലുപേരെ കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ ഇവരിൽ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടിയെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പൊലീസിന്റെ കൈ തട്ടിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസും ബോംബ്സ്‌ക്വാഡും ഇന്നലെ ബോബുകൾ നിർവീര്യമാക്കി. പ്രതികളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |