SignIn
Kerala Kaumudi Online
Thursday, 25 April 2024 8.36 PM IST

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരുടെ തലതകർത്തു,​ യുവാവ് അറസ്റ്റിൽ

mask

മറയൂർ: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ തലയിൽ യുവാവ് കല്ലുകൊണ്ട് എറിഞ്ഞും ഇടിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ചു. മറയൂർ സി.ഐ തിരുവനന്തപുരം സ്വദേശി ജി.എസ്. രതീഷ് (40), സിവിൽ പൊലീസ് ഓഫീസർ തൊടുപുഴ സ്വദേശി അജീഷ് പോൾ (38) എന്നിവർക്കാണ് പരിക്കേറ്റത്. പ്രതി കാന്തല്ലൂർ കോവിൽക്കടവ് സ്വദേശി സുലൈമാനെ (26) അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ 10.10ന് കാന്തല്ലൂർ പഞ്ചായത്തിലെ കോവിൽക്കടവ് ടൗണിലാണ് സംഭവം. കണ്ടെയ്ൻമെന്റ് സോണായ ഇവിടെ പട്രോളിംഗിനായി രണ്ടു പൊലീസുകാരുമൊത്ത് സി.ഐ എത്തി. മാസ്‌ക് ധരിക്കാതെ നിന്ന യുവാവിനെ സി.ഐ പൊലീസ് വാഹനം നിറുത്തി ചോദ്യം ചെയ്തു. പ്രകോപിതനായ യുവാവ് അസഭ്യം പറഞ്ഞു. അതോടെ സി.പി. ഒ അജീഷ് പോളും ഡ്രൈവർ സജുവും വാഹനത്തിൽ നിന്ന് ഇറങ്ങി. ഇതുകണ്ട് സമീപത്ത് കിടന്നിരുന്ന വലിയ കല്ലെടുത്ത് അജീഷ് പോളിനെ ഇയാൾ എറിയുകയായിരുന്നു. തലയിൽ ഏറു കൊണ്ട അജീഷ് പോൾ കുഴഞ്ഞുവീണു. സി.ഐ രതീഷ് ചാടിയിറങ്ങി പ്രതിയെ പിടികൂടവെ രണ്ടു പേരും താഴെ വീണു. ഈ സമയത്ത് കല്ലെടുത്ത് സി.ഐയുടെ തലയ്ക്കും സുലൈമാൻ ഇടിച്ചു. നാട്ടുകാർ പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു.

വിദഗ്ദ്ധ ചികിത്സ ആവശ്യമായതിനാൽ രണ്ടു പേരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അജീഷ് പോളിനെ മൂന്നു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സി.ഐ രതീഷിന്റെ തലയോട്ടിക്ക് പൊട്ടലുണ്ട്.

പിന്നീട് മറയൂർ ആശുപത്രിക്ക് സമീപത്തു നിന്ന് പ്രതിയെ പൊലീസ് സംഘം പിടികൂടി. വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തു. ദേവികുളം കോടതിയിൽ ഹാജരാക്കി പീരുമേട് സബ് ജയിലിലേക്ക് റിമാൻഡ്‌ ചെയ്തു.

തിങ്കളാഴ്ച രാത്രി പ്രതി വീട്ടിൽ അമ്മയുമായി ബഹളമുണ്ടാക്കിയപ്പോൾ എത്തിയ പൊലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സഹോദരങ്ങളുടെ ഇടപെടൽ മൂലം നടപടിക്ക് മുതിരാതെ വിടുകയായിരുന്നു. കഴിഞ്ഞ വർഷം എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിൽ സുലൈമാനെതിരെ കേസുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MASK
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.