തിരുവനന്തപുരം ഗവ. ഫൈൻ ആർട്സ് കോളേജിൽ നിന്ന് അഭിജ ശിവകല എന്ന സിനിമാനടിയിലേക്ക് വർഷങ്ങളുടെ ദൂരമുണ്ട്. ഒൻപതു വർഷം ബംഗ്ളൂരുവിൽ ഗ്രാഫിക് ഡിസൈനർ, അനിമേറ്റർ കുപ്പായങ്ങൾ. അപ്പോൾ 'അഭിനയ"യുടെ 'മാക്ബത്ത് "നാടകത്തിൽ അഭിനയിക്കാൻ വിളി. മൾട്ടിനാഷണൽ കമ്പനിയിലെ ഉയർന്ന ജോലിയും ശമ്പളവുമായി ജീവിതം സുന്ദരമായി പോവുമ്പോൾ ബോറടി ഇഷ്ടംപോലെയുണ്ടായിരുന്നു കൂട്ടിന്. ഒന്നും നോക്കാതെ ജോലി രാജിവച്ച് നാടകവഴിയിൽ. അഭിനയമാണ് സ്വന്തം ഇടമെന്ന് വേഗം തിരിച്ചറിഞ്ഞു. അരങ്ങിൽനിന്നപ്പോൾ അപ്രതീക്ഷിതമായി സിനിമ വിളിച്ചതാണ് പിന്നത്തെ കഥ. ബാച്ചിലർ പാർട്ടി , നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഞാൻ സ്റ്റീവ് ലോപ്പസ്, ആക്ഷൻ ഹീറോ ബിജു, ഉദാഹരണം സുജാത തുടങ്ങിയ കൊമേഴ്സ്യൽ സിനിമകൾ. ഒഴിവുദിവസത്തെ കളി, മൺറോതുരുത്ത് തുടങ്ങിയ സമാന്തര സിനിമകൾ. നാടകത്തിന്റെയും സിനിമയുടെയും അഭിനയവഴിയിൽ അഭിജ തിളങ്ങുന്നു.
സിനിമയിലെ കഥാപാത്രങ്ങൾ മിക്കവയും ചെറുതും ശക്തമായതും?
ഞാനത് ശ്രദ്ധിച്ചിട്ടുണ്ട്. ബോൾഡും ശക്തവുമായ കഥാപാത്രം മാത്രമാണ് ഇതുവരെ ലഭിച്ചത്. ഒരു തരത്തിൽ അത് ടൈപ്പ്കാസ്റ്റിംഗാണ്. മടുപ്പ് തോന്നി തുടങ്ങി. എന്നാൽ ശക്തമായ കഥാപാത്രം വരുമ്പോൾ വിട്ടുകളയാനും പറ്റില്ല. വൈവിദ്ധ്യമാർന്ന കഥാപാത്രം വരിക എന്നത് എല്ലാ താരങ്ങളുടെയും മോഹമാണ്. ആ മോഹം നഷ്ടപ്പെടുത്തുന്നില്ല. ലളിതമായ കഥാപാത്രങ്ങളും കോമഡി വേഷങ്ങളും ചെയ്യാൻ ഇഷ്ടമാണ്. എന്നാൽ കോമഡി കഥാപാത്രം ചെയ്യാൻ എന്നെ വിളിക്കുമെന്ന പ്രതീക്ഷയില്ല.
നാടകം വഴി സിനിമയിലേക്ക് എത്തുമ്പോൾ എങ്ങനെയായിരുന്നു
വീട്ടുകാരുടെ പിന്തുണ?
ഞാൻ കണ്ടതിൽ ഏറ്റവും വലിയ ഫെമിനിസ്റ്റാണ് എന്റെ അച്ഛൻ. ഞങ്ങൾ രണ്ടു പെൺകുട്ടികളാണ്. പെൺകുട്ടികൾ എങ്ങനെ സ്വന്തം കാലിൽ നിൽക്കണം, സ്വന്തം ഇഷ്ടങ്ങൾ നേടണം, എന്തുകൊണ്ടു ശക്തരാവണം എന്നീ പാഠങ്ങൾ അച്ഛൻ പഠിപ്പിച്ചു. എന്തുവേണം, വേണ്ട എന്നത് മനസിലാക്കാൻ പ്രാപ്തരാക്കുകയാണ് പ്രധാനമായും വീട്ടിൽ നിന്നു പഠിപ്പിച്ചത്. പഠന ശേഷം, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു. ചില സ്വപ്നങ്ങൾ സൃഷ്ടിക്കുന്നു. അതിന്റെ പിന്നാലെ പോവാൻ തുടങ്ങുന്നു. സ്വാഭാവികമായ പേടി എല്ലാ അമ്മമാരെയും പോലെ എന്റെ അമ്മയ്ക്കും ഉണ്ടായിരുന്നു. ധൈര്യമായിരിക്ക് എന്നു അച്ഛൻ പഠിപ്പിച്ചു തന്നതാണ് മന്ത്രം. അഭിനയം തിരഞ്ഞെടുത്തതിൽ അവരുടെ അനുഗ്രഹവും പിന്തുണയുമുണ്ട്.
'ബാച്ചിലർ പാർട്ടി"യിൽ നിന്നു തുടങ്ങി 'ആണ്ടാളിൽ" എത്തി
നിൽക്കുമ്പോഴും പ്രേക്ഷകർക്ക് അത്ര പരിചിതയല്ല?
പരിചിതയല്ല എന്നു തോന്നുന്നത് വലിയ ചോദ്യമായി തന്നെയാണ് കാണുന്നത്. എന്റേതായ ലോകത്ത് സാധാരണ ജീവിതം നയിക്കുന്നു. ബംഗളൂരുവിലാണ് താമസം. ഒരു പക്ഷേ അതു ഒരു കാരണമാവാം. ചെയ്യുന്ന ജോലിയിൽ വിശ്വസിക്കുന്നു. സെലിബ്രറ്റിയായല്ല ജീവിതം. പി. ആർ വർക്കിൽ പിറകിലാണ്. അനാവശ്യ കാട്ടിക്കൂട്ടൽ എനിക്ക് പറ്റുന്നില്ല. പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ട്. എന്നാൽ സിനിമാ നടിയാണെന്നത് ചില സമയത്ത് ഞാൻ പോലും മറന്നുപോവും.ഇവിടെയുണ്ടെന്ന് ഓർമ്മപ്പെടുത്താൻ ഒന്നും ചെയ്യുന്നില്ല. ഇങ്ങനെയിരിക്കുന്നതാണ് സന്തോഷം. വലിയ സംവിധായകരുടെ കണ്ണിൽ പെടുന്നില്ലേയെന്ന് എന്ന് ഞാനും സംശയിക്കാറുണ്ട്. അവരുടെ സിനിമയുടെ ഭാഗമാകാൻ എന്റെ ജോലിയിലൂടെ എപ്പോഴെങ്കിലും സംഭവിക്കുമ്പോൾ നടക്കട്ടെ. ബാച്ചിലർ പാർട്ടി ഒരു കൊമേഴ്സ്യൽ സിനിമയും ആണ്ടാൾ സമാന്തര ചിത്രവുമാണ്. പത്തുവർഷത്തിനിടെ സം ഭവിച്ചതാണ് എല്ലാം. ബാച്ചിലർ പാർട്ടിയിൽ ഞാനുണ്ടെന്ന് ആർക്കും അറിയില്ല. ആണ്ടാളിൽ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചെറിയ സൗകര്യങ്ങളിൽനിന്ന് ചെയ്ത നല്ല സിനിമ ചെയ്തതിന്റെ സന്തോഷം ആണ്ടാൾ നൽകുന്നു.
കറുപ്പ് നിറമുള്ളവരെ ഇപ്പോഴാണല്ലേ സിനിമ അംഗീകരിക്കുകയും ശ്രദ്ധിക്കുകയും ചെയ്തു തുടങ്ങുന്നത്?
കറുപ്പ് നിറത്തിന്റെ രാഷ്ട്രീയ ചർച്ച സജീവമായി നടക്കാൻ തുടങ്ങിയത് സാമൂഹ്യമാദ്ധ്യമങ്ങളുടെ ഇടപെടലിനെ തുടർന്നാണ് . സിനിമയ്ക്കു പുറത്തുനിന്നുണ്ടായ ആ ചർച്ചകളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും ഉണ്ടായ മാറ്റങ്ങളുടെ ഭാഗമാണ് നിറത്തിന്റെ പേരിൽ മാറ്റിനിറുത്തിയവർക്ക് അംഗീകാരം ലഭിച്ചതു തന്നെ. കറുപ്പ് നിറമുള്ളവരെ സിനിമ അംഗീകരിച്ചുതുടങ്ങി എന്നു വിശ്വസിക്കാനാണ് താത്പര്യം. എന്നാൽ ഇതു സാവധാനം സംഭവിച്ചതാണ്. വേഗത്തിൽ കൈകാര്യം ചെയ്യേണ്ട കാര്യമായിരുന്നു. അതിനു കഴിയുന്നില്ല. കറുപ്പ് നിറമുള്ള നായികയെ വേണമെങ്കിൽ വെളുപ്പ് നിറമുള്ള ആളിന് മേക്കപ്പ് ചെയ്യുന്നു. ഞാൻ ഇരുനിറക്കാരിയാണ്.സിനിമ ചെലുത്തുന്ന സ്വാധീനം സമൂഹത്തിലും ഉണ്ടാകുന്നുവെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. എല്ലാ കാത്തിരുന്ന് കാണാം.
സമാന്തര സിനിമയിലോ കൊമേഴ്സ്യൽ ചിത്രത്തിലോ എവിടെയാണ് സ്വന്തം സ്ഥാനം കണ്ടെത്തുന്നത്?
കൊമേഴ്സ്യൽ സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രം ലഭിച്ചിട്ടുണ്ട്. എന്നാൽ സമാന്തര സിനിമയാണ് കഴിവിനെ അർഹമായ വിധം ഉപയോഗിക്കുകയും ഉപയോഗപ്പെടുത്താനും ഇതുവരെ ഇടംതന്നത്. കൊമേഴ്സ്യൽ സിനിമയിൽ മുഴുനീള കഥാപാത്രം കുറവാണ് ചെയ്തത്.രണ്ടിന്റെയും കാഴ്ചക്കാർ വേറെയാണ്. നീലാകാശം പച്ചക്കടൽ, ചുവന്ന ഭൂമി,ആക്ഷൻ ഹീറോ ബിജു, ഉദാഹരണം സുജാത എന്നിങ്ങനെ ഒന്നോ രണ്ടോ ഹിറ്റായ സിനിമയുടെ പേരിൽ മാത്രമാണ് കൊമേഴ്സ്യൽ ചിത്രങ്ങളിൽ അറിയപ്പെടുന്നത്. എന്നാൽ സമാന്തര സിനിമയുടെ പ്രേക്ഷകർ അഭിനയ സാധ്യതയേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി എന്ന നിലയിലാണ് കാണുന്നത്. രണ്ട് രീതിയിൽ സ്വാഗതം ചെയ്യുന്നു. തിരിച്ചറിയുന്നു. പ്രതീക്ഷ യോടെ കാത്തിരിക്കുന്ന ചില സിനിമകൾ ഉടൻ സംഭവിക്കും. ഞാൻ ഒരു സിനിമ സംവിധാനം ചെയ്താൽ കൊമേഴ്സ്യൽ ചിത്രമാകാൻ സാധ്യത കൂടുതലാണ്. രണ്ടിടത്തും താരമൂല്യം ആവശ്യമെന്ന് കരുതുന്നു.
അഭിജ ശിവകല
വ്യത്യസ്തമായ
പേര് ?
അമ്മ കണ്ടുപിടിച്ച പേരാണ്. ആസമയത്ത് മറ്റു അഭിജമാരില്ല. കുലീന എന്നർത്ഥം വരുന്ന അഭിജാതയിൽ നിന്ന് 'ത" ഉപേക്ഷിച്ച് അർത്ഥം നഷ്ടപ്പെടാതെ ഇട്ടപേര്. ശിവകലയിലെ ശിവൻ അച്ഛനാണ്. അച്ഛൻ ശിവദാസ്. ശിവന്റെ കല നൃത്തമാണ്. ഞാൻ നർത്തകിയാവണമെന്ന് അമ്മ ആഗ്രഹിച്ചു.അനുജത്തി ആത്മജ ചിത്രകാരിയാണ്. അഭിനയം, നൃത്തം ചിത്രരചന, പാചകം എല്ലാം എന്നോട് ചേർന്ന് നിൽക്കുന്നു.കഥക്കും ഒഡിസിയുമാണ് പഠിച്ചത്. അതിന്റെ ഭാഗമായാണ് ബംഗ്ളൂരുവിൽ താമസിക്കുന്നത്. തൊടുപുഴയാണ് നാട്. ബംഗ്ലൂരുവിൽ വട്ടപ്പൂജ്യത്തിൽനിന്നാണ് ജീവിതം തുടങ്ങിയത്. വല്ലാത്ത ആത്മബന്ധമാണ് ആ നഗരത്തിനോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |