അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ അഭിരാമി സിനിമയിൽ വീണ്ടും
സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്
വീണ്ടും ഒരു തിരിച്ചുവരവിന്റെ ആഹ്ളാദത്തിലാണ് അഭിരാമി. വർഷത്തിൽ ഒരു മലയാള സിനിമ. അല്ലെങ്കിൽ രണ്ടുവർഷം കൂടുമ്പോൾ. ചിലപ്പോൾ വരവ് തമിഴിലൂടെയായിരിക്കും. അതാണ് അഭിരാമിയുടെ പതിവ്. ഇത്തവണ കാർത്തി നായകനായ 'സുൽത്താൻ" എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. കാർത്തിയുടെ അമ്മ വേഷമായിരുന്നു സുൽത്താനിൽ. തമിഴിൽ ഇനി വരാനുള്ളത് പാ രഞ്ജിത്തിന്റെ പേരിടാത്ത സിനിമ. ചാർളിയുടെ തമിഴ് റീമേക്കായ മാധവൻ ചിത്രം 'മാര" എത്തിയത് ഒടിടി റിലീസായും. തെലുങ്കിൽ 'കുട്ടിക്കൂപ്പ" റിലീസിന് ഒരുങ്ങുന്നു. തിരിച്ചുവരവുകൾക്ക് ഇനി ഇടവേള ഉണ്ടാകാതെ സിനിമയിൽ സജീവമാകാനാണ് അഭിരാമിയുടെ തീരുമാനം. പതിനേഴുവർഷത്തെ അമേരിക്കൻ ജീവിതം ഉപേക്ഷിച്ച് അഭിരാമിയും ഭർത്താവ് രാഹുലും ബംഗളൂരുവിൽ ചേക്കേറി. കൂട്ടിന് പത്തുവയസുകാരി 'മാംഗോ"യും.
ബാംഗ്ളൂർ ഡെയ്സിനെക്കുറിച്ച് സംസാരിച്ചു തുടങ്ങാം?
ബംഗളൂരുവിൽ എത്തിയിട്ട് രണ്ടു മാസം കഴിഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിപ്പോവണമെന്ന് രണ്ടുവർഷമായി ആഗ്രഹം തുടങ്ങിയിട്ട് .രാഹുലിന്റെ അച്ഛനും അമ്മയും ബംഗളൂരുവിലാണ്. തിരിച്ചുവരുമ്പോൾ മറ്റൊരിടത്ത് പോവാതെ അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കാൻ ഞങ്ങളും ആഗ്രഹിച്ചു. ബാംഗ്ളൂർ മനോഹരമായ നഗരമാണ്. നല്ല കാലാവസ്ഥയും. ഇവിടെനിന്ന് ചെന്നൈയിലും കൊച്ചിയിലും വേഗം എത്താൻ കഴിയുന്നു.സുന്ദരമായി പോവുന്നു ബാംഗ്ളൂർ ഡെയ്സ്. 2004ൽ സൈക്കോളജി കമ്മ്യൂണിക്കേഷൻ ബിരുദ പഠനത്തിനാണ് യു.എസിൽ പോവുന്നത്.കമൽ സാറിന്റെ വിരുമാണ്ടിയും തെലുങ്ക് ചിത്രമായ ചിപ്പാവേ ചിരുഗലിയും കഴിഞ്ഞ്. ആറുവർഷം യു.എസിൽ കോർപ്പറേറ്റ് സ്ഥാപനത്തിൽ മാർക്കറ്റിംഗ് ഹെഡായി ജോലി ചെയ്തു. 2013 ൽ വിശ്വരൂപം സിനിമയിൽ പൂജകുമാറിന് ഡബ്ബ് ചെയ്യാൻ കമൽ സാർ വിളിച്ചു. ആ വരവിൽ വീണ്ടും മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകൾ ചെയ്തു.യു.എസിൽ നിന്ന് ഇങ്ങോട്ടും അങ്ങോട്ടും യാത്ര.
അഭിരാമി സജീവമായിരുന്ന കാലത്തെ സിനിമയല്ല ഇപ്പോൾ. ശ്രദ്ധിച്ചിട്ടുണ്ടോ?
തീർച്ചയായും. ഏഴെട്ടുവർഷമായി മലയാളത്തിൽ ഒരു പുതു വസന്തം വന്ന പ്രതീതിയാണ്. നല്ല സംവിധായകരും മികച്ച കഥകളും താരങ്ങളും സിനിമയെ വേറിട്ട വഴിയിലൂടെ നടത്തുന്നു. അവരുടെ സിനിമയുടെ ഭാഗമാകാൻ അതിയായ ആഗ്രഹമുണ്ട്. ന്യൂജെൻ എന്നത് പഴയ വാക്കായി ഇപ്പോൾ മാറി. നവാഗത സംവിധായകർ മികച്ച സിനിമകൾ ഒരുക്കുന്നു. അവർ സിനിമയെ സമീപിക്കുന്നതും നോക്കി കാണുന്നതും വ്യത്യസ്തമാണ്.നല്ല സിനിമ ഒത്തുവന്നാൽ ആ കൂട്ടുകെട്ടിൽ എന്നെ പ്രതീക്ഷിക്കാം.നായകൻ, നായിക എന്നതിലുപരി കഥ സിനിമയെ മുന്നോട്ടു കൊണ്ടുപോവുന്ന മുഖ്യഘടകമായി മാറുന്നു. ക്ളീഷേ ആകാതെ പലതരം കഥാപാത്രങ്ങളിൽ പരീക്ഷണം നടത്താൻ അവസരം ലഭിക്കുന്നുണ്ട്. മുപ്പതുകളും നാൽപ്പതുകളും പിന്നിട്ട നടിമാർക്ക് പലതരം കഥാപാത്രം ചെയ്യാനുള്ള അവകാശവും അവസരവുമുണ്ട്.
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ഇംഗ്ളീഷ് മീഡിയം സ്കൂളിലും മാർ ഇവാനിയോസ് കോളേജിലും പഠിച്ച ദിവ്യ ഗോപികുമാറിനെ പഴയ കൂട്ടുകാർ ഇപ്പോഴും മറന്നിട്ടില്ല. എസ്. ഗോപികുമാറിന്റെയും പുഷ്പയുടെയും ഏക മകൾ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കഥാപുരുഷൻ സിനിമയിൽ ബാലതാരമായി അഭിനയിച്ചു തുടക്കം. സുരേഷ് ഗോപിയുടെ പത്രം സിനിമയിൽ അഭിനയിക്കുമ്പോൾ കൗമാരക്കാരി. മിലേനിയം സ്റ്റാർസ്, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ സിനിമകൾ. തമിഴിൽ വാനവിൽ ആണ് ആദ്യ സിനിമ. എന്നാൽ കമൽഹാസനൊപ്പം അഭിനയിച്ച വിരുമാണ്ടി വഴിത്തിരവായി. ദിവ്യ ഗോപികുമാർ അഭിരാമിയായി തിളങ്ങുന്നു.
ദിവ്യ എന്ന് ഇപ്പോഴും വിളിക്കുന്നവരുണ്ടോ?
സത്യം പറഞ്ഞാൽ, ദിവ്യ എന്നു വിളിക്കുന്നവരാണ് കൂടുതൽ. സിനിമയുടെ പുറത്താണ് എന്റെ സൗഹൃദങ്ങൾ. അവർക്ക് ഞാൻ ദിവ്യയാണ്. മുമ്പ് ദിവ്യ എന്ന പേര് ഇഷ്ടമില്ലായിരുന്നു. പരിചിതമായ പേര്. ഒരു പുതുമയുമില്ലെന്ന് കുട്ടിക്കാലത്ത് ഞാൻ വീട്ടിൽ പരാതി പറഞ്ഞിട്ടുണ്ട്.എട്ട് വയസിലാണ് കമൽസാറിന്റെ 'ഗുണ' കാണുന്നത്. അതിലെ നായികയുടെ പേര് ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമയിൽ സജീവമാവുകയും പേര് മാറ്റേണ്ട സാഹചര്യം വരികയും ചെയ്തപ്പോൾ അഭിരാമി എന്നാക്കി. എന്നാൽ എത്ര പരിചതമാണെങ്കിലും ദിവ്യ നല്ല പേരെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു. സിനിമയിൽ എന്നെ അടുത്തറിയുന്നവർ അഭിരാമി എന്ന് വിളിക്കാറില്ല.
അന്നത്തെയും ഇപ്പോഴത്തെയും
അഭിരാമിയിൽ കാണുന്ന മാറ്റം?
പതിനേഴുകാരിയിൽനിന്ന് മുപ്പത്തിയേഴുകാരിയായതിന്റെ മാറ്റം ഉണ്ടായിട്ടുണ്ട്. പുതിയ ആളുകളെ കാണുമ്പോൾ, മുമ്പ് പോയ സ്ഥലത്ത് വീണ്ടും പോവുമ്പോൾ, പുതിയ കാര്യം പഠിക്കുമ്പോൾ എല്ലാം മാറ്റം. വിവാഹം കഴിച്ചു. പുതിയ കുടുംബമാകുമ്പോഴുമെല്ലാം സ്വാഭാവികമായും മാറ്റം വരുമല്ലോ. ബാഹ്യരൂപത്തിലെ മാറ്റം നമ്മുടെ കൈയിലല്ല. വയസാകുന്നത് ശരീരം അറിയിക്കുന്നു. മുടി കൊഴിയും. ശരീരം മെലിയുകയും വണ്ണം വയ്ക്കുകയും ചെയ്യുന്നത് എനിക്കും വന്നിട്ടുണ്ട്. ഒരേ രീതിയിൽ പോവുന്നത് രസമല്ലല്ലോ.പുലർച്ചെ ആറിന് എഴുന്നേറ്റ് മഴയിലും വെയിലത്തും ജോലി ചെയ്ത് രാത്രി പന്ത്രണ്ട് മണിക്ക് പാക്കപ്പായി വീണ്ടും രാവിലെ ഷൂട്ടിന് പോവുന്നു.എന്നാൽ ആക്ഷനും കട്ടിനും ഇടയിൽ അന്ന് ലഭിച്ച അതേ സംതൃപ്തി തന്നെയാണ് ഇപ്പോഴും.അതുതന്നെയാണ് തിരിച്ചുവരവിന് പ്രേരിപ്പിക്കുന്നതും ആഹ്ളാദിപ്പിക്കുന്നതും.
'ചാർലി"യിൽ കല്പന അവിസ്മരണീയമാക്കിയ ക്യൂൻ മേരിയെ 'മാര"യിൽ അവതരിപ്പിച്ചത് വെല്ലുവിളിയായിരുന്നോ?
കല്പനചേച്ചി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ എനിക്ക് ഏറെ ഇഷ്ടമാണ് ക്യൂൻ മേരി. അതിനാൽ അത് വെല്ലുവിളി പോലെ ഏറ്റെടുത്തു. കല്പന ചേച്ചിയുമായി എന്നെ താരതമ്യം ചെയ്യുമോയെന്ന പേടി ഉണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. ഞാൻ എന്റെ രീതിയിൽ ശെൽവിയെ അവതരിപ്പിച്ച് ഫലിപ്പിക്കാനാണ് ശ്രമിച്ചത്. സംവിധായകൻ വേറിട്ട രീതിയിലാണ് സെൽവിയെ പാകപ്പെടുത്തിയത്. അത് എനിക്ക് എളുപ്പമായി. ക്യൂൻമേരി ജീവിതത്തിൽ തോൽവിയിൽ എത്തിയ ആളാണ്. സെൽവി ഇപ്പോഴും വെല്ലുവിളിയിൽത്തന്നെ. ഒടിടിയിൽ റിലീസ് ചെയ്തതിനാൽ കൂടുതൽ ആളുകളിൽ എത്താൻ കഴിഞ്ഞു. 'മാര" തിയേറ്ററിൽ കണ്ടാൽ ഭംഗി കൂടുകയേയുള്ളൂ.
എഴുത്തുകാരനും സാമൂഹ്യ പരിഷ്കർത്താവുമായ പവനന്റെ ചെറുമകനായ രാഹുലിന് സാഹിത്യ അഭിരുചിയുണ്ടോ?
രാഹുൽ ചെറുകഥ എഴുതാറുണ്ട്.വേറിട്ട ശൈലിയിലാണ് എഴുതുന്നത്. ബംഗളൂരുവിൽ ടെലി ഹെൽത്ത് എന്ന കമ്പനിയിൽ ബിസിനസ് ഹെഡാണ്. യു.എസിലും ഇതേ പോലൊരു കമ്പനിയിലായിരുന്നു ജോലി. എന്റെ അച്ഛനും അമ്മയും ഇപ്പോഴും യു.എസിൽ തന്നെയാണ്.രണ്ടുപേരും യോഗ അദ്ധ്യാപകർ.
ഞാനും കുറേനാൾ യോഗ പരിശീലകയായിരുന്നു. സജീവമായപ്പോഴാണ് കോവിഡ് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |