ചില സൗഹൃദങ്ങൾ നിമിത്തമാണ്. നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ലോകത്തെ പുറത്തു കൊണ്ടുവരാനുള്ള നിമിത്തം, ഒരു ചങ്ങാതിയെ കണ്ടുമുട്ടിയ ശേഷം മാത്രം പിറവിയെടുക്കുന്ന പുതിയ ലോകം. ഹൃദയത്തിൽ അരുണിന് സെൽവ പോലെ!! പരസ്പരം വേർപെട്ടു പോകുവാൻ കഴിയാത്ത, ഇഴചേർന്ന സൗഹൃദങ്ങളുടെ കുളിർമ ഘോഷിക്കുന്നതായിരുന്നു ഹൃദയം എന്ന സിനിമ.
ഇനി ഹൃദയത്തിലെ
സെൽവ പറയും.....
അച്ഛൻ ആലപ്പുഴ എസ്.ഡി കോളേജ് വൈസ് പ്രിൻസിപ്പലായി വിരമിച്ച എസ്.രാമാനന്ദ്. ഹോം മേയ്ക്കറായ അമ്മ രമ ആനന്ദ്. മൂത്ത സഹോദരൻ പ്രശാന്ത് സകുടുംബം അമേരിക്കയിൽ. അപ്പുപ്പന്റെ ഛായയാണെനിക്ക് എന്നാണച്ഛൻ പറയാറ്. അപ്പൂപ്പന് സ്വന്തമായി പ്രിൻറിംഗ് പ്രസും പത്രവും ഉണ്ടായിരുന്നു. ഉറ്റകൂട്ടുകാരിയായിരുന്ന യാഷികയാണ് എന്റെ ഭാര്യ. ആറുമാസത്തിനുള്ളിൽ റിലീസ് പ്ലാൻ ചെയ്തിരുന്ന ഹൃദയം പുറത്തിറങ്ങാൻ രണ്ടര വർഷമെടുത്തു.
അതിനിടയിൽ എന്റെ വിവാഹം നടന്നു. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിനിയാണെങ്കിലും യാഷിയുടെ കുടുംബം കോഴിക്കോട് താമസമാക്കിയവരാണ്. നേഴ്സറി മുതൽ 12 വരെ വരെ ഞാൻ ആലപ്പുഴ എസ്.ഡി.വി സെൻട്രൽ സ്കൂളിലും പിന്നീട് ബി.ടെക് കമ്പ്യൂട്ടർ സയൻസിന് കളമശേരി രാജഗിരി കോളേജിലും പഠിച്ചു. എന്റെ ചേട്ടനെപ്പോലെ പഠിപ്പിസ്റ്റൊന്നുമായിരുന്നില്ലെങ്കിലും എന്നും ശരാശരിക്കു മുകളിലുള്ള വിദ്യാർത്ഥി ആയിരുന്നു കേട്ടോ (ഇത് പറഞ്ഞത് കലേഷ് ആ സിഗ്നേച്ചർ ചിരിയോടെയാണ്). വലിയ സിനിമാപ്രാന്തനുമായിരുന്നു ഞാൻ.
അക്കാഡമിഷ്യനായ അച്ഛനും സിനിമകൾ വലിയ ഇഷ്ടമാണ്. ചെറുപ്പത്തിൽ അച്ഛന്റെ അമ്മയുമായി ആഴ്ചയിൽ ഒരു ഫിലിം എങ്കിലും കാണുന്നതായിരുന്നു പതിവ്. പഠിക്കുമ്പോഴേ പാട്ട് നൃത്തം ഒക്കെ ദൗർബ്ബല്യമായിരുന്നു.സഹോദരനും പാട്ടിൽ താത്പര്യമുണ്ട്. ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ പ്രഭുദേവയുടെ മുക്കാല മുക്കാബല പാടി ചുവടു വെച്ച് നടന്നിരുന്നതും മറ്റും വീട്ടുകാർ ഇപ്പോഴും പറയാറുണ്ട്. ആറു വർഷം ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.
നാടകവും സ്കിറ്റും
സ്കൂളിൽ പത്താം ക്ലാസൊക്കെ ആയപ്പോൾ മെല്ലെ ഇംഗ്ലീഷ് സ്കിറ്റുകളിലും ഡ്രാമകളിലും തല കാണിച്ചു തുടങ്ങി. രാജഗിരിയിൽ കമ്പ്യൂട്ടർ എൻജിനിയറിംഗ് ചെയ്യുമ്പോൾ പഠനത്തേക്കാൾ കൾച്ചറൽ പരിപാടികളിലായിരുന്നു എന്റെ കണ്ണ്. ബി.ടെക് ആദ്യ വർഷമാണ് വിനീതേട്ടൻ ഡയറക്ട് ചെയ്ത മ്യൂസിക് ആൽബത്തിലെ മിന്നലഴകേ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെടാനായത്. അങ്ങനെ റോമയുടെ പിന്നാലെ നടന്ന ചെറുപ്പക്കാരിൽ ഒരാളായി ആദ്യമായി പ്രഫഷണൽ ക്യാമറയെ അഭിമുഖീകരിച്ചു.
ബി.ടെക് കഴിഞ്ഞ് എ.ആർ. റഹ്മാൻ മ്യൂസിക് സ്കൂളിൽ ചേരാനായി ഞാൻ ചെന്നൈയ്ക്കു കടന്നു.പശുപതിയുടേയും ഷിബു സോമസുന്ദരത്തിന്റെയുമൊക്കെ പരിശീലനക്കളരിയായ ചെന്നൈയിലെ Koothupattarai സംഘടിപ്പിച്ച ചില ആക്ടിംഗ് വർക് ഷോപ്പുകളിലും പങ്കെടുത്തു.
തിയേറ്റർ ആർട്ടിസ്റ്റാകാനും അവ സരം കിട്ടി. പക്ഷേ വീണ്ടും തിരികെ കേരളത്തിലെത്തി ഇവന്റ് ചെയ്യുന്ന കമ്പനിയായ ഇംപ്രസാരിയോയിൽ ജോലിക്കു കയറി. സത്യം പറഞ്ഞാൽ അതായിരുന്നു വഴിത്തിരിവ്. എന്റെ പാഷനെന്താണെന്നുറപ്പിച്ച് അതിനെ പിൻതുടരാൻ തീരുമാനമെടുത്ത കാലഘട്ടം.ഡബിംഗും മറ്റുമായി ജീവിക്കാനുള്ള വരുമാനമുണ്ടാക്കുവാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു.ചെന്നൈയിൽ ഒരു റൂമിൽ കഷ്ടപ്പാടുകൾക്കിടയിൽ ലുബ്ധിച്ച് ജീവിച്ചു. പാർക്കിലും ബീച്ചിലും കറങ്ങി പലയിടത്തും ചാൻസ് ചോദിച്ചു നടന്ന ദുരിതകാലത്തെ, അജ്ഞാതവാസം എന്നു പറയാം. വീട്ടുകാരും സ്നേഹിതയായിരുന്ന യാഷികയും മനസുകൊണ്ട് ധൈര്യം തന്നു. ചില സുഹൃത്തുക്കളും പ്രോത്സാഹനമായി ഒപ്പം നിന്നു.
വർക്ഷോപ്പുകളും തീയേറ്റർ എക്സ്പീരിയൻസുമാണ് ആക്ടിങ്ങിനെ നവീകരിക്കാൻ എന്നെ പ്രാപ്തനാക്കിയത് .കഥാപാത്രങ്ങളെ മനസിലാക്കാൻഇംപ്രൊവൈസ് ചെയ്യാൻ സഹതാരങ്ങൾക്കൊപ്പം പിടിച്ചു നിൽക്കാൻ , ഒരു പാടു നേട്ടങ്ങൾക്കത് സഹായിച്ചു.കൂടാതെ അക്കാലത്ത് അങ്ങിങ്ങ് വീണു കിട്ടിയ ആശ്വാസ മുഹുർത്തങ്ങളാണ് ഡബ്ബിംഗ് അവസരങ്ങൾ . ന്യായമായ പ്രതിഫലം കിട്ടുന്ന തൊഴിൽ.ഡബ്ബിംഗ് ഇൻഡസ്ട്രിയാണ് എനിക്ക് ഫിനാൻഷ്യൽ സെക്യൂരിറ്റി തന്നത്. ഇപ്പോഴും ഡബ്ബിംഗ്് ജോലികളുള്ളതിനാൽ മിക്കവാറും ഞാൻ ചെന്നൈയിലാണ്.
ചിമ്പു, എസ്.ടി.ആർ, ജീവ, റാം പോത്തിനേനി, അഖിൽ അക്കിനേനി തുടങ്ങിയവർ അഭിനയിച്ച സിനിമകളുടെ മലയാളം വെർഷനിൽ അവർക്ക് ശബ്ദം നൽകിയിട്ടുണ്ട്. എട്ടു വർഷം മുമ്പ് പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. അതിൽ സുകു എന്നൊരു കഥാപാത്രം. അതിന് ശേഷം തമിഴിൽ 'തനി ഒരുവനിൽ" ജയം രവിയുടെ കൂടെ ഒരു വേഷം ചെയ്തിരുന്നു. മൂന്നുകൊല്ലം മുമ്പ് ചെന്നൈ എയർപോർട്ടിൽ ഒരു സുഹൃത്തിനെ സ്വീകരിക്കാൻ നിൽക്കുമ്പോൾ അതേ ഫ്ളൈറ്റിൽ വിനീതേട്ടനും ഉണ്ടായിരുന്നു. 13 വർഷത്തിനു ശേഷം ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ച... അത് ദാ എന്നെ സെൽവനിൽ എത്തിച്ചു !
ഒരു പക്ഷേ സിനിമയിലെ സെൽവൻ ജീവിച്ചിരുന്നെങ്കിൽ സീക്രട്ട് വാലിയിൽ ചെന്ന് 'നാളെ നമ്മതെ" ( വരും നാളുകൾ നമ്മളുടേതാണ്) എന്നായിരുന്നേനെ കുറിയ്ക്കുക എന്നെനിക്കു തോന്നുന്നു. കരിയർ സ്വപ്നമെന്നാൽ ഒരു നൂറു മീറ്റർ സപ്രിന്റ് അല്ല മാരത്തൺ ആണെനിക്ക്! ഫിനിഷിംഗ് ലൈനിലെത്താൻ ഏറെ ദൂരമില്ല എന്ന ശക്തമായ വിശ്വാസമുണ്ടെനിക്ക്. ആദ്യ അഞ്ചു കൊല്ലം വളർച്ചയുടെ ലക്ഷണങ്ങൾ കാണിക്കാതെ പിന്നീടു വളർന്നു കുതിച്ചു മറ്റുള്ളവയെ പിന്നിലാക്കുന്ന ബാംബുട്രീക്കൊപ്പമാണ് ഞാനെന്നെ താരതമ്യം ചെയ്യാറ്.
ക്രെഡിറ്റ് വിനീതേട്ടന്
സെൽവയിലേക്കു മടങ്ങി വരാം. ഞങ്ങളെ കരയിച്ചു കളഞ്ഞല്ലോ എന്നൊരു പാടു പേർ എന്നെ വിളിച്ചു പറയുമ്പോൾ ക്രെഡിറ്റ് വിനീതേട്ടനാണ്.സെൽവ വെറും ക്ലീഷെ നന്മമരമായി, വളരും മുമ്പേ പൊലിഞ്ഞു എന്ന് കുറ്റപ്പെടുത്തുന്നവരോട് ഒന്നു പറഞ്ഞോട്ടെ, തന്റെ സിനിമകൾ പ്രെഡിക്ടബിളാണെന്ന് തുറന്ന് പറയുവാൻ ധൈര്യം കാണിച്ചയാളാണ് വിനീതേട്ടൻ. ഇത്രയും ദൈർഘ്യമുണ്ടായിട്ടും അദ്ദേഹ ം പടത്തെ എത്ര എൻഗേജിംഗ് ആക്കി മാറ്റി . എപ്പോഴും കഥാവഴിയിലെ അൺപ്രെഡിക്ടബിളിറ്റി മാത്രമല്ലല്ലോ സിനിമയെ ഹൃദയസ്പർശിയാക്കുന്നതും ഹൃദ്യമായൊരു കാഴ്ചാനുഭവം സമ്മാനിക്കുന്നതും. അല്ലെ? അഭിനയപാതയിൽ ലക്ഷ്യം തേടി അലയുമ്പോൾ അച്ഛന്റെ പിന്തുണ ഉണ്ടെങ്കിലും എന്നും അമ്മക്ക് ആകുലതയായിരുന്നു. ആടുതോമായെ കണക്കു പഠിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ചാക്കോ മാഷിനെപ്പോലെ നൈസർഗികമായ അഭിരുചികളെ തച്ചുടച്ചു സ്വന്തം ആഗ്രഹങ്ങൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കാത്ത അച്ഛനാണ് എന്റെ സപ്പോർട് സിസ്റ്റം! കലേഷ് പറഞ്ഞു നിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |