മമ്മൂട്ടിയോടൊപ്പം പുഴു, മോഹൻലാലിനൊപ്പം ആറാട്ട്, സുരേഷ് ഗോപിയോടൊപ്പം പാപ്പൻ..തിളങ്ങുകയാണ് മലയാളത്തിലെ യുവനായിക മാളവിക മേനോൻ
സിനിമയിൽ വന്നിട്ട് വർഷം ഒൻപതാകുന്നുവെങ്കിലും തന്റെ കരിയറിൽ ഭാഗ്യം വർഷിക്കാൻ തുടങ്ങിയത് ഇപ്പോഴാണെന്ന് മാളവിക മേനോൻ പറയുന്നു .
മമ്മൂട്ടിയോടൊപ്പം പുഴു, മോഹൻലാലിനൊപ്പം ആറാട്ട്, സുരേഷ് ഗോപിയോടൊപ്പം പാപ്പൻ... സൂപ്പർ മെഗാതാര സിനിമകളുടെ ഭാഗമാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്.
''കൃഷ്ണനെ തൊഴാനായി ക്ഷേത്രത്തിൽ ചെന്നപ്പോൾ ശ്രീകൃഷ്ണൻ നേരിട്ട് പ്രത്യക്ഷപ്പെട്ടപോലെ "" ആറാട്ടിന്റെ സെറ്റിൽവച്ച് പുത്തൻ മേക്കോവറിൽ മോഹൻലാലിനെ കണ്ടപ്പോൾ ആകെ വണ്ടറടിച്ചു പോയെന്ന് മാളവിക പറയുന്നു.
ഒരുത്സവത്തിനുള്ളത്രയും താരങ്ങളുള്ള സിനിമയാണ് ആറാട്ട്. ലാലേട്ടന് വേണ്ടപ്പെട്ട ഒരു കുടുംബത്തിലെ കുട്ടിയുടെ വേഷമാണ് എനിക്ക്. സ്വാസികയും ഞാനും ചേച്ചിയും അനിയത്തിയുമായഭിനയിക്കുന്നു. ഇന്ദ്രൻസേട്ടന്റെ മക്കൾ മാളവിക പറഞ്ഞുതുടങ്ങി.
ലാലേട്ടനോടൊപ്പം ഞാൻ ഇതിന് മുൻപ് സ്റ്റേജ് പെർഫമെൻസൊക്കെ ചെയ്തിട്ടുണ്ട്. ലാലേട്ടൻ തന്നെ സജസ്റ്റ് ചെയ്തിട്ട് ലാലേട്ടന്റെ ഒരു ഷോയിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ലാലേട്ടനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കുന്നത് ആദ്യമായാണ്. അപ്രതീക്ഷിതമായി വീണ് കിട്ടിയ ഒരു ഭാഗ്യമെന്ന് തന്നെ പറയാം. സൂപ്പർ സ്റ്റാറുകളോടൊപ്പം അഭിനയിക്കുന്നത് പറഞ്ഞറിയിക്കാനാവാത്തത്ര വലിയ എക്സൈറ്റ്മെന്റാണ്. അഭിനയിച്ച് തുടങ്ങുമ്പോൾ ടെൻഷനുണ്ടായിരുന്നെങ്കിലും ലാലേട്ടൻ വിശേഷങ്ങളൊക്കെ ചോദിച്ച് എന്റെ ടെൻഷൻ മാറ്റി. എത്ര വലിയ ഡയലോഗും ലാലേട്ടൻ കാണാതെ പഠിച്ച് പറയും. അനായാസമായി അഭിനയിക്കും എന്നൊക്കെ കേട്ടിട്ടുള്ളത് ഞാൻ നേരിൽ കണ്ടു. ലാലേട്ടനൊപ്പം എന്നെ സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ഞാൻ. ആറാട്ടിലെ രണ്ട് പാട്ടുകളിൽ ഞാനുണ്ട്. ആ പാട്ടെങ്കിലും വേഗം റിലീസാവണേയെന്നാണ് എന്റെ പ്രാർത്ഥന. ഞാൻ കൊണ്ടുവരുന്ന മഞ്ചാടിക്കുരു വാങ്ങി ലാലേട്ടൻ എറിയുന്ന ഒരു ഷോട്ടുണ്ട്. അതൊക്കെ കാണാൻ ത്രില്ലടിച്ചിരിക്കുകയാണ് ഞാൻ.
ഉദയേട്ടനാണ് (ഉദയകൃഷ്ണ) ആറാട്ടിന്റെ തിരക്കഥാകൃത്ത്. ഉണ്ണികൃഷ്ണൻ സാറാണ് സംവിധായകൻ. രണ്ടുപേരെയും നേരത്തെ അറിയാം. അവർ ഒരുമിച്ച് ചെയ്യുന്ന ആറാട്ടിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഞാൻ അച്ഛനോടും അമ്മയോടും ആവേശത്തോടെ ''എന്നെ ലാലേട്ടന്റെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചു""വെന്ന് ഒാടിച്ചെന്ന് പറയുകയായിരുന്നു.
സിനിമയിലെ പ്രഗത്ഭരായ ആൾക്കാർക്കൊപ്പം സിനിമ ചെയ്യാൻ പറ്റുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. അതിന് സാധിച്ചത് തന്നെ മഹാഭാഗ്യമാണ്.
പൊറിഞ്ചു മറിയം ജോസിൽ അഭിനയിച്ച് കഴിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് ജോഷി സാറിനൊപ്പം വർക്ക് ചെയ്തു മതിയായിട്ടുണ്ടായിരുന്നില്ല. ജോഷിസാറിന്റെ പാപ്പനിലേക്ക് വിളി വന്നപ്പോൾ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു ഞാൻ. ജോഷി സാറിന്റെ സിനിമയിൽ എത്ര ചെറിയ വേഷമായാലും ഞാൻ ചെയ്യും. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് പാപ്പനിൽ എനിക്ക് ലഭിച്ചത്.
പാപ്പനിൽ സുരേഷേട്ടനു (സുരേഷ് ഗോപി)മായി എനിക്ക് കോമ്പിനേഷൻ സീനുകളില്ല. എനിക്ക് വർക്ക് തീരുന്ന ദിവസമാണ് സുരേഷേട്ടനെ കാണാൻ കഴിഞ്ഞത്. ഒരുമിച്ച് ഒരു ഫോട്ടോയെടുക്കാൻ ചെന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ നിഷ്ക്കളങ്കത കണ്ട് ഞാൻ അതിശയിച്ചുപോയി. ഇപ്പോഴും അത് മറക്കാൻ പറ്റില്ല.
വി.കെ. പ്രകാശ് സാറിന്റെ ഒരുത്തിയാണ് ഇതിനൊക്കെ മുൻപ് ഞാനഭിനയിച്ച് പൂർത്തിയാക്കിയ സിനിമ. ചോദിച്ചുവാങ്ങിയ വേഷമാണത്. എസ്. സുരേഷ് ബാബുച്ചേട്ടന്റേതായിരുന്നു സ്ക്രിപ്ട്. അദ്ദേഹം തിരക്കഥയെഴുതിയ രണ്ട് സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. സർ സി.പിയിലും നടനിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. നവ്യച്ചേച്ചി തിരിച്ചുവരുന്ന സിനിമയാണ് ഒരുത്തി. തമിഴിൽ യോഗിബാബുവിനൊപ്പമഭിനയിച്ച പേയ്മാമയും പുതുമുഖ നായകനൊപ്പമഭിനയിച്ച അരുവാ ചണ്ടയും റിലീസാകാനുണ്ട്.
മമ്മുക്കയോടൊപ്പം പുഴുവിലാണ് ഇനി അഭിനയിക്കുന്നത്. മമ്മുക്കയോടൊപ്പം മുൻപ് മാമാങ്കത്തിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് പല കാരണങ്ങളാലും ചിത്രീകരിച്ച പല രംഗങ്ങളും മാറ്റുകയും റീ ഷൂട്ട് ചെയ്യുകയും ഒക്കെ ചെയ്തു. മുൻപ് എടുത്തുവച്ചിരുന്ന ഒരു പാട്ട് മാത്രം മാറ്റിയില്ല. ഞാനഭിനയിച്ച സീനുകളെല്ലാം പോയെങ്കിലും ഒരു പാട്ടിൽ ഞാനുണ്ട്. പാട്ടിലെ ഒന്നുരണ്ട് ഷോട്ടിൽ മാത്രമേയുള്ളല്ലോയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.
വലിയ ഒരു സിനിമയിൽ വലിയ ഒരു കഥാപാത്രം ചെയ്തിട്ട് ഒടുവിൽ അതൊക്കെ മുറിച്ചുമാറ്റപ്പെട്ടപ്പോൾ ഇടിത്തീവീണപോലെയായിരുന്നു എനിക്ക്.
മാമാങ്കത്തിന്റെ ഫസ്റ്റ് ഷെഡ്യൂളിൽ ഒരുമാസത്തോളം ഞാനഭിനയിച്ചിരുന്നു. പിന്നീട് ഒരു ഗ്യാപ്പ് വന്നു. അടുത്ത ഷെഡ്യൂളിൽ എനിക്ക് അഭിനയിക്കാൻ പറ്റിയില്ല. അത് അവരുടെയോ എന്റെയോ കുഴപ്പമായിരുന്നില്ല. മാമാങ്കത്തിന്റെ സെക്കൻഡ് ഷെഡ്യൂൾ തുടങ്ങിയ സമയത്താണ് പൊറിഞ്ചുമറിയം ജോസിന്റെയും ഷൂട്ടിംഗ് തുടങ്ങിയത്. മാമാങ്കത്തിൽ സംവിധായകനുൾപ്പെടെ കുറെപ്പേരുടെ കാര്യത്തിൽ മാറ്റംവന്നു. പൊറിഞ്ചുമറിയം ജോസിലേക്ക് ഒാഫർ വന്നപ്പോൾ മാമാങ്കം ടീമുമായി ഞാൻ ഡേറ്റിന്റെ കാര്യമൊക്കെ സംസാരിച്ചിരുന്നു.
പക്ഷേ അവർക്ക് പല കാരണങ്ങളാലും കൃത്യമായ ഡേറ്റ് പറയാനും പറ്റിയില്ല, പൊറിഞ്ചു വിലഭിനയിച്ച് തുടങ്ങി രണ്ടാം ദിവസം എനിക്ക് മാമാങ്കത്തിലേക്ക് വീണ്ടും വിളി വന്നു. അങ്ങനെ മാമാങ്കം ഒഴിവാക്കേണ്ടിവന്നു. വല്ലാത്ത സങ്കടമായിരുന്നു ആ ദിവസം.
അച്ഛൻ ബാലചന്ദ്രമേനോൻ കൺസ്ട്രക്ഷൻ ഫീൽഡിലാണ്. അമ്മ ശ്രീകല മേനോൻ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ചു. ഇത് യാദൃശ്ചികമായി സംഭവിച്ചതാണ്. തമിഴിൽ ശിവകാർത്തികേയന്റെ ചേച്ചിയായി വരെ അഭിനയിക്കാൻ ഒാഫർ വന്നെങ്കിലും ഇനി അഭിനയിക്കുന്നില്ലെന്ന നിലപാടിലാണ് അമ്മ. അനിയൻ അരവിന്ദ് പത്താംക്ളാസ് കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |