അഞ്ചുവർഷം പിന്നിടുന്ന വിവാഹജീവിതത്തിന്റെയും
ദുബായ് വാസത്തിന്റെയും വിശേഷങ്ങൾ രാധിക
പങ്കുവയ് ക്കുന്നു
രണ്ടാളുടെയും കുട്ടിക്കളി മാറിയിട്ടില്ലെന്ന് രണ്ട് പേരോടും പറയാറുണ്ട്. രാധികയുടെയും അഭിയുടെയും വീട്ടുകാർ.
'കല്യാണം കഴിഞ്ഞ് അഞ്ചുവർഷമായില്ലേ ഇനി എന്നാ ഒരു കുഞ്ഞിക്കാല് കാണുന്നേ"യെന്ന് ചോദിക്കുന്ന കൂട്ടുകാരോട് "ആദ്യം ഞങ്ങളുടെ കുട്ടിക്കളി മാറട്ടെ. എന്നിട്ടാവാ "മെന്നാണ് അഭിയും രാധികയും മറുപടി പറയാറ്.
'ഒരു കുട്ടിയുടെ അച്ഛനും അമ്മയുമാകാനുള്ള പക്വത ഞങ്ങൾക്ക് വന്നുവെന്ന് തോന്നാതെ അതേപ്പറ്റി ചിന്തിക്കുന്നതേയില്ല." രാധികയും അഭിയും ഒരേസ്വരത്തിൽ പറയുന്നു.
ദുബായിലെ ടൗൺഷിപ്പല്ല അൽബരാരി. ജനസാന്ദ്രത കുറഞ്ഞ പച്ചപ്പ് നിറഞ്ഞ സ്ഥലം. അൽബരാരിയിലേക്ക് ആദ്യമായി വരുന്ന ഒരാൾ ഇത്രയും പച്ചപ്പും തണുപ്പും നിറഞ്ഞ ഒരു സ്ഥലം ദുബായിലുണ്ടോയെന്ന് അതിശയിച്ചുപോകും. ഇരുവശവും ഇടതൂർന്ന് വളർന്ന് നിൽക്കുന്ന വഴി ചെന്നവസാനിക്കുന്നത് ഒരു ഫ്ളാറ്റ് സമുച്ചയത്തിലേക്കാണ്.
അൽബരാരിയിലെ പുതിയ ഫ്ളാറ്റിലേക്ക് രാധികയും ഭർത്താവ് അഭിലും താമസം മാറിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. "കല്യാണം കഴിഞ്ഞിട്ട് അഞ്ചാമത്തെ വർഷമാണിത്. ദുബായിലെത്തിയിട്ടും അഞ്ചുവർഷമാകുന്നു. ഞങ്ങൾ ഇവിടെ കുക്കിനെയൊന്നും വച്ചിട്ടില്ല. ഞങ്ങൾ തന്നെയാണ് കുക്ക് ചെയ്യുന്നത്. അഭി നന്നായി ഭക്ഷണമാസ്വദിക്കുന്നയാളാണ്. കല്യാണത്തിന് മുൻപ് ഞാൻ പാചകത്തിൽ അത്ര എക്സ്പർട്ടൊന്നുമായിരുന്നില്ല. അമ്മ ഒാരോന്നുണ്ടാക്കുമ്പോൾ നോക്കിക്കണ്ട് പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ ചേട്ടനും ദുബായിലാണ്.
ഇവിടെ വല്ലപ്പോഴും വെക്കേഷന് വരുമ്പോൾ ഞാനും ചേട്ടനും കൂടിചേർന്ന് പാചക പരീക്ഷണങ്ങളൊക്കെ നടത്തുമായിരുന്നു. അമ്മയെ വിളിച്ചായിരുന്നു സംശയങ്ങളൊക്കെ ചോദിച്ചിരുന്നത്. അങ്ങനെ അമ്മയെ ഫോൺ വിളിച്ച് ചോദിച്ച് പരീക്ഷിച്ചിരുന്ന പരിചയം മാത്രമേ പാചകത്തിൽ എനിക്കുള്ളൂ. എങ്കിലും ആവശ്യം വന്നപ്പോൾ കുറേശെ പഠിച്ചെടുത്തു. അമ്മയുണ്ടാക്കുന്ന വിഭവങ്ങൾ ഇപ്പോൾ ഞാനും തെറ്റില്ലാതെയുണ്ടാക്കാൻ പഠിച്ചു. ഞാൻ വെജിറ്റേറിയൻ സ്പെഷ്യലിസ്റ്റാണ്. നോൺവെജിലേക്ക് അത്രയ്ക്കങ്ങ് കൈത്തഴക്കം വന്നിട്ടില്ല. അഭിക്ക് ചിക്കൻ വിഭവങ്ങളാണ് കൂടുതലിഷ്ടം. ചിക്കൻ കറിയേക്കാൾ ചിക്കൻ ഫ്രൈയും ചിക്കൻ റോസ്റ്റുമൊക്കെയാണിഷ്ടം. അഭിയുടെ ഫേവറിറ്റ് ചിക്കൻ ബിരിയാണിയാണ്. പാചകത്തിന്റെയും വീട്ടുകാര്യങ്ങൾ നോക്കുന്നതിന്റെയും തിരക്കൊഴിയുമ്പോഴാണ് രാധിക മ്യൂറൽ പെയിന്റിംഗിലേക്ക് തിരിയുന്നത്.
"മ്യൂറൽ പെയിന്റിംഗ് പണ്ട് തൊട്ടേ ചെയ്യാറുണ്ടെങ്കിലും എനിക്ക് കുറേകൂടി നന്നായി പഠിക്കണമെന്നുണ്ടായിരുന്നു. ദുബായ് ഹോൾഡിംഗ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയിൽ മാർക്കറ്റിംഗ് വിഭാഗത്തിലാണ് അഭി ജോലി ചെയ്യുന്നത്. ഒാഫീസിൽനിന്ന് വൈകിട്ട് ഒരു ആറേഴ് മണിക്ക് അഭി വന്ന് കഴിഞ്ഞ് രാത്രി ബോറടിക്കുകയാണെങ്കിൽ ഞങ്ങൾ വെറുതെ ചുറ്റാനിറങ്ങും.
രാധികയെന്ന എന്റെ പേരറിയാത്തവർക്ക് പോലും റസിയയെ അറിയാം. പതിനഞ്ചുവർഷം കഴിഞ്ഞിട്ടും എന്റെ മനസിൽ നിന്നും മാഞ്ഞുപോകാത്ത കഥാപാത്രമാണ് ക്ളാസ്മേറ്റ്സിലെ റസിയ. ക്ളാസ്മേറ്റ്സ് കഴിഞ്ഞിട്ട് ഒരു വർഷത്തിനകമാണ് ഞാൻ മിഷൻ 90 ഡേയ്സ് ചെയ്യുന്നത്. പിന്നെ ചങ്ങാതിപ്പൂച്ച. മിഷൻ 90 ഡേയ്സിലെ നളിനി നല്ല കഥാപാത്രമായിരുന്നെങ്കിലും സിനിമ അത്ര വിജയമായില്ല. അതുകൊണ്ട് ആ കഥാപാത്രവും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെ വന്ന ചങ്ങാതിപ്പൂച്ചയും ഗുണം ചെയ്തില്ല. മിന്നാമിന്നിക്കൂട്ടം, നസ്രാണി, ഡാഡി കൂൾ എന്നീ സിനിമകളിലൊക്കെ സാധാരണ കഥാപാത്രങ്ങളായിരുന്നു. ഇൻ ഗോസ്റ്റ് ഹൗസ് ഇന്നിലാണ് പിന്നീട് അഭിനയ സാധ്യതയുള്ള ഒരു വേഷം കിട്ടിയത്. 'എന്റെ കല്യാണം കഴിഞ്ഞിട്ടാണ് ഞാൻ ഷാജി എൻ. കരുൺ സാറിന്റെ ഒാള് എന്ന സിനിമയിൽ അഭിനയിച്ചത്. ഷെയ്ൻ നിഗമിന്റെയൊപ്പം മീനാക്ഷിയെന്ന കഥാപാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |