'നീ ഭയങ്കര മടിച്ചിയാണ്. പുതിയ ഫോട്ടോയൊന്നും അപ്ഡേറ്റ് ചെയ്യുന്നില്ല. സിനിമാതാരങ്ങളൊക്കെ അപ്ഡേറ്റ് ചെയ്യുന്നതിന്റെ പകുതിയുടെ പകുതി പോലും നീ ചെയ്യാറില്ല". അടുത്ത കൂട്ടുകാരൊക്കെ രസ്നയോട് പതിവായി പറയാറുള്ള പരാതിയാണിത്.
ഞാൻ അഭിനയിക്കുന്നത് ഡാലിനും വീട്ടുകാർക്കും ഇഷ്ടമാണ്. അങ്ങനെ ഒരു കുടുംബത്തിലേക്ക് ചെന്ന് കയറാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്." രസ്ന പറയുന്നു.
ഉൗഴത്തിൽ പൃഥ്വിരാജിന്റെയും ജോമോന്റെയും സുവിശേഷങ്ങളിൽ ദുൽഖറിന്റെയും അനിയത്തിയായാണ് രസ്ന പവിത്രനെ പ്രേക്ഷകർക്ക് പരിചയം.
എയർ ഏഷ്യയിലെ ഉദ്യോഗസ്ഥനായ ഡാലിൻ സുകുമാരനെ അഞ്ചുവർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ച രസ്ന ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ഗ്ളാമറസ് ചിത്രങ്ങൾ കണ്ട് രസ്നയോട് ചോദിച്ചു:
തിരിച്ച് വരവിൽ ഗ്ളാമർ വേഷങ്ങളാണോ ഫോക്കസ് ?
ചോദ്യം കേട്ട് രസ്ന ചിരിച്ചു.
'ഒരു തീം ഷൂട്ട് ചെയ്യാനായിരുന്നു പ്ളാൻ. ബാത്ത് ടബിൽ വച്ചുള്ള ആ ഷൂട്ടിൽ മൂടിപ്പൊതിഞ്ഞ വേഷം ധരിക്കാൻ പറ്റില്ലല്ലോ! അനിയത്തിക്കുട്ടിയെന്ന ഇമേജും എന്നെ അങ്ങനെ മോഡേൺ വേഷത്തിൽ കണ്ടിട്ടില്ലാത്തതും കൊണ്ടായിരിക്കാം പലർക്കും അതിശയം തോന്നിയത്. എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഒരു പെൺകുട്ടി കാല് കാണിച്ചെന്ന് പറഞ്ഞ് ഭൂകമ്പമുണ്ടാക്കിയ ആൾക്കാരല്ലേ!
സിനിമയിൽ നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ചെയ്യാം. ഗ്ളാമറിന് വേണ്ടി ഗ്ളാമർ ചെയ്യാൻ എന്തായാലും തയ്യാറല്ല.
'കല്യാണം കഴിഞ്ഞിട്ട് കഴിഞ്ഞ മാസം ഒരുവർഷമായി. കല്യാണം കഴിച്ച സമയത്തും സിനിമയിൽ തുടരണമെന്നുതന്നെയായിരുന്നു ആഗ്രഹം. ഇപ്പോഴും സിനിമ തന്നെയാണ് എന്റെ ഫോക്കസ്."
സിനിമയിലേക്ക് തിരിച്ചുവരാൻ
ഒരുവർഷം കാത്തിരുന്നതെന്തുകൊണ്ടാണ്?
കല്യാണം കഴിഞ്ഞ് ഞാൻ ബംഗളൂരുവിലേക്ക് പോയി. ഡാലിന് അവിടെ എയർപോർട്ടിലാണ് ജോലി. എയർ ഏഷ്യയിൽ. ബംഗളൂരു ദേവനഹള്ളയിലാണ് ഞങ്ങൾ താമസിക്കുന്നത്. നാട്ടിൽ ആലുവയിലാണ് ഡാലിന്റെ നാട്. ഞാൻ കണ്ണൂരും. ഡാലിൻ അച്ഛനും അമ്മയ്ക്കും ഒറ്റ മകനാണ്. ലീവ് കിട്ടുമ്പോഴൊക്കെ ഞങ്ങൾ രണ്ടുകുടുംബങ്ങൾക്കുമൊപ്പമാണ് ചിലവഴിച്ചത്. അതിനിടയിൽ കൊവിഡ് വന്നു. ശരിക്ക് പറഞ്ഞാൽ ഞങ്ങൾ ഹണിമൂൺ പോലും ആഘോഷിച്ചിട്ടില്ല.
രസ്നയുടേത് പ്രണയ വിവാഹമായിരുന്നില്ലേ?
അതെ. ഡാലിൻ എന്റെ ഫേസ് ബുക്ക് ഫ്രണ്ടായിരുന്നു. ഫേസ്ബുക്കിൽ ഞാനത്ര ആക്ടീവൊന്നുമായിരുന്നില്ല. ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യാൻ തുടങ്ങുന്ന സമയത്താണ് ഞാനിട്ട ഒരു ഫോട്ടോയ്ക്ക് ഡാലിൻ കമന്റ് ചെയ്തത്. ഞാനാ കമന്റിന് മറുപടി നൽകി. അങ്ങനെ ചാറ്റിംഗ് തുടങ്ങി. പിന്നീട് ഫോൺ നമ്പർ കൈമാറി. നന്നായി സംസാരിക്കുന്നയാളാണ് ഡാലിൻ. ചാറ്റ് ചെയ്യുമ്പോൾ തോന്നിയ പോസിറ്റീവ് നെസ് തന്നെ ഡാലിനോട് സംസാരിക്കുമ്പോഴും എനിക്ക് തോന്നി. ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാത്ത മിതഭാഷിയായ ഒരാൾ. എന്നാൽ തമാശകൾ പറഞ്ഞ് എന്നെ ചിരിപ്പിക്കുകയും ചെയ്യും. ഞങ്ങളുടെ സംസാരത്തിനിടയ്ക്ക് സിനിമയും കടന്നുവരുമായിരുന്നു. ഞാൻ സുരേഷ് ഗോപിയുടെ വലിയ ഫാനാണ്; ഡാലിനുമതേ. മണിച്ചിത്രത്താഴിലെ 'ഗംഗേ..." എന്ന സുരേഷ് ഗോപി ഡയലോഗൊക്കെ ഞാൻ അനുകരിക്കുമായിരുന്നു. ഡാലിനും സുരേഷ് ഗോപി ഡയലോഗുകൾ അനുകരിച്ച് എന്നെ ചിരിപ്പിക്കുമായിരുന്നു. രാവിലെ ആറ് മണിക്കൊക്കെ ഞങ്ങളുടെ ഫോൺ വിളി തുടങ്ങുമായിരുന്നു. സംസാരം ചിലപ്പോൾ രണ്ട് രണ്ടര മണിക്കൂറൊക്കെ നീളും. അങ്ങനെ ചേച്ചി ശ്രദ്ധിച്ചു. നിത്യയെന്നാണ് ചേച്ചിയുടെ പേര്. ചേച്ചിക്ക് സംശയം തോന്നിയപ്പോൾ ഞാൻ ഒരുദിവസം ചേച്ചിക്ക് ഫോൺ കൊടുത്തു. ചേച്ചിയും ഡാലിനുമായി സംസാരിച്ചു.
ഡാലിനെ നേരിൽ കണ്ടത്?
ഡാലിന് അന്ന് ഹൈദരാബാദിലായിരുന്നു ജോലി. ഞാൻ കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഡാലിൻ ഒന്നും പറഞ്ഞില്ല. പക്ഷേ ട്രെയിൻ എറണാകുളത്തെത്തിയപ്പോൾ റെയിൽവേ സ്റ്റേഷനിൽ ഡാലിനുണ്ടായിരുന്നു. അത് എനിക്കൊരു സർപ്രൈസായിരുന്നു. അന്നാണ് ഞങ്ങൾ തമ്മിൽ നേരിൽ കണ്ടത്. വളരെ ഫോർമലായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച. ഡാലിന് അല്പം മസില് പിടുത്തമൊക്കെയുണ്ടായിരുന്നു. പരസ്പരം പഞ്ചാര വർത്തമാനമൊന്നും പറയാത്ത ഒരു മെച്വേഡ് പ്രണയമായിരുന്നു ഞങ്ങളുടേത്.
ആദ്യ സിനിമ മൗനത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
മൂകാംബികയിലെ മഞ്ജുനാഥ് അഡിഗയുടെയടുത്ത് ആ സിനിമയുടെ സംവിധായകൻ സുരേഷ് മച്ചാടും സംഘവും തിരക്കഥ പൂജിക്കാൻ വന്നു. തിരുമേനിയെ എനിക്ക് നേരത്തെ അറിയാം. അദ്ദേഹത്തിന് ഞാൻ മോളെ പോലെയാണ്. എനിക്ക് അഭിനയിക്കാൻ ആഗ്രഹമുള്ള കാര്യം തിരുമേനിക്കറിയാം. സുരേഷ് മച്ചാടിനോട് തിരുമേനിയാണ് എന്റെ കാര്യം പറഞ്ഞത്. അവർ ആഗ്രഹിക്കുന്ന നായികയുടെ രൂപഭാവങ്ങൾ എനിക്കുണ്ടായിരുന്നതുകൊണ്ട് ആ സിനിമയിലെ നായികയായി എന്നെ കാസ്റ്റ് ചെയ്തു.
മൗനം കഴിഞ്ഞ് വർഷങ്ങളുടെ ഗ്യാപ്പിന് ശേഷമാണ് ഉൗഴവും ജോമോന്റെ സുവിശേഷങ്ങളും ആമിയുമൊക്കെ ചെയ്തത്.
തമിഴിലും നായികയായല്ലോ?
ഞാനാദ്യമായി ചെന്നൈയിൽ വച്ചാണ് ഒരു പോർട്ട് ഫോളിയോ ചെയ്തത്. വസന്ത് ആൻഡ് കോ നിർമ്മിച്ച സിനിമയിൽ നായികയായി അങ്ങനെ ചാൻസ് കിട്ടി. തെരിയാമെ ഉന്നൈ കാതലിച്ചിട്ടേൻ എന്നായിരുന്നു ആ സിനിമയുടെ പേര്. നിർമ്മാതാവിന്റെ മകൻ വിജയ് വസന്തായിരുന്നു നായകൻ (നിർമ്മാതാവും വസന്ത് ആൻഡ് കോയുടെ ഉടമയുമായ വസന്ത് ഇൗയിടെ കൊവിഡ് ബാധിച്ച് മരിച്ചു.വിജയ് വസന്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിരുന്നു)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |