ജൂണിലെ ടീച്ചറും അങ്കമാലി ഡയറീസിലെ ആലീസായുംപ്രേക്ഷകർക്ക് പ്രിയപ്പെട്ട ശ്രുതി ജയന്റെ വിശേഷങ്ങൾ
നൃത്തം ശ്രുതി ജയന് ആത്മാവാണ്. അഭിനയം ജീവിതത്തിലേക്ക് എത്തിയ അതിഥിയും. തമിഴ് നാട് ചെന്നൈ കലാക്ഷേത്രയിൽ 2006 മുതൽ 2016 വരെയുള്ള ജീവിതം.അവിടെ സിനിമയില്ല, സിനിമക്കാരില്ല . അതിനപ്പുറമുള്ള ഒരു ലോകത്തെ കുറിച്ചുപോലും ശ്രുതി ചിന്തിച്ചിരുന്നില്ല.അപ്രതീക്ഷിതമായി അങ്കമാലിയിലൂടെ തുടക്കം കുറിച്ച ശ്രുതി മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഇപ്പോൾ ഹിന്ദിയിലും അഭിനയിക്കാൻ ഒരുങ്ങുകയാണ്. ലോക്ഡൗണും കൊവിഡുമൊന്നും ശ്രുതിയെ ബാധിച്ചിട്ടില്ല. രാവിലെ മുതൽ നൃത്തത്തിന്റെ പരീശീലനവും ഓൺലൈൻ ക്ലാസുമൊക്കെയാണ്. തന്റെ തിരക്കുകളിൽ നിന്ന് ശ്രുതി സംസാരിച്ചുതുടങ്ങി.
''മലയാളത്തിൽ ജിബു ജേക്കപ്പ് സാറിന്റെ എല്ലാം ശരിയാവും, വിനയ് ഫോർട്ടിന്റെ വാതിൽ, മനു അശോകന്റെ കാണെകാണെ ഇതാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ലോക്ഡൗൺ കാലത്ത് തെലുങ്കിൽ ഗോഡ്‌സ് ഓഫ് ധർമപുരി എന്ന വെബ് സീരീസ് ചെയ്തു. പത്തു എപ്പിസോഡുള്ള സീരിസിൽ സരോജ എന്ന കഥാപാത്രമായാണ് എത്തിയത്. രണ്ട് ഗെറ്റപ്പ്. ഇപ്പോഴും ആ സീരീസ് ഓടിക്കൊണ്ടിരിക്കുന്നുണ്ട്. എനിക്ക് ഭാഷകൾ പഠിക്കാൻ ഇഷ്ടമാണ്. തെലുങ്കിൽ നിന്ന് ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. തെരഞ്ഞെടുപ്പ് ശ്രദ്ധിച്ചു മാമ്രേ ചെയുകയുള്ളു. ടൈപ്പ് കാസ്റ്റ് ചെയ്യാതെ ശ്രദ്ധിക്കണം. അവാർഡ് ജേതാവായ രാജേഷ് ടച്ച് റിവർ എന്ന സംവിധായകന്റെ ദ്വിഭാഷ(ഹിന്ദി തെലുങ്ക്, ഒഡിയ) ചിത്രമാണ് ഇനി അഭിനയിക്കാനുള്ളത്. അതിനുള്ള തയ്യാറെടുപ്പിലാണ്. ആർട്ട് മൂവിയാണ്. പെർഫോം ചെയ്യാനുള്ള സ്‌പേസുണ്ട്. '' പ്രതീക്ഷയിലാണ് ശ്രുതി.
''കലാക്ഷേത്രയിലെ പഠനശേഷം ഒരിക്കൽ തിരുവനന്തപുരത്ത് ഡാൻസ് പെർഫോമൻസ് ചെയ്തിരുന്നു. പ്രോഗ്രാം കഴിഞ്ഞു ഒരാൾ മെസ്സേജ് അയച്ചിരുന്നു. ' ശ്രുതി സിനിമയിലേക്ക് ശ്രമിക്ക്. പഴയ നടൻ ജോസ് പെല്ലിശേരിയുടെ മകനുണ്ട് ലിജോ ജോസ് പെല്ലിശേരി. അദ്ദേഹത്തെ പോയി ഒന്ന് കാണു.' അന്നത് കാര്യമായി എടുത്തില്ല . വർഷങ്ങൾ കഴിഞ്ഞു. നാടകത്തിന്റെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവുകയും അവിടെ നിന്ന് മാക്‌സ് വെൽ ജോസ് എന്ന സുഹൃത്തിനെ പരിചയപ്പെടുകയും ചെയ്തിരുന്നു. അയാൾ ആണ് അങ്കമാലി ടീമിന് എന്റെ ഫോട്ടോ അയച്ചുകൊടുക്കുന്നത്. എന്റെ വീട്ടിലാണെങ്കിൽ ആർക്കും ഇഷ്ടമല്ലായിരുന്നു സിനിമയിൽ അഭിനയിക്കാൻ. ചെമ്പൻ വിനോദേട്ടന്റെ വിളി വരുമ്പോഴാണ് ഞാൻ ഞെട്ടുന്നത്.പിന്നീട് ഓഡിഷന് പങ്കെടുക്കുകയും എന്നെ തിരഞ്ഞെടുക്കുകയുമായിരുന്നു. ഒറ്റ സിനിമയിൽ മാമ്രേ അഭിനയിക്കുകയുള്ളൂവെന്നാണ് ഞാൻ വീട്ടിൽ പറഞ്ഞത്. പക്ഷേ അങ്കമാലിയുടെ ട്രീറ്റ്‌മെന്റും ലിജോ സാറിന്റെ ബ്രില്ല്യൻസും കണ്ടാണ് സിനിമയോട് ഇഷ്ടം തോന്നി തുടങ്ങിയത്. സിനിമയും കലയാണല്ലോ. സിനിമയെ കൂടുതൽ അറിയണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് ബാക്കി സിനിമകളെല്ലാം ചെയ്തത്. നൃത്തം എന്റെ ആത്മാവാണ്. എവിടെ പോയാലും അങ്കമാലിയിൽ അഭിനയിച്ചതാണ് എന്റെ ഐഡന്റിറ്റിയെന്ന് ശ്രുതി ആത്മവിശ്വാസത്തോടെ പറയുന്നു.
''ജൂണിലെ ടീച്ചറും , സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ ജെസ്സിയുമെല്ലാം പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.ഹോം വർക്ക് ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യാനാണിഷ്ടം നമ്മൾ മറ്റൊരു കഥാപാത്രമാവുക എന്നത് ചെറിയ കാര്യമല്ല. മനസും ശരീരവും ആ കഥാപാത്രത്തിലേക്ക് പൂർണമായി കൊടുക്കാറുണ്ട്. ഓരോ കഥാപാത്രത്തിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്താറുണ്ട്. എല്ലാ ഭാഷകളിലും സിനിമ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഹോളിവുഡിൽ ഉൾപ്പടെ പ്രമുഖ സംവിധായകരുടെ സിനിമകളിലെല്ലാം അഭിനയിക്കണം.തൃശൂർ വളർക്കാവാണ് വീട്. അച്ഛൻ ജയൻ സംഗീതജ്ഞനാണ്. അമ്മ സുമ വീട്ടമ്മയാണ് .'' പുതിയ കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ശ്രുതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |