'മുപ്പത്തിയഞ്ച് വർഷങ്ങൾ മുമ്പ് നമ്മൾ സ്വാതന്ത്ര്യം നേടി. പക്ഷേ ഇനിയും ആദരം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല." ഫൈനലിനു മുമ്പുള്ള പ്രസ് കോൺഫറൻസിൽ തങ്ങൾ വിജയിക്കാൻ പോവുകയാണെന്നു കപിൽദേവ് പറഞ്ഞപ്പോൾ അന്ന് ടീം പി.ആർ ആയിരുന്ന മാൻസിംഗ് ക്യാപ്റ്റനായ കപിലിനോട് പറഞ്ഞ വാക്കുകളാണ് ഇത്.വിജയിക്കുമെന്ന കപിലിന്റെ വാക്കുകൾ കേട്ട് വിദേശ പത്രപ്രവർത്തകരിൽ ചിലർ ഇന്ത്യ പന്ത് തൊടുമോയെന്ന പരിഹാസശരങ്ങൾ ഉന്നയിച്ചിരുന്നു.എന്നാൽ എല്ലാവരുടെയും വായടപ്പിക്കുന്ന വിജയമാണ് ഇന്ത്യ നേടിയെടുത്തത്.
ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ 1983 ൽ ഇന്ത്യ നേടിയ ആ ചരിത്രവിജയത്തിന്റെ കഥ ആവിഷ്ക്കരിക്കുന്ന 83 ഈ മാസം 24 ന് തിയറ്ററുകളിലെത്തും.കപിലും ചെകുത്താൻമാരും (കപിൽ ആൻഡ് ഹിസ് ഡെവിൾസ് ) എന്ന് ലോകരാജ്യങ്ങൾ വിശേഷിപ്പിച്ച ആ മഹാവിജയം സിനിമയായി അവതരിപ്പിക്കുന്നത് സംവിധായകൻ കബീർഖാനാണ്.ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസിനെ ഫൈനലിൽ പരാജയപ്പെടുത്തി ഇന്ത്യ പ്രുഡൻഷ്യൽ കപ്പ് നേടുന്ന കഥയാണ് ഉള്ളടക്കം.കപിൽദേവ് സിക്സർ അടിച്ചു പറത്തുന്നതും ഡ്രസിംഗ് റൂമിന്റെ ജനാലകളും കാറിന്റെ വിൻഡ് സ്ക്രീനുമൊക്കെ തകരുന്നതും തുടങ്ങി ആദ്യാവസാനം പിരിമുറുക്കം സൃഷ്ടിക്കുന്ന കഥയാണ് സിനിമയുടേത്.
രൺവീർസിംഗാണ് കപിൽദേവിനെ അവതരിപ്പിക്കുന്നത്.കപിലിന്റെ ഭാര്യ റോമിദേവിന്റെ വേഷത്തിൽ ദീപികാ പദുക്കോൺ എത്തുന്നു.പങ്കജ് ത്രിപാദിയാണ് മാൻസിംഗാകുന്നത്.സുനിൽ ഗാവസ്ക്കറായി താഹിർ രാജ് ഭാസിൻ, മൊഹീന്ദർ അമർനാഥായി സാഖിബ് സലീം, യശ്പാൽശർമ്മയായി ജതിൻ ശർമ്മ, കൃഷ്ണമാചാരി ശ്രീകാന്തായി തമിഴ്നടൻ ജീവ,സന്ദീപ് പാട്ടീലായി ചിരാഗ് പാട്ടീൽ,കീർത്തി ആസാദായി ദിൻകർ ശർമ്മ, റോജർബിന്നിയായി നിഷാന്ത് ദാഹിയയും ,സെയ്ദ് കിർമ്മാണിയായി സാഹിൽ ഖട്ടറും ,വെംഗ് സർക്കാരായി ആദിനാഥ് കോത്താരിയും , മദൻലാലായി ഹാർദിസാന്ധുവും ധൈര്യ കർവ രവിശാസ്ത്രിയായും വേഷമിടുന്നു.കപിൽദേവിന്റെ മകൾ അമിയ ദേവ് സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്നു.
വെസ്റ്റ് ഇൻഡീസിന്റെ ഫാസ്റ്റ് ബൗളർ മാൽക്കം മാർഷലാകുന്നത് മകൻ മാലി മാർഷലാണ്.കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ പുറത്തിറങ്ങി.ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.ചിത്രീകരണത്തിനുമുമ്പ് ബൽവീർസിംഗ് സാന്ധുവും യശ്പാൽശർമ്മയും അഭിനേതാക്കൾക്ക് പരിശീലനം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |