ഗാനഗന്ധർവനിലൂടെ ശ്രദ്ധേയയായ അതുല്യചന്ദ്രയുടെ വിശേഷങ്ങൾ
''കങ്കണ റനൗട്ടുമായി എവിടെയൊക്കെയോ എനിക്കൊരു സാമ്യമുണ്ടെന്ന് ചിലരൊക്കെ പറയാറുണ്ട്. കങ്കണയുടേതുപോലെ എന്റേതും ചുരുണ്ട തലമുടിയായതുകൊണ്ടാവാം അങ്ങനെ പറയുന്നത്. കങ്കണയുമായി മുഖത്തിലോ മുടിയിലോ സാമ്യതയുണ്ടായിട്ട് കാര്യമൊന്നുമില്ല. അഭിനയത്തിൽ അതുണ്ടായാലേ കാര്യമുള്ളൂ.'' മമ്മൂട്ടി ചിത്രം ഗാനഗന്ധർവനിലൂടെ ശ്രദ്ധേയായ അതുല്യ ചന്ദ്ര സംസാരിച്ചു തുടങ്ങി.
മലയാളി ലുക്കില്ല. നിറം കൂടിപ്പോയി എന്നൊക്കെയുള്ള കാരണങ്ങളാൽ മലയാളത്തിൽ ചില സിനിമകൾ അതുല്യയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പലർക്കും അതുല്യ മലയാളിയാണോ എന്ന് സംശയമുണ്ട്. സെറ്റിൽ പലരും ഇംഗ്ളീഷിലും ഹിന്ദിയിലുമൊക്കെ സംസാരിച്ചു . അതുല്യ മലയാളം പറയുന്നത് കേൾക്കുമ്പോൾ അവർ അതിശയത്തോടെ ചോദിക്കും : 'മലയാളിയാണോ"യെന്ന്!
മമ്മുക്കയുടെ ഫാൻ
പണ്ടുതൊട്ടേ ഞാനും പപ്പയും മമ്മുക്കയുടെ ഫാനാണ്. ഗാനഗന്ധർവനിൽ മമ്മുക്കയുടെ കൂടെ അഭിനയിച്ചപ്പോൾ കിട്ടിയ എക്സ്പീരിയൻസ് മറ്റേതൊരു ആർട്ടിസ്റ്റിനോടൊപ്പം അഭിനയിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ വലുതായിരുന്നു എനിക്ക്.
ഗാനഗന്ധർവ്വനിൽ ഓഡിഷൻ കാൾ കണ്ടാണ് അപേക്ഷിച്ചത്. മൂന്ന് റൗണ്ട് ഓഡിഷൻ കഴിഞ്ഞാണ് സെലക്ട് ചെയ്തത്.
ഗ്ളാമർ വേഷം ചെയ്യും
മധുവരലറ എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമഭിനയിച്ചത്. 2019ൽ ആയിരുന്നു അത്. പക്ഷേ, ഗാനഗന്ധർവ്വൻ ആണ് ആദ്യം റിലീസായത്.
തെലുങ്ക് സിനിമയുടെകോ-ഒാർഡിനേറ്റർക്ക് എന്റെ റഫറൻസ് എങ്ങനെയോ കിട്ടി. ആ സിനിമ തെലുങ്കിൽ സൂപ്പർ ഹിറ്റായിരുന്നു.തെലുങ്കിൽ ഞാനഭിനയിക്കുന്ന രണ്ടാമത്തെ സിനിമയുടെ മുന്നിലും പിന്നിലും പുതുമുഖങ്ങളായിരുന്നു. എൺപത് ശതമാനം ഷൂട്ടിംഗ് കഴിഞ്ഞ ആ സിനിമ പൂർത്തിയായി കഴിഞ്ഞേ അവർ ടൈറ്റിൽ അനൗൺസ് ചെയ്യൂ. ദിൽരാജു നിർമ്മിക്കുന്ന തെലുങ്ക് സിനിമയാണ് ഇനി ചെയ്യുന്നത്.
ആ സിനിമയിൽ എന്റേത് ഗ്ളാമർ വേഷമാണ്. ലുക്കിൽ ഗ്ളാമറസാണെങ്കിലും പക്കാ ലോക്കൽ തെലുങ്ക് പെൺകുട്ടിയുടെ വേഷം. കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഗ്ളാമർ വേഷം ചെയ്യാൻ മടിയൊന്നുമില്ല.യോഗിബാബുവും സുനൈനയ്നയുമൊക്കെ അഭിനയിച്ച ട്രിപ്പ് എന്ന തമിഴ് സിനിമയിൽ കാരക്ടർ വേഷം ചെയ്തു. ഗാനഗന്ധർവ്വൻ കഴിഞ്ഞ് ചെയ്ത സിനിമയാണത്.
വിക്കി പാരകൾ
എന്റെ അച്ഛൻ ഒരു ആർമി ഓഫീസറാണെന്നാണ് വിക്കിപീഡിയ പറയുന്നത്. അത് തെറ്റാണ്. പത്താം ക്ളാസ് വരെ പഠിച്ചത് ചങ്ങനാശ്ശേരിയിലാണ്. ലെവൻതും ട്വൽത്തും നൈനിറ്റാളിലായിരുന്നു. ഡിഗ്രിപഠനം ഹരിയാനയിലെ കുരുക്ഷേത്ര യൂണിവേഴ്സിറ്റിയിലും.അച്ഛൻ അവിടെ പ്രൊഫസറായിരുന്നു. എൽ.എൽ.ബിയാണ് പഠിച്ചത്. അതുകഴിഞ്ഞ് നാട്ടിൽ വന്ന് അഡ്വ. രാമൻ സാറിന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി. ചെറുപ്പം തൊട്ടേ എനിക്ക് അഭിനയത്തോടായിരുന്നു താല്പര്യമെന്ന് വിക്കിപീഡിയയിലുണ്ട്. അതും തെറ്റാണ്.
ഇനി ആസിഫിനൊപ്പം
ജിസ് ജോയി സംവിധാനം ചെയ്യുന്ന സിനിമയിലാണ് മലയാളത്തിൽ ഇനി അഭിനയിക്കുന്നത്. ആസിഫ് അലിയും ആന്റണി വർഗീസുമാണ് ആ സിനിമയിലെ നായകന്മാർ. പൂജ കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങാനിരിക്കുമ്പോഴാണ് കൊവിഡ് രണ്ടാം തരംഗം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |