തിരുവനന്തപുരം: 45-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേർന്നു നിർമ്മിച്ച് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ 2020 ലെ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ജിയോ ബേബിയ്ക്ക് ലഭിക്കും. സിദ്ധാർത്ഥ ശിവയാണ് മികച്ച സംവിധായകൻ (ചിത്രം:എന്നിവർ). അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വുൾഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു.
അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. തേക്കിൻകാട് ജോസഫ്, ബാലൻ തിരുമല, ഡോ.അരവിന്ദൻ വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാൽക്കുളങ്ങര, എ.ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറിയംഗങ്ങൾ. മൊത്തം 34 ചിത്രങ്ങളാണ് പരിഗണിച്ചത്.
സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്രരത്നം പുരസ്‌കാരം മുതിർന്ന സംവിധായകൻ കെ.ജി.ജോർജ്ജിനും
റൂബി ജൂബിലി അവാർഡ് ഹരികുമാറിനും നൽകും. അഭിനേതാക്കളായ മാമ്മൂക്കോയ,സായികുമാർ, ബിന്ദു പണിക്കർ എന്നിവർക്ക് ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.
മറ്റ് പ്രധാന അവാർഡുകൾ
മികച്ച സഹനടൻ : സുധീഷ് ( എന്നിവർ), മികച്ച സഹനടി : മമിത ബൈജു( ഖോ ഖോ), മികച്ച ബാലതാരം : മാസ്റ്റർ സിദ്ധാർത്ഥ ( ബൊണാമി), ബേബി കൃഷ്ണശ്രീ (കാന്തി), മികച്ച തിരക്കഥാകൃത്ത് : സച്ചി (അയ്യപ്പനും കോശിയും). മികച്ച ഗാനരചയിതാവ് : ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ (രണ്ടാം നാൾ) സംഗീത സംവിധാനം : എം.ജയചന്ദ്രൻ (സൂഫിയും സുജാതയും), ഗായകൻ : പി.കെ.സുനിൽകുമാർ (ശരിയേത് തെറ്റേത്, ചിത്രം:പെർഫ്യൂം), ഗായിക : കെ.എസ്.ചിത്ര (ഗാനം:നീലവാനം താലമേന്തി, ചിത്രം: പെർഫ്യൂം), മികച്ച ഛായാഗ്രാഹകൻ : അമൽ നീരദ് (ട്രാൻസ്), ശബ്ദലേഖകൻ : റസൂൽ പൂക്കുട്ടി ( ട്രാൻസ്), മികച്ച ജനപ്രിയചിത്രം: സൂഫിയും സുജാതയും (സംവിധാനം: ഷാനവാസ് നാരണറിപ്പുഴ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |