അക്ഷരങ്ങളുടെ മാന്ത്രികൻ:
ബാലചന്ദ്ര മേനോൻ
എന്റെ ആദ്യ ചിത്രമായ 'ഉത്രാടരാത്രി'യുടെ ഗാനരചയിതാവ് ...അതായത് , സിനിമയിലെ എന്റെ തുടക്കത്തിലെ അമരക്കാരൻ ..
( ജയവിജയ സംഗീതം )
എന്നെ ജനകീയ സംവിധായകനാക്കിയ 'അണിയാത്തവളകളിൽ ..... സംഗീതാസ്വാദകർക്കു 'ഒരു മയിൽപ്പീലി ' സമ്മാനിച്ച പ്രതിഭാധനൻ ......
എന്റെ ആദ്യ നിർമ്മാണ സംരംഭമായ ' ഒരു പൈങ്കിളിക്കഥ ' യിലൂടെ ഞാൻ ആദ്യമായി സിനിമക്ക് വേണ്ടി പാടിയ വരികളും ബിച്ചുവിന് സ്വന്തം ......
എക്കാലത്തെയും ജനപ്രിയ സിനിമകളിൽ ഒന്നായ 'ഏപ്രിൽ 18 ' ലൂടെ 'കാളിന്ദീ തീരം ' തീർത്ത സർഗ്ഗധനൻ ......
എന്തിന് ? രവീന്ദ്ര സംഗീതത്തിന് തുടക്കമിട്ട 'ചിരിയോ ചിരി' യിൽ
.'ഏഴുസ്വരങ്ങൾ....' എന്ന അക്ഷരക്കൊട്ടാരം തീർത്ത കാവ്യശിൽപ്പി .....
ഏറ്റവും ഒടുവിൽ എന്റെ സംഗീത സംവിധാനത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട 'കൃഷ്ണ ഗോപാൽകൃഷ്ണ 'എന്ന ചിത്രത്തിന് വേണ്ടി ഒത്തു കൂടിയ ദിനങ്ങൾ ...
രാവിലെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് മനസ്സിനെ നൊമ്പരപ്പെടുത്തിയ ഈ വാർത്ത കേട്ടപ്പോൾ മനസ്സിലൂടെ കടന്നുപോയ ചില ചിതറിയ ചിന്തകൾ ....
ബിച്ചു ....അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുന്ന ഒരു മന്ത്രികനായിരുന്നു നിങ്ങൾ ....എന്നാൽ ആ അർഹതക്കുള്ള അംഗീകാരം നിങ്ങൾക്ക് കിട്ടിയോ എന്ന കാര്യത്തിൽ എനിക്കും എന്നെപ്പോലെ പലർക്കും സംശയമുണ്ടായാൽ കുറ്റം പറയാനാവില്ല ....
തന്റെ ജനകീയ ഗാനങ്ങളിലൂടെ ബിച്ചു എക്കാലവും മലയാളീ സംഗീതാസ്വാദകരുടെ മനസ്സിൽ സജീവമായിത്തന്നെ നില നിൽക്കും ....
എന്നെ സിനിമയിൽ 'മേനവനേ ' എന്നു മാത്രം സംബോധന ചെയ്യുന്ന , എന്റെ ജേഷ് ഠ സഹോദരന്റെ ആത്മ്മാവിന് ഞാൻ നിത്യ ശാന്തി നേർന്നുകൊള്ളുന്നു ....
ബിച്ചു മടങ്ങി:
പ്രിയദർശൻ
ബിച്ചു മടങ്ങി. വർഷങ്ങളുടെ അടുപ്പമായിരുന്നു ഞങ്ങൾ തമ്മിൽ. ഏത് ഈണത്തെയും, കാലത്തെ അതിജീവിക്കുന്ന ഗാനങ്ങൾ ആക്കിമാറ്റുന്ന മാന്ത്രികത ബിച്ചുവിന്റെ വാക്കുകൾക്കുണ്ടായിരുന്നു. കഥാപാത്രത്തിന്റെ മാനസികതലങ്ങളെ അറിഞ്ഞുകൊണ്ട് പാട്ടെഴുതുന്ന പ്രതിഭ. അക്ഷങ്ങളുടെ കിലുക്കം എപ്പോഴും നെഞ്ചിൽ കൊണ്ട് നടന്നു അദ്ദേഹം. മലയാളത്തിന്റെ സ്വന്തം ബിച്ചു തിരുമലയ്ക്ക് വേദനയോടെ വിട.
അക്ഷരശ്രീക്ക്
പ്രണാമം:
ലാൽജോസ്
കാൽ നൂറ്റാണ്ട് മുമ്പ്, മഴയെത്തുംമുൻപേ യുടെ പാട്ട് ജോലികൾക്കിടയിലെ ഒരു സായാഹ്ന വർത്തമാനത്തിടെ കവി എന്നോടൊരു സ്വകാര്യം പറഞ്ഞു. ആയുർ ഭയം തീരെയില്ല, എഴുപത്തിയൊമ്പത് വയസ്സ് പിന്നിട്ട ശേഷമായിരിക്കും വിയോഗം. ഇന്ന് അദ്ദേഹത്തിന്റെ ചരമ വാർത്ത കണ്ടപ്പോൾ വാർത്തയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിലേക്ക് നോക്കി ഞാൻ ഞെട്ടി. നല്ല കവികൾ ഋഷിതുല്യമായ പ്രവചന ശേഷിയുള്ളവരെന്ന ആപ്തവാക്യം വീണ്ടും ഓർക്കുന്നു. സരസ്വതീ വരം തുളുമ്പിയ ആ അക്ഷരശ്രീക്ക് മുന്നിൽ പ്രണമിക്കുന്നു. ആദരാഞ്ജലികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |