ബ്ളസി ചിത്രം ആടുജീവിതം ഇന്ന് പാക്കപ്പ്
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ളസി സംവിധാനം ചെയ്യുന്ന ആടു ജീവിതം എന്ന ചിത്രത്തിന് റാന്നിയിൽ ഇന്ന് പാക്കപ്പ് . പൃഥ്വിരാജും മുന്നൂറ്റി അമ്പതിലധികം ജൂനിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. നാലുദിവസമായി ആടുജീവിതത്തിന്റെ ചിത്രീകരണം റാന്നിയിൽ പുരോഗമിക്കുകയായിരുന്നു. മൂന്ന് മാസത്തോളമായി ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് നാട്ടിൽ മടങ്ങിയെത്തിയത്. അടുത്തദിവസം തന്നെ ചിത്രീകരണം റാന്നിയിൽ പുനരാരംഭിക്കുകയും ചെയ്തിരുന്നു. മാർച്ച് 16 നാണ് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂൾ തുടങ്ങിയത്. മാർച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനിൽ എത്തി. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസപ്പെടുത്തി.
ഏപ്രിൽ 24ന് ജോർദാനിലെ വാദി റാമിൽ ചിത്രീകരണം വീണ്ടും ആരംഭിച്ചു. നാല്പതുദിവസം സഹാറ മരുഭൂമിയിലും 35 ദിവസം ജോർദാനിലെ വാദിറാമിലുമാണ് ചിത്രീകരണം നടന്നത്. ആടുജീവിതം സിനിമയുടെ ജോർദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020 ൽ പൂർത്തിയായിരുന്നു. കൊവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങിയത് വാർത്ത ആയിരുന്നു. ബ്ളെസിയുടെയും പൃഥ്വിരാജിന്റെയും കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ആടുജീവിതം. ആടുജീവിതം പൂർത്തിയായശേഷം പൃഥ്വിരാജ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയിൽ അഭിനയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |