ക്ളബ് ഹൗസിൽ സിനിമാ ചർച്ചകൾക്കും സംവാദങ്ങൾക്കുമൊപ്പംതാരങ്ങളുടെ വ്യാജന്മാരും പെരുകുന്നു
ക്ളബ് ഹൗസ് എന്ന സോഷ്യൽ മീഡിയ ആപ്ളിക്കേഷൻ കേരളത്തിലും തരംഗമായിട്ട് ആഴ്ചയൊന്നാകുന്നതേയുള്ളൂ. പല പല 'റൂമു"കളിലായി പരമാവധി അയ്യായിരം പേരെ ഉൾക്കൊള്ളിച്ച് പല പല വിഷയങ്ങളിൽ നടത്തുന്ന ചർച്ചകളും സംവാദങ്ങളുമൊക്കെയാണ് ക്ളബ് ഹൗസിനെ ഇൻസ്റ്റന്റ് ഹിറ്റാക്കി മാറ്റിയത്.പറഞ്ഞും കേട്ടും ചർച്ചകളിൽ അംഗങ്ങൾക്ക് പങ്കാളികളാകാവുന്ന ആപ്പ് മലയാളത്തിലെ സിനിമാ പ്രവർത്തകരുടെയിടയിലും തരംഗമായിക്കഴിഞ്ഞു.
സിനിമയിലെ സ്ത്രീ വിരുദ്ധത, സിനിമകൾ ടെലഗ്രാമിൽ കണ്ടാൽ മതിയോ, മലയാള സിനിമാ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി എന്ത്? ത്രില്ലർ സിനിമകളെക്കുറിച്ച് അഭിപ്രായം പങ്കുവയ്ക്കാം തുടങ്ങി ഒട്ടനവധി വിഷയങ്ങളിലാണ്പോയ ദിവസം ക്ളബ് ഹൗസിൽ സിനിമാ ചർച്ചകൾ പൊടിപൊടിച്ചത്.സംവിധായകൻ ആഷിക്ക് അബുവും കൂട്ടരും പങ്കെടുത്ത 'സിനിമ ടെലഗ്രാമിൽ കണ്ടാൽ മതിയോ" എന്ന ചർച്ചയിൽ അയ്യായിരത്തോളം പേരാണ് പങ്കെടുത്തത്. ചർച്ച നയിക്കുന്നമോഡറേറ്റർമാർക്ക് കേൾക്കാനെത്തുന്നവരിൽ നിന്ന് അഭിപ്രായം പറയാനുള്ളവരെ തിരഞ്ഞെടുക്കാം.മലയാള സിനിമ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണെന്ന ചർച്ചയിൽ ഓപ്പറേഷൻ ജാവയുടെ സംവിധായകൻ പറഞ്ഞുവച്ചത് അടിസ്ഥാനപരമായി സിനിമകൾ നന്നാകണമെന്ന് തന്നെയാണ്.നിരവധി പേരുടെ പങ്കാളിത്തമുള്ളതിനാൽ സിനിമാ പ്രൊമോഷന് വേണ്ടിയും ക്ളബ് ഹൗസ് ഉപയോഗിക്കാമെന്നത് നേട്ടമാണെന്ന അഭിപ്രായമാണ് മലയാള സിനിമാ പ്രവർത്തകരിൽ ഭൂരിഭാഗത്തിനും.
താൻ നിർമ്മിച്ച് നായകനാകുന്ന മേപ്പടിയാൻ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ഉണ്ണിമുകുന്ദനെത്തിയത് സിനിമാ മാർക്കറ്റിംഗിന്റെ നൂതന വഴികളായി വേണം വിലയിരുത്തേണ്ടത്. ഏതാണ്ട് രണ്ട് മണിക്കൂറിലേറെ നേരം ഉണ്ണിമുകുന്ദൻ ആരാധകരുമായും പ്രേക്ഷകരുമായും സംവദിച്ചു.ക്ളബ് ഹൗസിന്റെ സാദ്ധ്യതകളെ സിനിമാ പ്രവർത്തകർ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ വ്യാജന്മാരും രംഗത്തെത്തിയിട്ടുണ്ട്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, സാനിയ അയ്യപ്പൻ തുടങ്ങിയ താരങ്ങൾ തങ്ങൾ ക്ളബ് ഹൗസിലില്ലെന്നും തങ്ങളുടെപേരുകളിലുള്ളത് വ്യാജ പ്രൊഫൈലുകളാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു.തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകളുടെ സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു ദുൽഖർ ക്ളബ് ഹൗസിൽ താനില്ലെന്ന് വ്യക്തമാക്കിയത്.ചാറ്റ് റൂമുകൾ പോലെ പല പല ക്ളബുകളും ക്ളബ് ഹൗസിൽ നിലവിൽ വന്നുകഴിഞ്ഞു. ഇന്ന് (ബുധനാഴ്ച) രാത്രി ഒമ്പത് മണി മുതൽ മലയാളം മൂവി മ്യൂസിക് ഡാറ്റാ ബേസ്എന്ന ക്ളബിൽ പത്മരാജൻ സിനിമകളെപ്പറ്റി പത്മരാജൻ - കാല്പനികതയുടെ കഥാകാരൻ എന്ന സംവാദമുണ്ടാകും.ചർച്ചകൾ കൊഴുക്കുകയും ക്ളബ് ഹൗസ് ഹിറ്റിൽ നിന്നും സൂപ്പർഹിറ്റിലേക്ക് മുന്നേറുകയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |