* ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രം
* സിദ്ധാർത്ഥ് ശിവ സംവിധായകൻ
* പൃഥ്വിരാജും ബിജുമേനോനും സുരഭി ലക്ഷ്മിയും സംയുക്തമേനോനും നടീനടന്മാർ
* കെ.ജി. ജോർജിന് ചലച്ചിത്ര രത്നം
* ഹരികുമാറിന് റൂബി ജൂബിലി
* സച്ചി തിരക്കഥാകൃത്ത് പുരസ്കാരം
* റസൂൽ പൂക്കുട്ടിക്ക് ശബ്ദലേഖന അവാർഡ്
കഴിഞ്ഞ വർഷത്തെ മികച്ച സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ജിയോബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ നേടി. ' എന്നിവർ ' എന്ന ചിത്രമൊരുക്കിയ സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള പുരസ്കാരവും ജ്വാലാമുഖിയിലെ അഭിനയത്തിന് സുരഭിലക്ഷ്മിയും ആണും പെണ്ണും വൂൾഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംയുക്താമേനോനും മികച്ച നടിക്കുള്ള പുരസ്കാരവും പങ്കിട്ടു.
ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് സംവിധായക പ്രതിഭ കെ.ജി. ജോർജിന് ചലച്ചിത്രരത്നം പുരസ്കാരവും സിനിമാരംഗത്ത് 40 വർഷം പൂർത്തിയാക്കുന്ന സംവിധായകൻ ഹരികുമാറിന് റൂബി ജൂബിലി അവാർഡും സമ്മാനിക്കും.
പ്രജേഷ് റസൻ സംവിധാനം ചെയ്ത വെള്ളം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടി.സഹനടൻ: സുധീഷ് (എന്നിവർ), സഹ നടി മമിതാ ബൈജു (ഖോഖോ), ബാലതാരം: മാസ്‌റ്റർ സിദ്ധാർത്ഥ (ബൊണാമി), ബേബി കൃഷ്ണശ്രീ (കാന്തി). അയ്യപ്പനും കോശിയും തിരക്കഥയെഴുതി സംവിധാനം ചെയ്ത യശ്ശഃശരീരനായ സച്ചിയാണ് മികച്ച തിരക്കഥാകൃത്ത്.
പ്രത്യേക ജൂറി പുരസ്കാരം ജ്വാലാമുഖി (സംവിധാനം: ഹരികുമാർ), ഗാനരചയിതാവ് : ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ (രണ്ടാം നാൾ), സംഗീത സംവിധാനം: എം. ജയചന്ദ്രൻ (സൂഫിയും സുജാതയും) പിന്നണി ഗായകൻ : പി.കെ. സുനിൽ കുമാർ (ഗാനം: ശരിയേത് തെറ്റേത് ചിത്രം : പെർഫ്യൂം), പിന്നണി ഗായിക: കെ. എസ്. ചിത്ര (ഗാനം: നീലവാനം താലമേന്തി) ചിത്രം: പെർഫ്യൂം, ഛായാഗ്രാഹകൻ : അമൽ നീരദ് (ട്രാൻസ്), എഡിറ്റർ: നൗഫൽ അബ്ദുള്ള (സമീർ), ശബ്ദലേഖകൻ : റസൂൽ പൂക്കുട്ടി (ട്രാൻസ്), കലാസംവിധായകൻ : ദീപു ജോസഫ് (സൂഫിയും സുജാതയും) മേക്കപ്പ്‌മാൻ : സുധി സുരേന്ദ്രൻ (ഏക് ദിൻ), വസ്‌ത്രാലങ്കാരം : മഹർ ഹംസ (ട്രാൻസ്), ജനപ്രിയ ചിത്രം: സൂഫിയും സുജാതയും, ബാലചിത്രം: ബൊണാമി, ജീവചരിത്ര സിനിമ : വിശുദ്ധ ചാവറയച്ചൻ, പരിസ്ഥിതി ചിത്രം: ഒരിലത്തണലിൽ, അനുഷ്ഠാന കലയെ ആസ്പദമാക്കിയുള്ള ചിത്രം : പച്ചത്തപ്പ്, ഉരിയാട്ട്, സംസ്കൃത ചിത്രം: ഭഗവദ്ജ്ജുകം, പുതുമുഖ നടൻ : ആനന്ദ് റോഷൻ (സമീർ), പുതുമുഖ നടി: ആഷ്‌സാന ലക്ഷ്മി (വെളുത്ത മധുരം), നവാഗത സംവിധായകൻ: വിയാൻ വിഷ്ണു, പ്രത്യേക ജൂറി പുരസ്കാരം: സീനത്ത് (രണ്ടാം നാൾ), ജിനോയ് ജെബിറ്റ് (കോഴിപ്പോര്), ഗാനരചന: ബി.ടി. അനിൽകുമാർ (ലെയ്ക്ക), സോദ്ദേശചിത്രം : സമീർ, ആർട്ടിക്കിൾ 21, ഖോ ഖോ.
കൊവിഡ് ഭീഷണി മാറുന്ന മുറയ്ക്ക് ഉചിതമായ രീതിയിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂർ, ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ് എന്നിവർ അറിയിച്ചു.
ജൂറി ചെയർമാൻ കൂടിയായ ഡോ. ജോർജ് ഓണക്കൂറാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |