ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാൾ കൂടി ഓർമ്മയായി.
ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ ഇന്ത്യൻ നടനെന്ന ഗിന്നസ് റെക്കോഡിനുടമയായ ദിലീപ് കുമാർ സാബിനെ സിനിമാ ലോകം വിശേഷിപ്പിച്ചിരുന്നത് ട്രാജഡി കിംഗ് എന്നാണ്. ദുരന്തനായകൻ. അഭിനയിച്ചതിലേറെയും ദുരന്തപര്യവസായിയായ സിനിമകളിലായിരുന്നതിനാൽ ആരാധകർ സമ്മാനിച്ച പേര്.
ആരാധകരെന്ന് അടിവരയിട്ടുതന്നെ പറയണം. സാക്ഷാൽ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും ഉൾപ്പെടെ മെത്തേഡ് ആക്ടിംഗിന്റെ മാസ്റ്ററായിരുന്ന ആ മഹാനടനെ ഹൃദയം തൊട്ട് ആരാധിച്ചിരുന്നവരുടെ എണ്ണം എണ്ണിയാലൊടുങ്ങില്ല.
നടനാകും മുൻപേ ദിലീപ് കുമാറിന്റെ ആരാധകനായിരുന്നു അമിതാഭ് ബച്ചൻ. അലഹബാദ് സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഗംഗാ ജമുനാ എന്ന ചിത്രം കണ്ട് ദിലീപ് കുമാറിന്റെ ആരാധകനായി മാറിയ കാര്യം പിൽക്കാലത്ത് സിനിമയിലെത്തിയ ശേഷം അമിതാഭ് ബച്ചൻ തന്നെ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.
നടനാകാൻ ആഗ്രഹിക്കാതെ തന്നെ നടനായി മാറിയ കഥയാണ് മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലീപ് കുമാറിന്റേത്.
ഇന്ത്യൻ സിനിമയിലെ ആദ്യ നായികയെന്നറിയപ്പെടുന്ന ദേവികാ റാണിയാണ് യൂസഫ് ഖാനെ ദിലീപ് കുമാറാക്കിയത്.
ഒരു സിനിമയുടെ ലൊക്കേഷൻ തേടി സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമൊക്കെയായ അമിയ ചക്രവർത്തിക്കൊപ്പം നൈനിറ്റാളിലെത്തിയ ദേവികാ റാണി യാദൃശ്ചികമായാണ് ദിലീപ് കുമാറിനെ കണ്ടത്.
പഴക്കച്ചവടക്കാരനായിരുന്നു ദിലീപ് കുമാറിന്റെ പിതാവ് യൂസഫ്. അച്ഛന്റെ നിർദ്ദേശപ്രകാരമാണ് നൈനിറ്റാളിൽ കൊച്ച് ദിലീപ് കുമാർ ഒരു റസ്റ്റാറന്റ് തുടങ്ങിയത്. തന്റെ ജീവിതം മുഴുവൻ റസ്റ്റാറന്റുമായി കഴിയേണ്ടിവരുമെന്ന് കരുതിയിരുന്ന ദിലീപ് കുമാറിന്റെ കഴിവുക
ൾ കണ്ടെത്തത്തിയതും വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിലേക്ക് ആനയിച്ചതും ദേവികാ റാണിയാണ്.
ജ്വാർഭട്ടാ എന്ന സിനിമയിലായിരുന്നു ദിലീപ് കുമാറിന്റെ തുടക്കം. 1947 ൽ റിലീസായ ജഗ്നുവായിരുന്നു ദിലീപ് കുമാറിന്റെ ആദ്യ സൂപ്പർഹിറ്റ്.
ഇന്ത്യൻ സിനിമയിൽ ഒരു യുഗപ്പിറവിയുടെ ആരംഭമായിരുന്നു ജഗ്‌നു എന്ന ചിത്രം. ഗംഗാ ജമുനാ ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് ദിലീപ് കുമാർ.
സിനിമയിൽ വിജയങ്ങൾ നേടുമ്പോഴും വ്യക്തിജീവിതത്തിൽ നിരവധി തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട് ദിലീപ് കുമാറിന്. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും സുന്ദരിയായ നായിക മധുബാലയുമായുള്ള പ്രണയവും പ്രണയത്തകർച്ചയുമായിരുന്നു അതിലൊന്ന്. 1951ൽ പുറത്തിറങ്ങിയ തരാന എന്ന ചിത്രത്തിന്റെ തകർപ്പൻ വിജയമാണ് ദിലീപ് കുമാറിനെയും മധുബാലയെയും പ്രേക്ഷകരുടെ പ്രിയ ജോടിയാക്കി മാറ്റിയത്. രണ്ട് മൂന്ന് വർഷക്കാലം മാത്രമേ ദിലീപ് കുമാറിന്റെയും മധുബാലയുടെയും പ്രണയം നിലനിന്നുള്ളൂ. പ്രണയം തകർന്ന ശേഷം ഇരുവരും ഒരു സിനിമയിൽ മാത്രമേ ഒന്നിച്ചഭിനയിച്ചുള്ളൂ. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലിടം നേടിയ മുഗൾ ഇ അസമിൽ.
ഷൂട്ടിംഗിനിടയിൽ പരസ്പരം കണ്ടാൽപ്പോലും മിണ്ടില്ലായിരുന്നു ഇരുവരും. ദിലീപ്കുമാറിന്റെയും മധുബാലയുടെയും ചുണ്ടുകൾക്കിടയിൽ ഒരു വണ്ട് വന്നിരിക്കുന്ന ഷോട്ടുണ്ട് മുഗൾ ഇ അസമിൽ. യഥാർത്ഥത്തിൽ നായികയോട് മിണ്ടാത്ത നായകനാണ് സിനിമയിൽ ആ പ്രണയ തീവ്രമായ രംഗമഭിനയിച്ചതെന്ന് പറഞ്ഞാൽ ഇന്നാരും വിശ്വസിക്കില്ല. അതാണ് ദിലീപ് കുമാർ എന്ന നടൻ. കാമറയ്ക്ക് മുന്നിൽ കഥാപാത്രമായി പരകായ പ്രവേശം നടത്തുന്ന മഹാനടൻ.
മധുബാലയുമായുള്ള പ്രണയത്തകർച്ചയ്ക്ക് ശേഷം ദിലീപ് കുമാറിന്റെ മനം കവർന്ന നായിക വൈജയന്തിമാലയാണ്. ഈ ജോടികളുടെ നിത്യഹരിത സിനിമകളിലൊന്നായി മധുമതി എക്കാലവും ഓർമ്മിക്കപ്പെടും. വൈജയന്തിമാലയുമായുള്ള ദിലീപ് കുമാറിന്റെ പ്രണയം ഗോസിപ്പ് കോളങ്ങളിൽ മാത്രം ഒതുങ്ങി. തന്നേക്കാൾ ഇരുപത്തിരണ്ട് വയസിന് ഇളയതായ സൈറാഭാനുവിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. പിന്നീട് അസ്‌മാ സാഹിബയെക്കൂടി ഭാര്യയാക്കിയെങ്കിലും മൂന്ന് വർഷം തികയും മുൻപേ വേർപിരിഞ്ഞു.
ഒരുപാട് ഹിറ്റുകൾ ദിലീപ് കുമാുറിന്റെ പേരിൽ കുറിക്കപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ചില ചിത്രങ്ങളെങ്കിലും അദ്ദേഹം കൈവിട്ടിട്ടുണ്ട്. നർഗീസ് ദത്ത് അഭിനയിച്ച മദർ ഇന്ത്യ അതിലൊന്നായിരുന്നു.
ഏഴ് സിനിമകളിൽ നർഗീസിന്റെ നായകനായഭിനയിച്ച തനിക്ക് അവരുടെ നായകനായഭിനയിക്കാനാവില്ലെന്ന കാരണം പറഞ്ഞാണ് ദിലീപ് കുമാർ മദർ ഇന്ത്യയിൽ നിന്ന് പിന്മാറിയത്. ഗുരുദത്തിന്റെ പ്യാസയായിരുന്നു മറ്റൊരു ചിത്രം. ദിലീപ് കുമാറിന് വേണ്ടിമാത്രം ഗുരുദത്ത് സൃഷ്ടിച്ച കഥാപാത്രമായിരുന്നു പ്യാസയിലേത്. പക്ഷേ അഭിനയിച്ച് തുടങ്ങിയ ശേഷം ഡേറ്റ് പ്രശ്നം പറഞ്ഞ് ദിലീപ് കുമാർ പ്യാസയിൽ നിന്ന് പിന്മാറി. ഒടുവിൽ ഗുരുദത്ത് തന്നെ ആ വേഷം ചെയ്യുകയായിരുന്നു.
അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ ആകെ അറുപത്തിയഞ്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെന്നത് തന്നെ എത്ര സെലക്ടീവായിരുന്നു അദ്ദേഹമെന്നതിന്റെ തെളിവാണ്.
1976 മുതൽ അഞ്ച് വർഷക്കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന ദിലീപ് കുമാർ 1981 ൽ ക്രാന്തി എന്ന സിനിമയിലൂടെയാണ് തിരിച്ചുവന്നത്.
അജയ് ദേവ്ഗൺ നായകയായ അസർ എന്ന ചിത്രത്തിലാണ് ദിലീപ് കുമാർ ഒടുവിലഭിനയിച്ചത്. ഇരുപത് വർഷം മുൻപായിരുന്നു അത്.
2000 മുതൽ 2006 വരെ രാജ്യസഭാംഗമായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |