തമാശയിൽ തിളങ്ങിയ ദിവ്യപ്രഭനിഴലിലും മിന്നുന്ന പ്രകടനം
കൊച്ചിയിൽ ഒരു കൺസൾട്ടൻസിയിൽ കൗൺസിലറായി ദിവ്യ പ്രഭ ജോലി ചെയ്യുന്ന സമയം.രാവിലെ ജോഗിംഗിന് പോവുന്ന സ്ഥലത്തൊരു ഷൂട്ടിംഗ് നടക്കുന്നു. ദിവ്യയെ കണ്ട പ്രൊഡക്ഷനിലുള്ളൊരാൾ അഭിനയിക്കാൻ താത്പര്യം ഉണ്ടോയെന്ന് ചോദിക്കുന്നു. അങ്ങനെ ആദ്യ സിനിമയിൽ സംഭാഷണങ്ങളൊന്നുമില്ലാത്ത കഥാപാത്രം ചെയ്യുന്നു. പിന്നീട് ദിവ്യയെ തേടി ചെറുതും വലുതുമായ കഥാപാത്രങ്ങൾ വരുന്നു.2017ൽ ടേക്ക് ഓഫിൽ ജിൻസിയായി വന്നപ്പോൾ ദിവ്യ പ്രഭയെ മലയാളികൾ ശ്രദ്ധിച്ചു. തമാശയിൽ ബബിത ടീച്ചറെയും മലയാളികൾ നെഞ്ചിലേറ്റി. തിയേറ്ററുകളിൽ ഇപ്പോൾ മികച്ച പ്രതികരണം നേടി മന്നേറുന്ന നിഴലിൽ സൈക്കോളജിസ്റ്റ് ശാലിനിയായി ദിവ്യ പ്രഭ തിളങ്ങി. ഫഹദ് മഹേഷ് നാരായണൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന മാലിക്കിൽ ഫഹദിന്റെ സഹോദരിയായ ആയിഷയായും ദിവ്യപ്രഭ എത്തുന്നു. കൊച്ചിയിലെ തിരക്കിൽ നിന്ന് ഒഴിഞ്ഞുമാറി തന്റെ ഫ്ളാറ്റിലിരുന്ന് ദിവ്യ സംസാരിച്ചു തുടങ്ങി. മുഖത്ത് എപ്പോഴും കാണുന്നപോലെ ആത്മവിശ്വാസത്തിന്റെ ചിരിയുണ്ട്.
മാലിക്കിലെ ആയിഷയാണോ
ഏറ്റവും പുതിയ വിശേഷം ?
തീർച്ചയായും. മാലിക്ക് പൊളിറ്റിക്കൽ ക്രൈം സിനിമയാണ് .പല കാലഘട്ടങ്ങളിലൂടെ ചിത്രം കടന്നു പോവുന്നത് .അതുകൊണ്ട് തന്നെ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത് . അതുകൊണ്ട് തന്നെ ചെറിയ രീതിയിൽ വെല്ലുവിളിയായിരുന്നു മാലിക്കിലെ കഥാപാത്രം.ഫഹദ് അവതരിപ്പിക്കുന്ന സുലൈമാൻ മാലിക്ക് എന്ന കഥാപാത്രത്തിന്റെ സഹോദരി ആയിഷ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. മാലിക്കിൽ എന്റെ ഒരു കഥാപാത്രം മാത്രമല്ല സിനിമ മുഴവനായി പ്രതീക്ഷയുണ്ട്. നിമിഷയുടെയൊക്കെ ഗംഭീര പ്രകടനം കാണാൻ കഴിയും.
അപ്പു എൻ ഭട്ടതിരി ചിത്രം നിഴലിൽ സൈക്കോളജിസ്റ്റ് ശാലിനിയുടെ വേഷത്തിന് നല്ല പ്രതികരണം ലഭിക്കുന്നുണ്ട്. മുഴുനീള കഥാപാത്രമായിരുന്നു.ആ കഥാപാത്രത്തിന് വേണ്ടി എനിക്ക് ഡബ്ബ് ചെയ്യാൻ പറ്റാത്തതിൽ നല്ല വിഷമമുണ്ട്.അതപോലെ അത്യഗ്രഹമാണോ എന്നറിയില്ല എനിക്ക് തന്നെ എന്റെ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കണമെന്നാണ് ആഗ്രഹം. എന്നാൽ മാത്രമേ ഒരു പൂർണത എനിക്ക് തോന്നുകയുള്ളൂ.
എപ്പോഴൊക്കെയോ സീരിയലിൽ
മുഖം കണ്ടു?
സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് സീരിയലിൽ അഭിനയിച്ചത്. ഇതിഹാസ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ അഭിനയം അത്ര എളുപ്പമുള്ള പരിപാടിയല്ല എന്ന് മനസിലായി. ഇത് പഠിച്ച് ചെയ്യേണ്ട കാര്യമെന്ന് മനസിലായി. അപ്പോഴാണ് കെ കെ രാജീവ് എന്ന സംവിധായകന്റെ പരമ്പരയിലേക്ക് വിളിച്ചത്. നൂറു എപ്പിസോഡോളം ഉണ്ടായിരുന്നു. അഭിനയത്തിൽ വർക്ക് ഷോപ്പ് പോലെയായിരുന്നു അത്. അതിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് കിട്ടിയിരുന്നു.
അഭിനയിച്ചതിൽ ഏറ്റവും
സംതൃപ്തി തോന്നിയ വേഷം?
പൊതുവെ എല്ലാവരും പറയുന്നതപോലെ നമ്മൾ അഭിനയിച്ചത് കാണുമ്പോൾ ഒരിക്കലും സംതൃപ്തി കിട്ടാറില്ല. കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരുന്നുവെന്നൊക്കെയാണ് തോന്നാറുള്ളത്. അഭിനയിച്ചതിൽ ചില സീനൊക്കെ കാണുമ്പോൾ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്. റോഷൻ മാത്യു സംവിധാനം ചെയ്ത എ വെരി നോർമൽ ഫാമിലി എന്ന എന്ന നാടകത്തിൽ അമ്പതു വയസുള്ള അമ്മച്ചിയുടെ വേഷം ചെയ്തത് എനിക്ക് സംതൃപ്തി തോന്നിയിരുന്നു.
ചെയ്ത കഥാപാത്രങ്ങളെക്കുറിച്ച് ?
ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായി നിൽക്കുന്നതാണ്. തമാശയിൽ ബബിത ടീച്ചർ വളരെ സ്വീറ്റായ കഥാപാത്രമായിരുന്നു. എന്നാൽ നിഴലിലെ ശാലിനി സ്ട്രോംഗായ കഥാപാത്രമാണ്. അതുപോലെ എനിക്ക് ഹ്യൂമർ ചെയ്യാൻ താത്പര്യമുണ്ട്. എന്റെ സുഹൃത്തുക്കൾ പറയാറുണ്ട് നീ ഹ്യൂമർ വേഷങ്ങൾ ചെയ്യണമെന്ന്.അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ട്.
മലയാള സിനിമയിലെ നായികാ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതപ്പെട്ടിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട് ?
മുൻപ് മലയാള സിനിമയിലെ നായികാ സങ്കല്പങ്ങൾ വെളുത്ത നിറവും വിടർന്ന കണ്ണുകളും മെലിഞ്ഞ ശരീരമൊക്കെയായിരുന്നു. എന്നാൽ ഇന്ന് അതില്ല. ഇന്ന് നന്നായി അഭിനയിക്കുന്നവരെ തിരിച്ചറിയുന്നു. അവരുടെ നിറമെന്തെന്നോ ശരീര ഘടന എന്തെന്നൊന്നും ആരും ശ്രദ്ധിക്കുന്നില്ല. നായിക എന്ന വാക്കിനോട് തന്നെ യോജിക്കുന്നില്ല. കെ.ജി ജോർജിന്റെ സിനിമകൾ ഞാനൊരുപാട് ശ്രദ്ധിക്കാറുണ്ട്.അതുപോലെ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള സിനിമകൾ ഇപ്പോൾ കുറച്ചു നാളുകളായി വരുന്നുണ്ട്.മലയാള സിനിമ മേഖലയ്ക്ക് തന്നെ വലിയ മാറ്റം വന്നിട്ടുണ്ട് . അതിൽ അതിയായ സന്തോഷമുണ്ട്. ഇന്ന് ആണെങ്കിലും നിമിഷ ,കനി കുസൃതി,ദർശന ഇവരെല്ലാം മുൻനിരയിലേക്ക് വന്നത് പണ്ട് നിലനിന്നിരുന്ന നായികാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ്.അത്രയും കഴിവുള്ള നടിമാർ നമുക്ക് ചുറ്റുമുണ്ട്.
പുതിയ പ്രോജക്ട് ?
മഹേഷ് നാരായണൻ ചിത്രം അറിയിപ്പാണ് ഏറ്റവും പുതിയ പ്രോജക്ട്. കുഞ്ചക്കോ ബോബനാണ് ചിത്രത്തിലെ നായകൻ.
കുടുംബത്തെ കുറിച്ച് ?
ഞാൻ സ്വതന്ത്രയായി കൊച്ചിയിൽ ജോലി ചെയ്യമ്പോഴായിരുന്ന സിനിമയിലേക്ക് എത്തുന്നത്. എനിക്കുള്ള പിന്തുണ ഞാൻ തന്നെയാണ് . കുടുംബം എന്നെ ഫ്രീയായി വിടുന്നതുകൊണ്ട് അവർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അച്ഛനും സംവിധായകൻ പ്രിയ നന്ദനും സൗഹൃത്തുക്കളായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചെല്ലാം വീട്ടിൽ വന്നു സംസാരിക്കാറുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31 ന് അച്ഛൻ ഞങ്ങളെ വിട്ടുപോയി.അമ്മ ലീലാമണി അമ്മ. അമ്മ എപ്പോഴും എനിക്ക് ശക്തിയാണ്. ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്. ഞാൻ ആണ് ഏറ്റവും ചെറുത്. ചേച്ചിമാർ വിദ്യ പ്രഭയും സന്ധ്യ പ്രഭയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |