കലാനിലയം കൃഷ്ണൻനായർ ഒരു പ്രസ്ഥാനമായിരുന്നു. സ്ഥിരം നാടകവേദിയിലൂടെ നാടകരംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ച വ്യക്തി.തനിനിറത്തിന്റെ ഉടമയും പത്രാധിപരും,സിനിമാ നിർമ്മാതാവ് അങ്ങനെ വ്യത്യസ്ഥ റോളുകളിൽ കൃഷ്ണൻനായർ തിളങ്ങി. വിശേഷണങ്ങൾക്ക് അതീതനായ കലാകാരനാണ്. കലാനിലയം കൃഷ്ണൻ നായരുടെ ഓർമകൾക്ക് 40 വർഷം തികയുന്ന ഈ വേളയിൽ കൃഷ്ണൻനായർ 1976 ൽ നിർമ്മിച്ച നീല സാരി എന്ന ചിത്രത്തിൽ യേശുദാസ് ആലപിച്ച 'കാശ്മീര സന്ധ്യകളെ..' എന്ന് തുടങ്ങുന്ന ഗാനം കവർ സോങ് പാടി അദ്ദേഹത്തിന്റെ പേരക്കുട്ടി, കലാ സാഹിത്യ രംഗത്ത് മികവ് തെളിയിച്ച ബിന്ദു രവി യൂ ട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് .
മുത്തച്ഛന്റെ ഓർമകൾക്ക് മുന്നിൽ ഇത് സമർപ്പിക്കുന്നുവെന്ന് ബിന്ദു പറയുന്നു. ഒപ്പം നീലസാരിയുടെ ഓർമകളും വീഡിയോയിലൂടെ ബിന്ദു പങ്കുവച്ചു. ബാലതാരമായി ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ചും നീല സാരിയുടെ ആദ്യ ക്ലാപ്പ് അടിച്ചതും ഇന്നും ഓർക്കുന്നുവെന്നും വിഡിയോയിൽ ബിന്ദു വിശദീകരിച്ചിട്ടുണ്ട്. കാശ്മീര സന്ധ്യകളുടെ റെക്കോർഡിങ് നടക്കുന്ന സ്റ്റുഡിയോയിലും തന്റെ മുത്തശി കെ .ജി ദേവകിയമ്മയ്‌ക്കൊപ്പം സന്നിഹിതയായിരുന്നത് ബിന്ദു ഓർക്കുന്നു. ബിന്ദു രവിയുടെ തന്നെ യൂട്യൂബ് ചാനലായ 'BINDS CHANNEL' ലിലൂടെ പുറത്തിറങ്ങിയ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി.പാപ്പനംകോട് ലക്ഷ്മണൻ എഴുതിയ വരികൾക്ക് ദക്ഷിണാമൂർത്തിയാണ് ഈണം പകർന്നത്.
തന്റെ സിനിമാജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരാളാണ് കൃഷ്ണൻ നായർ സാറെന്നും. താൻ പാടി അഭിനയിച്ച കാശ്മീര സന്ധ്യകളെ ..എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹത്തിന്റെ ചെറുമകൾ ഇപ്പോൾ പാടി എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടൻ രവി കുമാർ പറഞ്ഞു. ഒപ്പം നീല സാരിയിൽ അഭിനയിച്ച നായിക സുമിത്രയും ബിന്ദുവിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. 'നീല സാരിയുടെ ലൊക്കേഷനിൽ കണ്ട ആ ഏഴുവയസ്സുകാരി കുട്ടി ഇന്ന് മുതിർന്ന് ഞാനും രവിസാറും പാടി അഭിനയിച്ച 'കാശ്മീര സന്ധ്യകളെ' പാടി എന്നറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നി' സുമിത്രയുടെ വാക്കുകൾ.
ഫിലിം സെൻസർ ബോർഡ് അംഗമായ ബിന്ദു രവി ചെറുപ്പം മുതൽ കലാ സാഹിത്യ രംഗങ്ങളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സീരിയൽ -ആൽബം രംഗത്ത് നിരവധി ഗാനങ്ങൾ ആലപിക്കുകയും രചിക്കുകയും ചെയ്തിട്ടുണ്ട് .കലാനിലയം കൃഷ്ണൻനായരുടെയും കെ.ജി.ദേവകി അമ്മയുടെയും മകൾ കലാവതിയും ഭർത്താവ് ഉണ്ണികൃഷ്ണൻനായരുമാണ് ബിന്ദുവിന്റെ മാതാപിതാക്കൾ.കെ.പി.സി.സി സെക്രട്ടറി മുടവൻ മുഗൾ രവിയാണ് ഭർത്താവ്.ഐശ്വര്യലക്ഷ്മി മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |