റോജിൻ തോമസ് സംവിധാനം ചെയ്ത 'ഹോം" ഒ.ടി.ടി പ്ളാറ്റ്ഫോമിൽ തകർപ്പൻ പ്രതികരണവുമായി മുന്നേറുകയാണ്.കുടുംബബന്ധങ്ങളുടെ ആഴത്തെ വീണ്ടും ഓർമ്മിപ്പിക്കുന്ന ഈ ചിത്രത്തിൽ നടൻ ഇന്ദ്രൻസും മഞ്ജുപിള്ളയും വിസ്മയകരമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്
I'm Always imperfect at my Home..!!ആന്റണിയുടെ ഈ വാക്കുകൾ നമ്മൾ പലരുടെയും വാക്കുകളായി തോന്നാം.
സമൂഹ മാദ്ധ്യമങ്ങളിലും മറ്റും നമ്മൾ സ്വയം എടുത്തണിയുന്ന മാസ്ക്കിനപ്പുറം നമ്മളെ നമ്മളായി കാണാൻ കഴിയുന്നത് നമ്മുടെയിടമായ നാലുചുവരുകളിൽ ഉയർന്നു നിൽക്കുന്ന ഹോമിലായിരിക്കും. റോജിൻ തോമസ് സംവിധാനം ചെയ്ത 'ഹോം "ഓരോ ഹൃദയങ്ങളും നിറയ്ക്കുന്നു. തമാശകളും വേദനയും മനസ്സിൽ തൊടുന്ന നിമിഷങ്ങളുമെല്ലാം നിറഞ്ഞ മനോഹരമായ ചിത്രമാണ് ഹോം എന്ന് നിസംശയം പറയാം.
ഒലിവർ ട്വിസ്റ്റും ഭാര്യ കുട്ടിയമ്മയും മക്കളായ ആന്റണിയും ചാൾസും ഓർമ്മശക്തി നഷ്ടപ്പെട്ട അപ്പച്ചനും അടങ്ങുന്ന ഫാമിലി. ആന്റണിയുടെ ആദ്യ സിനിമ സൂപ്പർഹിറ്റായി രണ്ടു വർഷമായിട്ടും, രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കഥ പോലും തയ്യാറാക്കാൻ കഴിയാതെ മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന ആ ചെറുപ്പക്കാരൻ തന്റെ ആദ്യ സിനിമയുടെ തിരക്കഥയൊരുക്കിയ വീട്ടിലേക്ക് പുതിയ തിരക്കഥയുടെ ക്ലൈമാക്സ് എഴുതാൻ എത്തുന്നതോടെയാണ് ഹോമിന്റെ തുടക്കം.
ഇളയമകൻ ചാൾസ് കണ്ടന്റുകൾ തപ്പി നടക്കുന്ന യൂട്യൂബർ. തന്റെ ജീവിതത്തിലെ വലിയൊരു കാലഘട്ടം മുഴുവൻ മെഡിക്കൽ മേഖലയിൽ ജോലി ചെയ്തു ഇപ്പോഴും കുടുംബത്തിനായി ബുദ്ധിമുട്ടുന്ന കുട്ടിയമ്മയും. മൂത്രമൊഴിക്കാൻ പോലും പുറത്തുപോവാൻ കഴിയാതെ റൂമിൽ തന്നെ കാര്യം സാധിച്ച് അതിന് മകൻ വഴക്കു പറയുമ്പോൾ താൻ മുൻപ് ടൈപ്പ് ചെയ്തു തീർത്ത ഇംഗ്ലീഷ് നോവലിലെ ഡയലോഗുകൾ വിളിച്ചു പറയുന്ന അപ്പച്ചൻ. മൂന്ന് ജനറേഷനുകളും സിനിമയിൽ പ്രതിഫലിക്കുമ്പോൾ കാലഘട്ടങ്ങൾക്കനുസൃതം പഴയത് പഴഞ്ചൻ എന്ന വിളിപ്പേരും അതിനോട് ആ രീതിയിൽ പുതിയ തലമുറക്കാർ പ്രതികരിക്കുന്നതും സിനിമയിൽ പ്രതിഫലിക്കുന്നുണ്ട്. സാങ്കേതികത നിറഞ്ഞ ലോകത്തിൽ നിന്ന് മാറി സഞ്ചരിക്കുന്ന ഒലിവറിന്റെ ലോകവും സന്തോഷവും കുടുംബമാണ്. ഒരുപക്ഷേ നമുക്ക് ചുറ്റും അത്തരത്തിലുള്ള ഒരുപാട് ഒലിവർമാരുണ്ട് .പി എച്ച് ഡിയും സാങ്കേതികതയിൽ അപ്ഡേറ്റഡായി സ്വന്തം ആത്മകഥ എഴുതിയ ഭാവി അമ്മായിയച്ചനോട് ആദരവും ബഹുമാനവും കാണിക്കുന്ന ആന്റണി.ഇതേസമയം തന്റെ മകന്റെ മുന്നിൽ പറയാൻ മാത്രം എക്സ്ട്രാ ഓർഡിനറി അനുഭവം ഇല്ലെന്നത് ഒലിവറിനെ നിരാശനാക്കുന്നുണ്ട്. എന്നാൽ കേട്ടാൽ വിശ്വസിക്കാൻ പോലും കഴിയത്തക്കവിധം ഒരു കഥ അയാളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്നതാണ് സിനിമയുടെ കാതൽ. ഇന്ദ്രൻസ് മുതൽ ഏറ്റവും ചെറിയ നസ് ലിൻ വരെ ഉള്ളവരുടെ അഭിനയ പ്രകടനം തന്നെയാണ് ചിത്രത്തെ ഉയർത്തി പിടിക്കുന്നത്. യുവത്വത്തിന്റെ ഉത്തരവാദിത്തമില്ലായ്മയും മുഷിപ്പും എടുത്തു ചാട്ടങ്ങളുമെല്ലാം ആന്റണി എന്ന കഥാപാത്രമായി എത്തിയ ശ്രീനാഥ് ഭാസിയുടെ കൈകളിൽ സുരക്ഷിതം. മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് എത്തിയ ഇന്ദ്രൻസ് പിന്നീട് സ്ക്രീനിൽ വിസ്മയം തീർത്തത്തിനും പ്രേക്ഷകർ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അദ്ദേഹം വിസ്മയിപ്പിച്ച കഥാപാത്രങ്ങളുടെ ക്രെഡിറ്റിൽ ഒലിവർ ട്വിസ്റ്റും.കുട്ടിയമ്മ എന്ന കഥാപാത്രം മഞ്ജു പിള്ള എന്ന നടിയുടെ ഇത്രയും വർഷത്തെ സിനിമ ജീവിതത്തിലെ ബ്രേക്കായി മാറാൻ പോകുന്ന കഥാപാത്രമായിരിക്കും. അത്രയും അടുക്കും ചിട്ടയോടുംകൂടിയാണ് കുട്ടിയമ്മയെ മഞ്ജുപിള്ള അവതരിപ്പിച്ചത്.
ചാൾസായി എത്തിയ നസ് ലിനും ഗംഭീര പ്രകടനം കാഴ്ചവച്ചു. ജോണി ആന്റണി, ശ്രീകാന്ത് മുരളി , കൈനകരി തങ്കരാജ് , ദീപ തോമസ്,കെ പി എ സി ലളിത , പ്രിയങ്ക നായർ , വിജയ് ബാബു തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി.
വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് നിർമിച്ച ഹോം ഇപ്പോഴും ഒ ടി ടിയിൽ നിറഞ്ഞ സ്വീകാര്യതയോടെ മുന്നേറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |