വൻ വിജയമായി മാറിയ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ,പുതിയ (ഇരുപത്തിയേഴാം )എഡിഷൻ ഈ വർഷം ഡിസംബറിൽ ഉണ്ടാകും.രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ കലണ്ടർ പതിവ് രീതിയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണിത്.
കൊവിഡ് കാരണമാണ് ഏല്ലാവർഷവും ഡിസംബറിലെ രണ്ടാം വെള്ളിയാഴ്ച ആരംഭിച്ചിരുന്ന ചലച്ചിത്രോത്സവ ഷെഡ്യൂളിൽ മാറ്റം വന്നത്.രാജ്യാന്തര ചലച്ചിത്രോത്സവം ഒരേ ഷെഡ്യൂളിൽ നടത്തുന്നതാണ് വിദേശ ചലച്ചിത്രകാരൻമാരുടെ പ്രാതിനിദ്ധ്യം കൂടുതൽ ലഭിക്കാൻ സഹായകമാകുന്നത്. സർക്കാരിന്റെ സാമ്പത്തിക പിന്തുണ ലഭിച്ചാൽ ഈ വർഷം രണ്ടാമതൊരു ഫെസ്റ്റിവലിനുള്ള പ്രവർത്തനങ്ങളുമായി ചലച്ചിത്ര അക്കാഡമി മുന്നോട്ടുപോകും.
സ്ത്രീ--വിദ്യാർത്ഥി പങ്കാളിത്തം സജീവം
ഇക്കുറി ചലച്ചിത്രമേളയിൽ ഏറ്റവും ശ്രദ്ധേയമായത് സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തമായിരുന്നു.സിനിമകളിലും സ്ത്രീപ്രാതിനിദ്ധ്യം കൂടുതലായിരുന്നു.മത്സര വിഭാഗം ചിത്രങ്ങളിലും അവർ മുന്നിട്ടുനിന്നു.മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയ ക്ളാര സോള സംവിധാനം ചെയ്തത് കോസ്റ്റാറിക്കൻ സംവിധായക നതാലി അൽവാരെസ് മെസന്റെയായിരുന്നു.പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥയ്ക്കെതിരെയുള്ള പോരാട്ടമായിരുന്നു ചിത്രത്തിന്റെ പ്രമേയം.മികച്ച സംവിധാനത്തിനുള്ള രജതചകോരവും വനിതയ്ക്കായിരുന്നു. കമീല കംസ് ഒൗട്ട് ടുനൈറ്റിന്റെ സംവിധായക ഇനേസ് ബാരിയോ യൂയെവോയ്ക്കാണ് ലഭിച്ചത്.
യാതൊരു അപസ്വരവുമില്ലാതെയാണ് മേള സമാപിച്ചത്.കൊവിഡ് അടച്ചുപൂട്ടിയ കലാലോകത്തിന്റെ വാതിൽ മലർക്കെത്തുറക്കാൻ ചലച്ചിത്രോത്സവം സഹായകമായി. ചെയർമാനായി ചുമതലയേറ്റ സംവിധായകൻ രഞ്ജിത്തിന്റെയും സെക്രട്ടറി അജോയ് ചന്ദ്രന്റെയും നേതൃത്വത്തിലുള്ള ടീം അഹോരാത്രം മേളയുടെ വിജയത്തിനായി യത്നിച്ചു.ഉദ്ഘാടന ചടങ്ങിൽ ഭാവന എത്തിയതും സമാപനത്തിന് നവാസുദ്ദീൻ സിദ്ദിഖി വന്നതും മേളയ്ക്ക് തിളക്കമായി.
റീജണൽ മേളയിൽ 69 ചിത്രങ്ങൾ
കൊച്ചിയിൽ ഏപ്രിൽ ഒന്നു മുതൽ അഞ്ചുവരെ നടക്കുന്ന റീജണൽ ചലച്ചിത്രമേളയിൽ തിരുവനന്തപുരം മേളയിൽ നിന്ന് തിരഞ്ഞെടുത്ത 69 ചിത്രങ്ങൾ പ്രദർശിപ്പിക്കും.സരിത,സവിത,കവിത എന്നീ മൂന്നു തിയറ്ററുകളിലായിട്ടാണ് പ്രദർശനം.മറ്റു ജില്ലകളിലേക്ക് ഫെസ്റ്റിവൽ കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |