നടനായി തന്നെ മരിക്കണമെന്ന ആഗ്രഹം നിറവേറിയാണ് കൈനകരി തങ്കരാജ് തിരശീലയ്ക്ക് പിന്നിൽ മറയുന്നത്
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈ.മ.യൗ സിനിമയിൽ പത്തുദിവസം തുടർച്ചയായി ശവപ്പെട്ടിയിൽ കിടന്നു കൈനകരി തങ്കരാജ് അവതരിപ്പിച്ച വാവച്ചൻ മേസ്തിരി എന്ന കഥാപാത്രം. അഭിനയിച്ചു കഴിഞ്ഞപ്പോൾ തങ്കരാജ് പറഞ്ഞു ഏറ്റവും ബുദ്ധിമുട്ട് മരണം അഭിനയിക്കാനാണ്. ജീവിതത്തിൽ കരൾ രോഗം പിടിപ്പെട്ടപ്പോൾ പോലും അത്ര ബുദ്ധിമുട്ട് നേരിടേണ്ടി വന്നില്ലെന്ന് തങ്കരാജ് എന്ന നടനെ അടുത്തു അറിയുന്നവർ പറയും. ശ്വാസം അടക്കിപ്പിടിച്ച് ശവപ്പെട്ടിയിൽ കിടന്ന വാവച്ചൻ മേസ്തിരി കൈനകരി തങ്കരാജിന് ഏറെ പ്രശസ്തി തന്നു. എന്നും അഭിനയം തങ്കരാജിന് പ്രാണവായു ആയിരുന്നു. ഒരു അഭിനേതാവ് ആയല്ലാതെ മുന്നേട്ട് പോവാൻ കഴിയുമായിരുന്നില്ല.
അമ്മയുടെ ആഗ്രഹമായിരുന്നു മകൻ നാടക നടനാകുക എന്നത്. അതു നിറവേറ്റാൻ കഴിഞ്ഞത് മരണം വരെ മകനെ സന്തോഷിപ്പിച്ചു. നടൻ എന്ന വിലാസത്തിൽ തന്നെ മരിക്കാൻ അതിയായി ആഗ്രഹിച്ചു. ഇന്നലെ ആ അഗ്രഹവും സഫലമായി. അഭിനയിച്ച് കൊതി തീരാത്തതാണ് തങ്കരാജ് എന്ന നടന്റെ സവിശേഷത. നാടകത്തിലൂടെയാണ് തങ്കരാജ് വെള്ളിത്തിരയിൽ എത്തുന്നത്. ഒാച്ചിറ പരബ്രഹ്മോദയം നാടക സമിതിയിൽ നടനും ഭാഗവതരുമായിരുന്ന കൃഷ്ണൻകുട്ടയുടെ മകൻ എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. വൈകാതെ അമച്വർ നാടക രംഗത്ത്.
ഫാസിൽ, നെടുമുടി വേണു, ആലപ്പി അഷ്റഫ് തുടങ്ങിയവരുമായി നാടക മത്സരങ്ങൾ. ചങ്ങനാശേരി ഗീഥ തിയേറ്റേഴ്സിലൂടെ പ്രൊഫഷണൽ നാടക രംഗത്ത് എത്തി . കോട്ടയം നാഷണൽ തിയേറ്റേഴ്സിൽ പ്രവർത്തിക്കുമ്പോഴാണ് തങ്കരാജിന് സിനിമാമോഹം തുടങ്ങുന്നത്. കുടുംബസ്വത്തിൽനിന്ന് രണ്ടേക്കർ പുഞ്ച വിറ്രാണ് മദ്രാസ് യാത്രയ്ക്ക് പണം കണ്ടെത്തിയത്. മദ്രാസിൽ എത്തിയ തങ്കരാജ് ആനപ്പാച്ചൻ സിനിമയിൽ ആദ്യമായി അഭിനയിച്ചു.
ആദ്യ സിനിമയിൽ
നസീറിന്റെ അച്ഛൻ
ആനപ്പാച്ചൻ സിനിമയിൽ നസീറിന്റെ അച്ഛൻ വേഷം. തുടർന്ന് നിരവധി സിനിമകൾ. അപ്പോഴാണ് കെ.പി.എ.സിയിൽ നിന്ന് വിളി. എസ്.എൽ.പുരം രചനയും സംവിധാനവും നിർവഹിച്ച സിംഹം ഉറങ്ങാത്ത കാട് നാടകത്തിൽ അഭിനയിക്കാൻ എത്തിയ തങ്കരാജ് പിന്നെ കെ.പി.എ.സിയിൽ പ്രധാന നടനായി.ചാലക്കുടി സാരഥി, സ്വന്തമായി കൈനകരി തിയേറ്റേഴ്സ്, നടൻ തിലകനുമായി ചേർന്ന് അമ്പലപ്പുഴ അക്ഷരജ്വാല തുടങ്ങിയ സമിതികൾ പ്രർത്തനമേഖലയായി . അൻവർ റഷീദ് , സംവിധാനം ചെയ്ത അണ്ണൻതമ്പിയിലൂടെയായിരുന്നു സിനിമയിലെ രണ്ടാംവരവ്.അണ്ണൻതമ്പിയുടെ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം എഴുതിയ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. പതിനായിരത്തിലധികം വേദികളിൽ നാടകം, 35 ലധികം സിനിമകൾ. ഇൗ മ. യൗവിൽ വാവച്ചൻ മേസ്തിരി, ലൂസിഫറിൽ കൃഷ്ണൻ നെടുമ്പള്ളി, ഹോം സിനിമയിൽ അപ്പച്ചൻ തുടങ്ങി കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
സഹപ്രവർത്തകരുടെ
മക്കളുടെ സിനിമ
ചാലക്കുടി സാരഥി തിയേറ്റഴ്സിന്റെ ഉടമസ്ഥരിൽ ഒരാളായിരുന്നു ജോസ് പെല്ലിശേരി. അപ്പന്റെ നാടക സമിതിയിൽ പ്രവർത്തിക്കുന്ന സമയം മുതൽ തങ്കരാജിനെ ജോസ് പെല്ലിശേരിയുടെ മകൻ ലിജോയ്ക്ക് അറിയാം. ലിജോ സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.എന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മക്കൾക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് ആമേനിൽ അഭിനയിച്ചപ്പോൾ തങ്കരാജ് പറഞ്ഞു. ഒരാൾ ലിജോ, മറ്റൊരാൾ ഫഹദ് ഫാസിൽ.ആർഭാടപൂർണമായ ഒരു ശവഘോഷയാത്രയിൽനിന്നാണ് ഈ.മ.യൗ ആരംഭിക്കുന്നത്. അടുത്ത സീനിൽ സഞ്ചിയിൽ താറാവുമായി ബസിൽ ഇരിക്കുന്ന വാവച്ചൻ മേസ്തിരി. അപ്പന്റെ സംസ്കാരം ആർഭാടമായി തന്നെ നടത്തുമെന്ന് മകൻ ഇൗശി വാക്കു കൊടുക്കുന്നതോടെ വീട്ടിൽ സമാധാനവും സന്തോഷവും എത്തുന്നു. ചവിട്ടുനാടകം കളിക്കുന്ന വാവച്ചൻ മേസ്തിരി കുഴഞ്ഞുവീണു മരിക്കുന്നു. വാവച്ചൻ മേസ്തിരിയുടെ ശവമടക്കും തുടർ സംഭവങ്ങളുമായി ഇൗ .മ. യൗ മുന്നോട്ടു പോകുമ്പോൾ അപ്പനോട് മാപ്പിരന്നു വീടിന് സമീപം ഇൗശി മൃതദേഹം അടക്കം ചെയ്യുന്നു.വാവച്ചൻ മേസ്തിരിയായി കൈനരകി തങ്കരാജ് പ്രേക്ഷക മനസിൽ നിന്ന് ഇറങ്ങിപോകാതെ നിൽക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |